വികസന സംരഭങ്ങൾക്ക് ഉദ്യോഗസ്ഥ ഭരണം തടസമാവരുത്: കിയാൽ എംഡി വി തുളസീദാസ്
കണ്ണൂർ: കേരളത്തിലെ ബ്യൂറോക്രസിയുടെ സാങ്കേതിക കുരുക്കുകൾ നാടിന്റെ വികസന പ്രവർത്തനങ്ങളെ തകർക്കുകയാണെന്ന് കിയാൽ എംഡി വി തുളസീദാസ് അഭിപ്രായപ്പെട്ടു. ശബരിമല വിമാന താവള നിർമ്മാണ ചുമതലയുമായി ബന്ധപ്പെട്ട് കിയാൽ എം.ഡി സ്ഥാനത്തു നിന്നും വിരമിച്ചു സ്ഥലം മാറി പോകുന്ന തുളസീദാസിന് എമർജിങ് കണ്ണൂരിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരു സംരഭകൻ നമ്മുടെ നാട്ടിൽ പുതിയ സംരഭങ്ങൾ തുടങ്ങാൻ പണം മുടക്കാനായി എത്തുമ്പോൾ സർക്കാർ എല്ലാ വിധ സഹായങ്ങളും ചെയ്യാൻ സന്നദ്ധമാണെങ്കിലും അവരുടെ സ്വപ്നങ്ങൾ ബ്യുറോക്രസിയുടെ ചുവപ്പുനാടയിൽ കുടുങ്ങുകയാണ്. ഈ സ്ഥിതിയിൽ കാതലായ മാറ്റമുണ്ടാകണം. എന്നാൽ മാത്രമേ നമ്മുടെ നാട് വികസന വഴിയിൽ സഞ്ചരിക്കൂ. കണ്ണൂർ വിമാന താവളം അനന്തസാധ്യതയാണ് വടക്കെ മലബാറിന് നൽകിയിട്ടുള്ളത്.
വിമാനത്താവളം കേന്ദ്രികരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുക വഴി നാടിന് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാവും ടൂറിസം രംഗത്ത് അനന്തമായ സാധ്യതകളാണ് കണ്ണൂരിനുള്ളത്. മലബാർ റിവർ ക്രൂയിസ് പദ്ധതികൾ സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമാണ്. അഴീക്കൽ തുറമുഖം അന്താരാഷ്ട്ര തലത്തിൽ ഉയരുന്നതോടെ വ്യാവസായിക വാണിജ്യ മേഖലയ്ക്ക് ഉണർവ്വുണ്ടാക്കും. കണ്ണൂർ വിമാന താവളത്തിൽ ഇപ്പോൾ തുടങ്ങിയ കാർഗോ കോംപ്ളക്സ് വടക്കെ മലബാറിലെ മത്സ്യ സമ്പത്ത് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ വിപണി കണ്ടെത്താൻ സഹായിക്കുന്നതാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ സമഗ്രപുരോഗതിക്കായി പ്രയത്നിച്ചതിനാണ്
എമർജിങ് കണ്ണൂരിന്റെ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡിന് കിയാൽ എംഡി തുളസിദാസിനെ തിരഞ്ഞെടുത്തത്. ദിശ, കണ്ണൂർ പ്രസ് ക്ലബ്, വെയ്ക്ക്, ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേർണി, കേരള ചേംബർ ഓഫ് കൊമേഴ്സ്, വാൾക്ക്, പോസിറ്റീവ് കമ്യൂൺ എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് "എമർജിങ് കണ്ണൂർ"
1 9 7 2ൽ ഐ എ എസ് നേടുകയും, ദീർഘകാലം എയർഇന്ത്യയുടെ ചെയർമാൻ കം മാനേജിങ് ഡയറക്ടർ സ്ഥാനം, എയർ ഇന്ത്യ എക്സ്പ്രസ്സിന് ഫൗണ്ടർ ചെയർമാൻ കം മാനേജിങ് ഡയറക്ടർ, എയർ മൗറീഷ്യസിന്റെയും ഒമാൻ എയറിന്റെയും ഡയറക്ടർ ബോർഡ് അംഗത്വം ഉൾപ്പടെ വ്യോമയാന രംഗത്ത് നിർണായകം ആയിട്ടുള്ള നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.
കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനത്തിരുന്നുകൊണ്ട് ഉത്തര മലബാറിന്റെ ഏറ്റവും വലിയ സ്വപ്നമായ കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്ത സേവനങ്ങൾ പരിഗണിച്ചാണ് വി തുളസിദാസ് ഐഎഎസ് നെ "എമർജിങ് കണ്ണൂരിൻറെ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡിന്" തിരഞ്ഞെടുത്തത്
പറശിനിക്കടവ് ജലരാണി ഹൗസ് ബോട്ടിൽ നടന്ന ചടങ്ങിൽ ദിശ ചെയർമാൻ സി.ജയചന്ദ്രൻ അധ്യക്ഷനായി. മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ആർക്കിടെക്റ്റ് മധുകുമാർ, പ്രസ് ക്ളബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് തുടങ്ങിയവർ തുളസിദാസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കാലവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡവലപ്മെന്റ് ഫോറവും വി. തുളസിദാസിന് സ്വീകരണം നൽകി. ചടങ്ങിൽ ചെയര്മാന് ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു. അദ്ദേഹം തുളസീദാസിന് ഉപഹാരം നൽകി.