കോഴവിവാദം: കെഎം ഷാജിക്ക് വിനയായത് പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ ആരോപണം
കണ്ണൂർ: കെഎം ഷാജി എംഎൽഎക്കെതിരായ നീക്കത്തിന് മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ പിൻതുണയുണ്ടെന്ന് സൂചന. 2011 മുതൽ അഴീക്കോട് എംഎൽഎയായ കെഎം ഷാജിയെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് സ്ഥാനാർത്ഥിയാക്കിയത്. യൂത്ത് ലീഗ് സംസ്ഥാന നേതാവായിരുന്ന കെഎം ഷാജി അണികൾക്ക് പരിചിതനാണെങ്കിലും മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന് അത്ര സ്വീകാര്യനായിരുന്നില്ല. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനമോഹികളായ പലരെയും മറികട കെഎം ഷാജിയെ സ്ഥാനാർത്ഥിയാക്കായിരുന്നത്.
ഒളിച്ചോടാതെ പരസ്യ സംവാദത്തിന് തയ്യാറുണ്ടോ? പിണറായി വിജയനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
അന്നുതൊട്ട് ഇന്നുവരെ എംഎൽഎയെന്ന നിലയിലും നേതാവെന്ന നിലയിലും കെഎം ഷാജിയെ അംഗീകരിക്കാത്തവർ അഴീക്കോടു മണ്ഡലത്തിലും കണ്ണുരുമുണ്ട്. എംഎൽഎയായതു മുതൽ ജില്ലയിൽ സ്വന്തമായി ഒരു അനുയായി വൃന്ദത്തെ സൃഷ്ടിക്കാനും അവരിലുടെ സ്വന്തം കാര്യങ്ങൾ നടത്താനുമാണ് ഷാജി ശ്രമിച്ചതെന്നും സംസ്ഥാന നേതൃനിരയിൽ പ്രവർത്തിക്കുന്നതിനാൽ ജില്ലാ കമ്മിറ്റി പറയുന്ന കാര്യങ്ങൾ അനുസരിക്കാറില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.
ഇതിനിടെ കോഴ ആരോപണം സിപിഎമ്മിന്റെ വേട്ടയാടലെന്ന ആരോപണമാണ് കെഎം ഷാജി എംഎൽഎ ഉന്നയിച്ചത്. മുഖ്യമന്ത്രി കോടികൾ ചെലവഴിച്ചുണ്ടാക്കിയ പ്രതിച്ഛായ തകർന്നതിന്റെ പ്രതികാരമാണ് തനിക്കെതിരായ വിജിലൻസ് അന്വേഷണത്തിന് പിന്നിലെന്നും കെഎം ഷാജി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു.
ഹൈസ്കൂളുകള്‍ക്ക് ഹയര്‍ സെക്കൻഡറി അനുവദിക്കുന്ന സമയത്ത് അഴീക്കോട് സ്കൂളിന് അനുമതി ലഭിക്കാന്‍ സ്കൂള്‍ മാനേജ്മെന്‍റ് ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചിരുന്നു. മാനേജ്മെന്‍റ് ലീഗ് നേതാക്കള്‍ക്ക് കോഴ കൊടുക്കാന്‍ തയ്യാറുമായിരുന്നു. എന്നാൽ കെ എം ഷാജി ഇടപെട്ട് എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞതിനാൽ പണം കൊടുത്തില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. പിന്നീട് സ്കൂളിന് അനുമതി ലഭിച്ചപ്പോള്‍ മാനേജ്മെന്‍റ് 25 ലക്ഷം കെഎം ഷാജിക്ക് നല്‍കിയെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. എംഎൽഎയ്ക്ക് പണം നൽകിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ഇയാൾ പറയുന്നുണ്ട്. എന്നാൽ സംഭവം രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന് എംഎൽഎയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവും അന്വേഷണത്തെ രാഷ്ട്രീയ പ്രേരിതമെന്നു വിശേഷിപ്പിച്ച് രംഗത്തു വന്നിട്ടുണ്ട്.