അഴിക്കോട് യുഡിഎഫിനെ പൂട്ടും? നികേഷ് കുമാറിനെ ഇറക്കി കളിക്കാൻ സിപിഎം? കളമൊരുക്കാന്‍ തദ്ദേശ തിരഞ്ഞെടുപ്പ്
കണ്ണൂർ; 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും അധികം ഉറ്റുനോക്കപ്പെട്ട മണ്ഡലമായിരുന്നു കണ്ണൂർ ജില്ലയിലെ അഴിക്കോട്. കേരളത്തിലെ പ്രമുഖനായ മാധ്യമപ്രവർത്തകനും ഒരു കാലത്ത് കണ്ണൂരിലെ ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവും പിന്നീട് സിപിഎമ്മിന്റെ എതിരാളിയുമായ എംവി രാഘവന്റെ മകനുമായ നികേഷ് കുമാർ മണ്ഡലത്തിൽ മത്സരിക്കാനെത്തിയതോടെയായിരുന്നു മണ്ഡലവും ചർച്ചയായത്, നികേഷ് മത്സരിച്ചത് ലീഗിലെ തീപ്പൊരി യുവ നേതാവ് കെ എം ഷാജിയോടും.
എന്നാൽ പൊടി പാറിയ മത്സരത്തിനൊടുവിൽ നികേഷന് പരാജയം രുചിക്കേണ്ടി വന്നു, രാഷ്ട്രീയത്തിൽ അമ്പേ തോൽവി രുചിച്ച നികേഷ് മാധ്യമ പ്രവർത്തനത്തിലേക്ക് മടങ്ങുകയും ചെയ്തു.അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ വീണ്ടും അഴീക്കോട് മണ്ഡലത്തിൽ സജീവമായി ഇടപെടുകയാണ് നികേഷ്,ഇതോടെ പുതിയ ചർച്ചകൾക്കും തുടക്കമായിരിക്കുകയാണ് വിശദാംശങ്ങളിലേക്ക്
സിപിഎം കോട്ട
1977 ൽ മണ്ഡലം രൂപീകരിച്ചത് മുതൽ സിപിഎമ്മിന്റെ കോട്ടയായിരുന്നു അഴീക്കോട്.1987 ൽ പാർട്ടിയിൽ നിന്ന് പുറത്തായ എംവി രാഘവനിലൂടെയാണ് ഇവിടെ സിപിഎം കോട്ട പൊളിക്കാൻ യുഡിഎഫിന് കഴിഞ്ഞത്. അന്ന് തന്റെ ശിഷ്യനും ഇപ്പോഴത്തെ വ്യവസായ മന്ത്രിയുമായ ഇപി ജയരാജനെ ആയിരുന്നു രാഘവൻ പരാജയപ്പെടുത്തിയത്.1384 വോട്ടിനായിരുന്നു രാഘവന്റെ വിജയം.
തിരിച്ച് പിടിച്ചു
എന്നാൽ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഇപി ജയരാജനിലൂടെ മണ്ഡലം പിടിച്ചെടുത്ത് സിപിഎം മധുരപ്രതികാരം നടത്തി.അതേസമയം രണ്ട് പതിറ്റാണ്ടിന് ശേഷം 2011 ൽ വീണ്ടും സിപിഎം കോട്ട പൊളിഞ്ഞു. യൂത്ത് ലീഗിന്റെ കരുത്തനായ കെഎം ഷാജിയായിരുന്നു യുഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തത്.
ഷാജിയുടെ വിജയം
493 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഷാജി നേടിയത്. 2016 ൽ ഷാജിയെ പൂട്ടാൻ രാഘവന്റെ മകനെ തന്നെയിറക്കി സിപിഎം മത്സരം കടുപ്പിച്ചു. മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് കൊണ്ടായിരുന്നു നികേഷ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്.പൊടിപാറുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് അഴിക്കോട് മണ്ഡലം വേദിയായി.
വേറിട്ട പ്രചരണങ്ങൾ
ചാനലില്‍ ചര്‍ച്ചകള്‍ക്കെത്തുന്നവരെ വെള്ളം കുടിപ്പിച്ചിരുന്ന നികേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കിണറ്റില്‍ ഇറങ്ങിയതെല്ലാം അന്ന് വലിയ ചർച്ചയായിരുന്നു. മണ്ഡല പുനർനിർണയത്തിലടെ യുഡിഎഫിനു മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ നികേഷിനു ലഭിക്കുന്ന രാഷ്ട്രീയേതര വോട്ടുകളിലായിരുന്നു ഇടതുമുന്നണയുടെ പ്രതീക്ഷ.
