കണ്ണൂർ കോട്ടയം പഞ്ചായത്തിൽ പോര് കനപ്പിച്ച് ഇടത്- വലത് മുന്നണികൾ: കരുത്തറിയിക്കാൻ ബിജെപിയും
കണ്ണൂർ: കണ്ണൂർ ജില്ലയിലെ കോട്ടയം പഞ്ചായത്തിൽ രണ്ടാംഘട്ട പ്രചാരണത്തിലാണ് ഇടത് പക്ഷ മുന്നണികൾ. ചിലയിടങ്ങളിൽ ബിജെപിയും പാർട്ടിയ്ക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്. 2015ൽ നഷ്ടപ്പെട്ട ഒരു വാർഡ് ഉൾപ്പെടെ തിരിച്ച് പിടിച്ച് പഞ്ചായത്തിലാകെ വെന്നിക്കൊടി പാറിക്കാനാണ് എൽഡിഎഫ് ലക്ഷ്യം വെക്കുന്നത്. ഇതിനോടകം ഒരു വാർഡിൽ എതിരില്ലാതെ വിജയിക്കാൻ സാധിച്ചതും ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ആകെയുള്ള 14 വാർഡുകളിൽ 13 എണ്ണത്തിൽ സിപിഎമ്മും ഒരു വാർഡിൽ സിപിഐയുമാണ് മത്സരിക്കുന്നത്.
പഞ്ചായത്തിലെ വികസന നേട്ടങ്ങളും വോട്ടർമാർക്കിടയിലുള്ള സ്വീകാര്യതയും ഇടതുപക്ഷത്തിന് വലിയ വിജയം നൽകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികളും മുന്നണിയും. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുറച്ച് തന്നെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. മത്സരിക്കുന്ന 13 വാർഡുകളിൽ എട്ട് സീറ്റിൽ കോൺഗ്രസും നാല് സീറ്റുകളിൽ മുസ്ലിം ലീഗും ഒരു സീറ്റിൽ സ്വതന്ത്രനുമാണ് മത്സരരംഗത്തുള്ളത്.

ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിനൊപ്പം പഞ്ചായത്തിലെ വികസന മുരടിപ്പിനുള്ള മറുപടിയായി ജനങ്ങൾ ഇത്തവണ തങ്ങൾക്കൊപ്പം നിൽക്കുമെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. പഞ്ചായത്തിൽ ശക്തമായ പ്രതിപക്ഷമാകാനുള്ള പോരാട്ടത്തിലാണ് ഇത്തവണയും ബിജെപി. വീടുകൾ തോറുമെത്തി വോട്ട് ചോദിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. പഞ്ചായത്തിൽ ആറ് വാർഡുകളിലാണ് ബിജെപി മത്സരിക്കുന്നത്. 2015ലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇത്തവണ കൂടുതൽ വാർഡുകൾ നേടാനാവുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഇത്തവണയും പഞ്ചായത്ത് എൽഡിഎഫിനൊപ്പം നിൽക്കുമോ വലത്തോട്ട് ചായുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications