നിയമസഭാ തിരഞ്ഞെടുപ്പ് 2021: കണ്ണൂർ ജില്ലയിൽ നാല് സിറ്റിങ് എംഎൽഎ മാർ മത്സരിച്ചേക്കില്ല
കണ്ണൂർ: തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ സി.പി.എമ്മിൽ സ്ഥാനാർത്ഥി നിർണ ചർച്ച അന്തിമ ഘട്ടത്തിലെത്തി. കണ്ണൂർ ജില്ലയിൽ ഇക്കുറി നാല് സിറ്റിങ് എം.എൽ എ മാർക്ക് സീറ്റില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. രണ്ടു ടേം പൂർത്തിയാക്കിയതിനാലാണ് സിറ്റിങ് എം.എൽ.എ മാരെ ഒഴിവാക്കുന്നത്. പയ്യന്നുരിൽ സിറ്റിങ് എം.എൽ.എയും സി.ഐ.ടി.യു നേതാവുമായ സി.കൃഷ്ണൻ മത്സരിച്ചേക്കില്ല. രണ്ടു ടേം പുർത്തിയാക്കിയ സി.കൃഷ്ണന് പകരം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഐ മധുസൂദനൻ സ്ഥാനാർത്ഥിയായേക്കും. കഴിഞ്ഞ തവണ സി.കൃഷ്ണന് രണ്ടാമതൊരു അവസരം നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വിവാദമുണ്ടായിരുന്നു. അന്നും ടി.ഐ മധുസുദനന്റെ പേരാണ് പാർട്ടി പ്രാദേശിക നേതൃത്വം മുൻപോട്ടു വെച്ചത്.
എന്നാൽ എം.എൽ എ യെന്ന നിലയിലുള്ള പ്രവർത്തനമികവും സംശുദ്ധ രാഷ്ട്രീയ ജീവിതത്തിനുടമയെന്ന പ്രതിച്ഛായയും സി.കൃഷ്ണന് തുണയാവുകയായിരുന്നു. ഇത്തവണ ടി.ഐ മധുസുദനനന്റെ പേര് തന്നെ ജില്ലാ കമ്മിറ്റി അംഗീകരിക്കാനാണ് സാധ്യത. മധുസുദനൻ മണ്ഡലത്തിൽ നിശബ്ദ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. പയ്യന്നുരിൽ നേരത്തെ പി.കെ.ശ്രീമതി, പി.ജയരാജൻ എന്നിവരുടെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും പ്രാദേശികവികാരത്തെ മറികടന്നുകൊണ്ട് ഒരു സ്ഥാനാർത്ഥി നിർണയത്തിന് സി.പി.എം ഇത്തവണ മുതിർന്നേക്കില്ല. നേരത്തെ സി.പി.എം നേതാക്കളായ പിണറായി വിജയൻ , പി.കെ ശ്രീമതി എന്നിവർ പയ്യന്നൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നാണ് പയ്യന്നൂർ. മൃഗീയ ഭൂരിപക്ഷത്തോടെയാണ് പാർട്ടി സ്ഥാനാർത്ഥികൾ ഇവിടെ നിന്നും ജയിച്ചു വരുന്നത് എന്നാൽ കഴിഞ്ഞ കുറെക്കാലമായി ബി.ജെ.പി ഇവിടെ ശക്തമായ സാന്നിധ്യമറിയിക്കുകയും കോൺഗ്രസ് ദുർബലമാവുകയും ചെയ്തിട്ടുണ്ട്. പയ്യന്നുരു മായി അതിരുകൾ പങ്കു വയ്ക്കുന്ന കല്യാശേരിയിൽ മറ്റൊരു സിറ്റിങ് എം.എൽ എ യായ ടി.വി രാജേഷിനും ഇക്കുറി സി.പി.എം സീറ്റു നൽകിയേക്കില്ല. രണ്ടു ടേം എം.എൽ എ സ്ഥാനം പൂർത്തിയാക്കിയ രാജേഷ് ഇക്കുറി മാറി നിന്നേക്കും. പി.കെ.ശ്രീമതിയുടെ പേരാണ് കല്യാശേരിയിൽ ഉയർന്നു. കേൾക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പേരും ചർച്ചയാവുന്നുണ്ട്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന എം.വി ജയരാജൻ രോഗവിമുക്തി നേടിയെങ്കിലും ഇപ്പോൾ വിശ്രമത്തിലാണ്. തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിക്കാൻ അനാരോഗ്യം തടസമായതിനാൽ ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തു നിന്നും മാറുമെന്നാണ് സൂചന.
തളിപ്പറമ്പിൽ ജയിംസ് മാത്യുവും എം.എൽ.എസ്ഥാനം രണ്ടു ടേം പുർത്തിയാക്കിയിട്ടുണ്ട്. സി.പി.എം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിലെ മുതിർന്ന നേതാവായ ജയിംസ് മാത്യുവിന് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനം നൽകുമെന്നാണ് സുചന. തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദൻ മത്സരിക്കാനാണ് സാധ്യത. ഗോവിന്ദന്റെ സ്ഥാനാർത്ഥിത്വത്തിൽ ഏകദേശം ധാരണയായിട്ടുണ്ട്. ഗോവിന്ദനു പുറമേ സി.പി.എം മയ്യിൽ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാകളായ എൻ. സുകന്യ, പി.കെ ശ്യാമള എന്നിവരുടെ പേരുകളും സ്ഥാനാർത്ഥി പട്ടികയിലുണ്ട്.
മട്ടന്നുരിൽ മന്ത്രി ഇ.പി ജയരാജൻ ഇക്കുറി മാറി നിൽക്കുമെന്നുണ് വിവരം. ഇവിടെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ജനവിധി തേടും. എൽ.ഡി.എഫ് കൺവീനറായ എ.വിജയരാഘവനെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയിൽ നിന്നും മാറ്റി ഇ.പി ജയരാജൻ പാർട്ടിയുടെ അമരക്കാരനായി എത്തിയേക്കും. അഴീക്കോട് മണ്ഡലത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, മാധ്യമ പ്രവർത്തകനായ എം.വി നികേഷ് കുമാർ , എം.ഷാജിർ എന്നിവരാണ് പട്ടികയിലുള്ളത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജനവിധി തേടും. കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് എസ് സ്ഥാനാർത്ഥി കടന്ന പള്ളി രാമചന്ദ്രൻ തന്നെ വീണ്ടും മത്സരിച്ചേക്കും.