കണ്ണൂരിൽ ഞെട്ടിപ്പിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ; കെകെ ശൈലജയ്ക്ക് മണ്ഡലം മാറേണ്ടിവരും, പുതിയ സാധ്യതകൾ ഇങ്ങനെ
കണ്ണൂര്‍: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം ഇടതുമുന്നണിക്ക് വലിയ പ്രതീക്ഷയാണ് നിയമസഭ തിരഞ്ഞെടുപ്പിലും നല്‍കുന്നത്. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മുന്നണികളും പാര്‍ട്ടികളും സീറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണ കണ്ണൂരില്‍ വമ്പന്‍ രാഷ്ട്രീയ മാങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് ഇക്കുറി മണ്ഡലം മാറേണ്ടിവരുമോ എന്ന ചര്‍ച്ചകളും സജീവമാകുന്നുണ്ട്. എല്‍ഡിഎഫ് മുന്നണി വികസിപ്പിച്ചതോടെയാണ് ഇങ്ങനെ ഒരു ചര്‍ച്ച കണ്ണൂരില്‍ നിന്ന് ഉയര്‍ന്നുവരുന്നത്.
രണ്ട് നിയമസഭ സീറ്റുകള്‍
എതിര്‍ പക്ഷത്തുള്ള രണ്ട് പാര്‍ട്ടികളെ മുന്നണിയില്‍ ചേര്‍ത്ത് വികസിപ്പിച്ചതോടെ കണ്ണൂരില്‍ ഇടതുമുന്നണിക്ക് രണ്ട് നിയമസഭ സീറ്റുകള്‍ മാറ്റിവയ്‌ക്കേണ്ടിവരും. കേരള കോണ്‍ഗ്രസ് എം, ലോക്താന്ത്രിക് ജനതാദളും ആണത്. ഇവര്‍ മുമ്പ് യുഡിഎഫിനൊപ്പമായിരുന്ന കാലത്ത് മത്സരിച്ച സീറ്റുകള്‍ ജില്ലയിലുണ്ട്. സ്വഭാവികമായും ഈ സീറ്റുകള്‍ രണ്ട് പാര്‍ട്ടിയും ആവശ്യപ്പെടും.
കണ്ണടയ്ക്കാനാവില്ല
രണ്ട് പാര്‍ട്ടികളും ഉന്നയിച്ച അവകാശവാദത്തിന് നേരെ കണ്ണടയ്ക്കാന്‍ എല്‍ഡിഎഫിന് കഴിയില്ല. ഇതില്‍ കെകെ ശൈലജയുടെ മണ്ഡലമായ കൂത്തുപറമ്പിലാണ് ജനതാദള്‍ യുഡിഎഫില്‍ ആയിരുന്നപ്പോള്‍ മത്സരിച്ചത്. മുന്‍ മന്ത്രിയും ജനതാദള്‍ ജില്ല പ്രസിഡന്റുമായ കെപി മോഹനനാണ് കെകെ ശൈലജയോട് മത്സരിച്ച് പരാജയപ്പെട്ടത്.
പുതിയ മണ്ഡലം
ഇത്തവണ കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുനല്‍കേണ്ടി വന്നാല്‍ കെകെ ശൈലജയ്ക്ക് മത്സരിക്കാന്‍ മറ്റൊരു മണ്ഡലം എല്‍ഡിഎഫ് കണ്ടത്തേണ്ടിവരും. സംസ്ഥാനത്തെ ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന വകുപ്പാണ് ആരോഗ്യം. അതുകൊണ്ട് തന്നെ ആരോഗ്യമന്ത്രിക്ക് സുരക്ഷിതമെന്ന് കരുതുന്ന ഒരു മണ്ഡലം നല്‍കേണ്ടത് അനിവാര്യമാണ്.
ഏതായിരിക്കും ആ മണ്ഡലം
കെകെ ശൈലജയെ മത്സരിപ്പിക്കുന്ന മണ്ഡലം ഏതായിരിക്കുമെന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ അണികളും പ്രവര്‍ത്തകരും. ഇതുവരെ സിപിഎമ്മില്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍ എല്ലാ നേതാക്കളുടെ മനസിലും ഈ കാര്യം ഉണ്ട്. സോഷ്യലിസ്റ്റുകളുടെ സ്വധീന മേഖലയാണ് കൂത്തുറമ്പ്, അതുകൊണ്ട് എല്‍ജെഡി കൂത്തുപറമ്പ് ആവശ്യപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്.
സിപിഎം മത്സരിച്ചത്
ആകെ 11 നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ 9 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. സിപിഐയും കോണ്‍ഗ്രസ് എസും ഓരോ സീറ്റില്‍ മത്സരിച്ചു. സിപിഐക്ക് നല്‍കിയ സീറ്റില്‍ പരാജയപ്പെടുകയാണ് ചെയ്തത്. കോണ്‍ഗ്രസ് എസ് വിജയിക്കുകയും ചെയ്തു. നിലവില്‍ എട്ട് സീറ്റുകളാണ് എല്‍ഡിഎഫിന് ജില്ലയിലുള്ളത്.
മൂന്ന് പേര്‍ ഉണ്ടാവില്ല
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മൂന്ന് പേര്‍ മത്സര രംഗത്തുണ്ടാവില്ലെന്നാണ് സൂചന. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ചവര്‍ മാറണമെന്നാണ് നിലപാടാണ് സിപിഎമ്മിനുള്ളത്. അങ്ങനെയാണെങ്കില്‍ സി കൃഷ്ണന്‍ (പയ്യന്നൂര്‍), ടിവി രാജേഷ് ( കല്യാശേരി), ജയിംസ് മാത്യു ( തളിപ്പറമ്പ് ) എന്നിവര്‍ മാറിനില്‍ക്കും.
Recommended Video
ശൈലജയ്ക്ക് മട്ടന്നൂര്‍
ഈ മൂന്ന് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് കെകെ ശൈലജയ്ക്ക് നല്‍കാനായിരിക്കും പാര്‍ട്ടി തീരുമാനിക്കുക. എന്നാല്‍ കെകെ ശൈലജയുടെ നാട് മട്ടന്നൂര്‍ മണ്ഡലത്തിലാണ്. അവിടത്തെ എംഎല്‍എ ഇപി ജയരാജാനാണ്. ജയരാജന്റെ സ്വന്തം നാട് കല്യാശേരിയാണ്. ഈ സാഹചര്യത്തില്‍ കെകെ ശൈലജയെ മട്ടന്നൂരിലും ഇപി ജയരാജന്‍ കല്യാശേരിയിലും മത്സരിക്കുന്ന സാധ്യത തള്ളിക്കളയാനാവില്ല.
ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ?;താരിഖ് അൻവറിന്റെ നിർദ്ദേശം ഇങ്ങനെ.. ഹൈക്കമാന്റിന് റിപ്പോർട്ട്
എല്‍ഡിഎഫില്‍ എന്‍സിപി പിടിമുറുക്കുന്നു, അഞ്ച് സീറ്റ് ചോദിക്കുമെന്ന് ശശീന്ദ്രന്‍, ജോസും ചോദിക്കട്ടെ!!
എന്‍സിപിയെ യുഡിഎഫ് പ്രതീക്ഷിക്കണ്ട, മാണി സി കാപ്പന്റെ മറുപടി ഇങ്ങനെ, പാലാ കൊടുക്കില്ലെന്ന് എന്‍സിപി!
'മേളയെ പറിച്ചു നടരുത്';ഐഎഫ്‌എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ ശബരിനാഥന്‍ എംഎല്‍എ