''ടീച്ചറമ്മ മന്ത്രിയായില്ല'; നിരാശയോടെ മട്ടന്നൂരുകാർ
മട്ടന്നൂര്‍: രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രി കെ.കെ ശൈലജ ഇടം നേടാനാകാത്തതിൽ നിരാശയോടെ മട്ടന്നൂർ. രണ്ടാം പിണറായി മന്ത്രിസഭയില്‍ പ്രവര്‍ത്തനമികവിന്റെ ബലത്തില്‍ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പിച്ച പേരുകളിലൊന്നായിരുന്നു കെ.കെ ശൈലജയുടെത്.ഇ.പി ജയരാജനു ശേഷംമണ്ഡലത്തില്‍ മറ്റൊരു മന്ത്രിയുണ്ടാകുമെന്ന പ്രചാരണം നടത്തിയായിരുന്നു ഇക്കുറി മട്ടന്നൂരില്‍ സി.പി. എം വോട്ടുതേടിയത്. എന്നാല്‍ ശൈലജയെ മാത്രം മന്ത്രിസഭയില്‍ നിലനിര്‍ത്തിയാല്‍ മറ്റുമന്ത്രിമാര്‍ മോശക്കാരാണെന്ന തെറ്റായ സന്ദേശം ജനങ്ങളിലെത്തുമെന്ന സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടാണ് തിരിച്ചടിയായത്.

കേരളത്തിന് തന്നെ പ്രിയങ്കരിയായ കെ.കെ ശൈലജയുടെ അധികാരനഷ്ടം ഉള്‍ക്കൊള്ളാന്‍ മട്ടന്നൂരിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 2016-ല്‍ ഇ.പി ജയരാജന് മത്സരിക്കുന്നതിനായി മട്ടന്നൂര്‍ വിട്ടുകൊടുക്കേണ്ടി വന്നുവെങ്കിലും തൊട്ടടുത്ത കൂത്തുപറമ്പില്‍ നിന്നും വിജയിച്ച് മന്ത്രിസഭയിലിടം നേടാന്‍ കെ.കെ ശൈലജയ്ക്കു കഴിഞ്ഞിരുന്നു. ഏറെ പരിചിതമല്ലാത്ത ആരോഗ്യവകുപ്പാണ് ലഭിച്ചതെങ്കിലും ഒരുവര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച മന്ത്രിയുടെ നിരയിലേക്ക് ശൈലജ ഉയര്‍ന്നുവന്നു.
Recommended Video
കണ്ണൂരുകാരനായ മുഖ്യമന്ത്രി പിണറായി വിജയനും എം.വി ഗോവിന്ദനും രണ്ടാം മന്ത്രിസഭയില്‍ ഇടംപിടിച്ചപ്പോള്‍ തങ്ങളുടെ ടീച്ചറമ്മയെ തഴഞ്ഞത് വിശ്വസിക്കാന്‍ കഴിയാതെ സ്തംഭിച്ചു നില്‍ക്കുകയാണ് മട്ടന്നൂരിലെ പാര്‍ട്ടി അണികളും പ്രവര്‍ത്തകരും.മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു മടങ്ങി നാട്ടിലെത്തുന്ന ടീച്ചറമ്മയെ പ്രതീക്ഷിച്ച നാടിന്റെ മനസിലും പാര്‍ട്ടി തീരുമാനം കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. അതേസമയം പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നും എം. എല്‍. എയെന്ന നിലയില്‍ മട്ടന്നൂരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശദ്ധകേന്ദ്രീകരിക്കുമെന്നുമാണ് മന്ത്രി കെ.കെ ശൈലജ പ്രതികരിച്ചത്.












Click it and Unblock the Notifications