കണ്ണൂരിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേറ്റി: കിയാലിൽ കാർഗോ കോംപ്ളക്സിന് കേന്ദ്ര അനുമതി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ വികസന സ്വപ്നങ്ങൾ വീണ്ടും തളിർക്കുന്നു. എയർ കാർഗോ കോംപ്ളക്സ് തുടങ്ങുന്നതിനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത് സാമ്പത്തിക ഞെരുക്കത്തിൽ ഉഴലുന്ന നവാഗത വിമാന താവളമായ കണ്ണൂരിന് വലിയ ആശ്വാസമേകും. കാർഗോ കോംപ്ലക്സിലൂടെ വടക്കെ മലബാറിന്റെ തനത് കാർഷിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വൻതോതിൽ സംഭരിക്കാനും കയറ്റുമതി ചെയ്യാനും കഴിയുമെന്നാണ് കിയാൽ അധികൃതർ പ്രതീക്ഷിക്കുന്നത്.
കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എയർ കാർഗോ സംവിധാനം തുടങ്ങാൻ കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്)യിൽനിന്നുള്ള റഗുലേറ്റഡ് ഏജൻസി അംഗീകാരമാണ് വൈകിയെങ്കിലും ലഭിച്ചത്. കസ്‌റ്റംസ് വിഭാഗം ഉദ്യോഗസ്ഥരെ നിയമിക്കുകയും നാഷണൽ ഇൻഫർമാറ്റിക് സെന്റർ അവരുടെ ഐടി സോഫ്‌റ്റ്‌വെയർ പ്രവർത്തനം പൂർത്തിയാക്കുകയും ചെയ്യുന്നതോടെ വാണിജ്യാടിസ്ഥാനത്തിൽ കാർഗോ സർവീസ് ആരംഭിക്കാനാകുമെന്ന് കിയാൽ എംഡി വി തുളസീദാസ് അറിയിച്ചു.

ആദ്യ കാർഗോ കോംപ്ലക്‌സിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിമാനത്താവളത്തിൽ മാസങ്ങൾക്കു മുമ്പേ ഒരുങ്ങിയിരുന്നു. 1200 ചതുരശ്ര മീറ്റർ വിസ്‌തീർണവും 12,000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുമുള്ളതാണ് ഈ കാർഗോ കോംപ്ലക്‌സ്. ഇതിലും വലിയ മറ്റൊരെണ്ണത്തിന്റെ പ്രവൃത്തി നടന്നുവരികയാണ്. 5800 ചതരുശ്ര മീറ്റർ വിസ്‌തൃതിയും 55,000 മെട്രിക് ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയും ഉണ്ടാകും രണ്ടാമത്തെ കാർഗോ കോംപ്ലക്‌സിന്.
കാർഗോ സർവീസ് നടത്താനാവശ്യമായ ഏജൻസിയെയും ടെൻഡർ നടപടിയിലൂടെ നേരത്തേ തെരഞ്ഞെടുത്തിട്ടുണ്ട്. വിമാന താവളം കേന്ദ്രീകരിച്ച് വൻ വികസന പദ്ധതികളാണ് കിയാൽ പ്ളാൻ ചെയ്തിട്ടുള്ളത്. വിമാന താവള ഭൂമിയിൽ ഗ്രൂപ്പ് ഫാമിങ്ങ് ,ഹോട്ടൽ ശൃംഖല ,എഡ്യുക്കേഷൻ സ്ഥാപനങ്ങൾ, തദ്ദേശിയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റ് എന്നിവയ്ക്കായുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന്കിയാൽ എം.ഡി വി.തുളസീദാസ് അറിയിച്ചു.












Click it and Unblock the Notifications