വികസന കുതിപ്പിലേക്ക് മട്ടന്നൂർ: വിമാനത്താവള നഗരിയിൽ കിൻഫ്രാ പാർക്ക് ഒരുങ്ങുന്നു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ കാർഗോ കോംപ്ളക്സ് തുടങ്ങുന്ന പശ്ചാത്തലത്തിൽ മട്ടന്നൂരിൽ കിൻഫ്ര വ്യവസായ പാർക്കിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുങ്ങുന്നു. വെള്ളിയാംപറമ്പിലെ കിൻഫ്ര വ്യവസായ പാർക്കിലാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി തുടങ്ങിയത്. ഇവിടെ വൈദ്യുതി, വെള്ളം എന്നിവ എത്തിക്കുന്നതിനുള്ള പ്രവൃത്തിയാണ് തുടങ്ങിയത്.
ഡിആർഎ ജീവനക്കാരെ ആക്രമിച്ച കേസ്: രണ്ട് വിമാനത്താവള ജീവനക്കാർ അറസ്റ്റിൽ, ഡ്രൈവർക്കായി തിരച്ചിൽ!!
അഞ്ചുകോടി രൂപ ചെലവിട്ട് നിർമിക്കുന്ന വാട്ടർടാങ്കിന്റെ പണിയും പൈപ്പിടലും അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ് പഴശ്ശി അണക്കെട്ടിൽനിന്നാണ് പാർക്കിലേക്ക് വെള്ളം എത്തിക്കുക. ഇതിനാവശ്യമായ പൈപ്പിടുന്നതിന് 40 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കണം. രണ്ടുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വൈദ്യുതി എത്തിക്കുന്നതിന് സബ് സ്റ്റേഷൻ നിർമിക്കുന്നതിനായി പാർക്കിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കിൻഫ്ര ഇതിനുള്ള എസ്റ്റിമേറ്റും കെ.എസ്.ഇ.ബി.ക്ക് കൈമാറി. പ്രവൃത്തിക്കായി കെഎസ്ഇബിക്ക് അനുമതി ലഭിക്കുന്ന മുറയ്ക്ക് സബ് സ്റ്റേഷന്റെ നിർമാണവും തുടങ്ങും.
വെള്ളിയാംപറമ്പിൽ 140 ഏക്കർ സ്ഥലമാണ് വ്യവസായ പാർക്കിനായി ഏറ്റെടുത്തിട്ടുള്ളത്. പാർക്കിൽ 13 കോടി രൂപയോളം ചെലവിട്ട് അഞ്ചു കിലോമീറ്റർ റോഡ്, ഓവുചാൽ, ജലസംഭരണി എന്നിവ നിർമിച്ചിരുന്നു. ഇനി വൈദ്യുതി, വെള്ളം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ കൂടി ഏർപ്പെടുത്തിയാൽ പാർക്കിൽ സംരംഭകർക്ക് വ്യവസായം തുടങ്ങാൻ സ്ഥലം വിട്ടുനൽകാൻ കഴിയും. തറക്കല്ലിടൽ കഴിഞ്ഞ് ഒരുവർഷത്തിലധികം കാലം വ്യവസായ പാർക്കിനുള്ള പ്രവൃത്തികൾ മന്ദഗതിയിലായിരുന്നു. പാർക്കിന്റെ ഭൂമിയിൽനിന്ന് മരംകൊള്ളയും മറ്റും വ്യാപകമായതോടെ ചുറ്റുമതിലും ഗേറ്റും നിർമിച്ചു. കഴിഞ്ഞ ഡിസംബറിലാണ് റോഡ് ഉൾപ്പടെയുള്ള ആദ്യഘട്ട വികസനപദ്ധതികൾ മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തത്. 2021-ൽ നിർമാണപ്രവൃത്തി പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോവിഡ് ലോക്ക്ഡൗൺ മൂലം പ്രവൃത്തികൾ വൈകുകയായിരുന്നു.
വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ് പ്രവർത്തനം തുടങ്ങുന്നതോടെ കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് വ്യവസായപാർക്ക് വഴി ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ 5000 പേർക്കെങ്കിലും തൊഴിൽസാധ്യതയുണ്ടാകും. എക്സ്‌പോർട്ട് എൻക്ലേവ്, അന്താരാഷ്ട്ര കൺവെൻഷൻ-എക്സിബിഷൻ സെന്റർ, ഇലക്‌ട്രോണിക്സ് വാഹനനിർമാണ യൂണിറ്റ് തുടങ്ങിയ പദ്ധതികളും വ്യവസായ പാർക്കിനോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കിൻഫ്ര നൽകിയ 15 ഏക്കർ സ്ഥലത്താണ് കൺവെൻഷൻ-എക്സിബിഷൻ സെന്റർ വരുന്നത്. ഇതിനുള്ള രൂപരേഖ തയ്യാറാക്കുന്നുണ്ട്. മണ്ഡലം എംഎൽഎയും മന്ത്രിയുമായ ഇപി ജയരാജന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് പദ്ധതിയൊരുങ്ങുന്നത്.