കോടിയേരിയുടെ മൃതദേഹം സംസ്‌കരിച്ചു; ശവമഞ്ചം താങ്ങി പിണറായിയും യെച്ചൂരിയും
കണ്ണൂർ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഔദ്യോഗിക ബഹുമതിയോടെ സംസ്കരിച്ചു. പയ്യാമ്പലത്തെ കടല്‍ത്തീരത്താണ് കോടിയേരി ബാലകൃഷ്ണന് അന്ത്യവിശ്രമം. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കൂടിരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് ശവമഞ്ചം താങ്ങിയത്.
ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പുറപ്പെട്ടപ്പോഴും പയ്യാമ്പലത്തേക്കുള്ള വിലാപ യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു
കാൽ നട ആയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, നേതാക്കളായ എ വിജയരാഘവൻ, പി കെ ശ്രീമതി എം എ ബേബി എന്നിവർ വിലാപയാത്രയ്ക്കൊപ്പം പോയത്.സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം രണ്ടേ കാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്.
ചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരി
ആയിരങ്ങളാണ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിക്കാൻ അഴീക്കോടൻ മന്ദിരത്തിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും ഇവിടെ എത്തി കോടിയേരിക്ക് ആദരം അർപ്പിച്ചു.
കോടിയേരി മൂളിയിൽനടയിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായാണ് മൃതദേഹം അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചത്. രാവിലെ പതിനൊന്നു മണിയേടെയാണ് കോടിയേരിയുടെ വീട്ടിൽ നിന്ന് മൃതദേഹം പാർട്ടി ഓഫീസായ അഴീക്കോടൻ രാഘവൻ സ്മാരകത്തിൽ എത്തിച്ചത്.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തലശേരിയിലാണ് സംസ്‌കാരം. മൃതദേഹം ഞായറാഴ്ച എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിൽ എത്തിച്ചിരുന്നു. തുടർന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭൗതികശരീരം തലശേരി ടൗൺ ഹാളിൽ പൊതു ദർശനത്തിന് എത്തിച്ചപ്പോൾ വികാരഭരിതമായിരുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേയിരും ടൗൺ ഹാളിലെത്തിയിരുന്നു. മൃതദേഹത്തിന് അരികിലെത്തിയ വിനോദിനി സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുകയും തളർന്ന് വീഴുകയും ചെയ്തിരുന്നു. വിങ്ങിപ്പൊട്ടിയ വിനോദിനിയെ മകൻ ബിനീഷ് കോടിയേരി ചേർത്തു പിടിച്ചുരുന്നെങ്കിലും കരഞ്ഞുതളർന്ന വിനോദിനി കുഴഞ്ഞുവീണു. കെ കെ ശൈലജയും പി കെ ശ്രീമതിയും പ്രവർത്തകരും ചേർന്ന് വിനോദിനിയെ അവിടെനിന്നും മാറ്റുകയായിരുന്നു.