Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള പൊലീസ് ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സേന: മുഖ്യമന്ത്രി

കണ്ണൂര്‍: 2018 ലെ പ്രളയകാലം മുതല്‍ ആവര്‍ത്തിച്ചു വരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന സേനയായി പ്രവര്‍ത്തിക്കുവാന്‍ കേരള പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന കേരള ആംഡ് പോലീസ് രണ്ട്, നാല് ബറ്റാലിയനുകളുടെ റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യം തന്നെ വലിയ ഞെട്ടലോടെ കണ്ട വയനാട് ദുരന്തത്തില്‍, അവിടെ രക്ഷാപ്രവര്‍ത്തനം നടത്താനായി എത്തിയ ഏതൊരു ഏജന്‍സിയോടും കിടപിടിക്കത്തക്ക രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കേരള പോലീസിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളില്‍ മുന്നിലായിരുന്നില്ലേ എന്ന് ആരിലും സംശയം തോന്നിക്കുമാറുള്ള ഇടപെടലുകള്‍ പൊലീസ് നടത്തി.

kannur

ദുരന്തമുഖത്ത് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചു കൊണ്ട് അപ്പുറത്തുള്ളവരെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റവും മികച്ച രീതിയില്‍ എല്ലാവര്‍ക്കും ഏറ്റെടുക്കുവാന്‍ കഴിഞ്ഞു. അവിടെ ഒരു തരത്തിലുള്ള റാങ്ക് വ്യത്യാസവും ഉണ്ടായിരുന്നില്ല. എല്ലാവരും ഒരേ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത്. ഇതായിരുന്നു അവിടെ പങ്കെടുത്ത എല്ലാ സേനകളുടെയും പ്രത്യേകത. അതില്‍ അഭിമാനിക്കത്തക്ക രീതിയിലുള്ള പ്രവര്‍ത്തനം പൊലീസിന് കാഴ്ച വെക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കാലത്ത് ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ മികവ് പൊലീസ് നേടേണ്ടതുണ്ട്. കാരണം, ദുരന്തം അത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ല. ദുരന്തത്തിന്റെ അടിസ്ഥാന ഘടകമായി വരുന്നത് കാലാവസ്ഥ വ്യതിയാനമാണ്. കാലവസ്ഥ വ്യതിയാനം ഒരു ലോക പ്രതിഭാസമാണ്. കാലവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വരുന്ന പ്രശ്നങ്ങള്‍ നേരിടത്തക്ക രീതിയില്‍ നാം കൂടുതല്‍ കരുതല്‍ ജാഗ്രത നേടേണ്ടതായിട്ടുണ്ട്.

അതിലെ ഒരു ഭാഗം ദുരന്തമുണ്ടായാല്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുക എന്നതാണ്. എല്ലാത്തരം പരിശീലനവും പൂര്‍ത്തിയാക്കിയ, ഏതൊരാപദ്ഘട്ടത്തെയും നേരിടാന്‍ കഴിയും വിധമുള്ള ഒരു വിഭാഗം പൊലീസില്‍ ഉണ്ടാകണം. ഇതിന് ആവശ്യമായ നടപടികള്‍ നമുക്ക് സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല രീതിയില്‍ കാലാനുസൃതമായ ഒരുപാട് മാറ്റങ്ങള്‍ പോലീസ് പരിശീലന സിലബസില്‍ ഉണ്ടായിട്ടുണ്ട്.

