തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പാർട്ടികൾ വീഴ്ച്ച വരുത്തി: ആരോഗ്യമന്ത്രി
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ കൊ വിഡ് പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് മന്ത്രി കെ.കെ.ശൈലജ. കണ്ണൂർ പ്രസ് ക്ളബ്ബ് തെരഞ്ഞെടുപ്പ് സംവാദമായ തദ്ദേശപ്പോര് 2020 മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. അതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെയായിരുന്നു. ഒരു പാർട്ടിയെന്നൊന്നില്ല എല്ലാവരും ഒരേ രീതിയാണ് സ്വീകരിച്ചത്. അതിനാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം കൊവിഡ് വ്യാപനം കുത്തനെ കൂടാൻ സാധ്യതയുണ്ടെന്ന് മന്ത്രി മുന്നറിയിപ്പു നൽകി.
തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മത മൗലീക വാദമുയര്‍ത്തുന്നെന്ന് എ വിജയരാഘവന്‍
തെരഞ്ഞെടുപ്പിനു ശേഷംകോവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനുമെല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനാൽ എല്ലാവരും സെല്‍ഫ് ലോക്ക്ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. പ്രായമുള്ളവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണം. രോഗം കൂടിയാല്‍ മരണനിരക്കും കൂടുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ലോക്ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗനിരക്കില്‍ വലിയ വര്‍ദ്ധനവുണ്ടായിരുന്നു. അതില്‍ അധികമുള്ള രോഗവ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുന്‍കരുതല്‍ നടപടികള്‍ ഒരുക്കുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊ വിഡ് വ്യാപനം തുടർന്നാൽ കേരളത്തിൽ പ്രായമേറിയവരിൽ മരണനിരക്ക് കൂടാൻ സാധ്യതയുണ്ട്. എല്ലാവരുടെയും ജീവൻ രക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും ഈ കാര്യത്തിൽ ജനങ്ങൾ കൂടി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് വാക്സിൻ ലഭ്യമാകുന്നത് ഇനിയും വൈകുമെന്നാണ് കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന വിവരം. ഇനിയും നിയന്ത്രണങ്ങൾ ശക്തമാക്കിയാൽ മാത്രമേ കേരളം ഇപ്പോൾ നിലനിർത്തിയ രോഗ വ്യാപനം തടയാൻ കഴിയുകയുള്ളു. തെരഞ്ഞെടുപ്പ് കാലത്ത് അൽപം അയവ് വരുത്തിയത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദോഷകരമായി ബാധിക്കരുത്.
ജനകീയ പോരാട്ടത്തിലൂടെയായിരുന്നു കേരളത്തില്‍ കോവിഡിനെ പിടിച്ചുനിര്‍ത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. കോവിഡ് വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കേണ്ടിവരും. കേരളത്തില്‍ പ്രകൃതി ദുരന്തവും പകര്‍ച്ചവ്യാധിയും ഉണ്ടായപ്പോള്‍ കേന്ദ്രം വേണ്ടത്ര സഹായിച്ചില്ലെന്നും കെ.കെ ശൈലജ കുറ്റപ്പെടുത്തി.
ആവശ്യപ്പെട്ട തുകയുടെ അടുത്തുപോലും അനുവദിച്ച് കിട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ 10 ശതമാനം തുകയെങ്കിലും മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പരിപാടിയിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എകെ.ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ജോ സെക്രട്ടറി ടി.കെ.എ ഖാദർ നന്ദിയും പറഞ്ഞു.