അഭ്യൂഹങ്ങൾ ശക്തം
എന്നാൽ സിപിഎമ്മിന്റെ പ്രചരണങ്ങളൊന്നും ഫലം കണ്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 2,287 വോട്ടുകൾക്ക് നികേഷ് പരാജയം രുചിച്ചു. ഇതോടെ നികേഷ് വീണ്ടും സജീവ മാധ്യമ പ്രവർത്തനത്തിലേക്ക് തിരിയുകയും ചെയ്തു.അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഇക്കുറി മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി നികേഷ് തന്നെ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
പ്രചരണത്തിൽ സജീവം
ഇതിന് ശക്തി പകർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി വോട്ട് തേടിയിറങ്ങിയിരിക്കുകയാണ് നികേഷ്. അഴിക്കോട് മണ്ഡലത്തിലെ വിവിധ മേഖലകളിലാണ് നികേഷ് കുമാര്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് തേടി വീടുകൾ കയറി ഇറങ്ങുന്നത്.
കോർപറേഷനിലും
ചിറയ്ക്കൽ,പാപ്പിനിശേരി, വളപട്ടണം പഞ്ചായത്തുകളിലെ പരിപാടികളിൽ നികേഷ് പങ്കെടുത്തിരുന്നു. ഇനി കുടുംബയോഗങ്ങളിലും പൊതുപരിപാടികളിലും നികേഷ് സജീവാകുമെന്നാണ് റിപ്പോർട്ട്. കോർപ്പറേഷനിലും ഇടതിന് വേണ്ടി വോട്ട് ചോദിക്കാൻ നികേഷ് സജീവമായി തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അനുകൂലമാണെന്ന്
അഴിക്കോട് മണ്ഡലത്തിൽ ഇക്കുറി കാര്യങ്ങൾ യുഡിഎഫിന് അനുകൂലമല്ലെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. തെരഞ്ഞെടുപ്പ് കേസില്‍ കെഎം ഷാജിയെ ആറ് വര്‍ഷത്തേക്ക് ഹൈക്കോടതി വിലക്കിയിട്ടുണ്ട്.നികേഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു നടപടി. തെരഞ്ഞെടുപ്പ് കാലത്ത് ഷാജി ന്യൂനപക്ഷ സമുദായത്തിനിടയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന തെരഞ്ഞെടുപ്പ് ചട്ടലംഘന കേസിലായിരുന്നു നടപടി.
മൂന്നാം അങ്കത്തിന് ഇല്ലെന്ന്
വീണ്ടും കോടതിയെ സമീപിച്ച് വിലക്ക് നീങ്ങിയാലും അഴിക്കോട് മണ്ഡലത്തിൽ മൂന്നാം അങ്കത്തിന് ഇല്ലെന്ന നിലപാടിലായിരുന്നു ഷാജി. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചതിൽ ഉയർന്ന കോഴ ആരോപണം മണ്ഡലത്തിൽ തിരിച്ചടിയാകുമെന്ന ആശങ്ക ഷാജി പാർട്ടി നേതത്വവുമായി പങ്കുവെച്ചിരുന്നു.
സീറ്റ് നൽകിയേക്കില്ല
അഴിക്കോട് മണ്ഡലം കോൺഗ്രസിന് വിട്ട് കൊടുത്ത് കണ്ണൂരിലേക്ക് മാറാനായിരുന്നു ഷാജിയുടെ കണക്ക് കൂട്ടൽ. എന്നാൽ സീറ്റ് വിട്ടുനൽകാൻ കോൺഗ്രസ് തയ്യാറല്ല.അതേസമയം കോഴവാങ്ങിയെന്ന പരാതിയിൽ ഷാജിക്കെതിരായ ഇഡി അന്വേഷണം ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭയിലേക്ക് ഷാജിയ്ക്ക് ഇക്കുറി ലീഗ് സീറ്റ് നൽകിയേക്കില്ലെന്നാണ് വിവരം.
കോൺഗ്രസ് ഏറ്റെടുക്കുമോ?
ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കുറി നികേഷിനെ വീണ്ടും ഇറക്കി മണ്ഡലം പിടിക്കാൻ സിപിഎമ്മിന് സാധിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
'ഗാന്ധിജിയുടേതല്ല ഗോഡ്‌സെയുടെ പിന്തുണക്കാരാണെന്ന് മാതൃഭൂമി ഒരിക്കല്‍ കൂടി വ്യക്തമാക്കി';രൂക്ഷവിമർശനം
നടി അനുശ്രീ കോൺഗ്രസുകാരിയോ? കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങി താരം.. വീണ്ടും ചർച്ച
Recommended Video