എല്ലാ പാസ്സിംഗ് ഔട്ട് പരേഡിലും മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമായി മാറുന്നു. ഇത് പൊലീസിന്റെ കരുത്ത് വലിയ തോതില്‍ വര്‍ധിപ്പിക്കും. ഇത് പൊലീസിന് പുതിയ മുഖം നല്‍കും. ജനങ്ങളുടെ ബന്ധു എന്നതാണ് ജനകീയ പൊലീസിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ പ്രത്യേകത പൂര്‍ണമായി ഉള്‍ക്കൊണ്ട് പുതിയ സേനാംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വിജിന്‍ എംഎല്‍എ, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപി ആംഡ് പോലീസ് ബറ്റാലിയന്‍ എംആര്‍ അജിത് കുമാര്‍, ആംഡ് പോലീസ് ബറ്റാലിയന്‍ ഡിഐജിയുടെ അധിക ചുമതലയുള്ള ജി ജയദേവ്, കെഎപി 2 ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ രാജേഷ്, കെഎപി 4 ബറ്റാലിയന്‍ കമാണ്ടന്റ് അരുണ്‍ കെ. പവിത്രന്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

2023 നവംബറില്‍ പരിശീലനം ആരംഭിച്ച കെഎപി നാലാം ബറ്റാലിയനിലെ 162, കെഎപി രണ്ടാം ബറ്റാലിയനിലെ 152 സേനാംഗങ്ങള്‍ ഉള്‍പ്പെടെ ആകെ 314 പോലീസുകാരാണ് കെഎപി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ പാസ്സിംഗ് ഔട്ട് പരേഡില്‍ അണിനിരന്നത്. കെ.എ.പി നാലാം ബറ്റാലിയനില്‍ നിന്നും പരിശീലനം കഴിഞ്ഞ പോലീസുകാരുടെ 32-ാമത് ബാച്ചും, കെ.എ.പി രണ്ടാം ബറ്റാലിയനില്‍ നിന്നും ട്രെയിനിംഗ് കഴിഞ്ഞ പോലീസുകാരുടെ 31-ാമത് ബാച്ചുമാണിത്.

ഇവരില്‍ ഒരു പിഎച്ച്ഡിക്കാരനും, 20 ബിരുദാനന്തര ബിരുദധാരികളും, രണ്ട് എംടെക്ക് കാരും, അഞ്ച് എംബിഎ ക്കാരും, 31 ബിടെക്ക് കാരും, 154 ബിരുദധാരികളും, ഒരു ബിഎഡ് ബിരുദം, 75 പ്ലസ്ടുക്കാരും, 25 ഡിപ്ലോമ/ഐ.ടി.ഐ. വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. പാസ്സിംഗ് ഔട്ട് പരേഡ് നയിച്ചത് കെ.എ.പി നാലാം ബറ്റാലിയനിലെ അഖില്‍ കുമാര്‍ എം, സെക്കന്റ് ഇന്‍ കമാണ്ടര്‍ കെ.എ.പി രണ്ടാം ബറ്റാലിയനിലെ വിഷ്ണു മണികണ്ഠന്‍ എന്നിവരായായിരുന്നു.

പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് മൊമെന്റോ നല്‍കി. സമ്മാനം നേടിയവര്‍: കെ.എ.പി നാലാം ബറ്റാലിയന്‍-ബെസ്റ്റ് ഷൂട്ടര്‍: അഷിന്‍ ടി ടി കെ, ബെസ്റ്റ് ഇന്‍ഡോര്‍: ക്രിസ്റ്റി തോമസ് കെ, ഓള്‍ റൗണ്ടര്‍: അഖില്‍ കുമാര്‍ എം, ബെസ്റ്റ് ഔട്ട്ഡോര്‍ : അഹമ്മദ് ഷബാദ് കെ. കെ.എ.പി രണ്ടാം ബറ്റാലിയന്‍: ബെസ്റ്റ് ഷൂട്ടര്‍ സുമന്‍ എസ്, ബെസ്റ്റ് ഇന്‍ഡോര്‍ : മുഹമ്മദ് ഷാനു ബി,

ബെസ്റ്റ് ഔട്ട്ഡോര്‍: ആദര്‍ശ് പി ആര്‍, ഓള്‍ റൗണ്ടര്‍: വിഷ്ണു മണികണ്ഠന്‍. ചടങ്ങില്‍ 1996 ട്രെയിനിങ് ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+