ചങ്കിൽതട്ടി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ; കോടിയേരിക്ക് യാത്ര മൊഴിയേകാൻ ആയിരങ്ങൾ..
കണ്ണൂർ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരു നോക്കുകാണാൻ കാത്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളായിരുന്നു മട്ടന്നൂരി കോടിയേരിക്ക് യാത്രാമൊഴി നൽകാനെത്തിയത്.
രണ്ട് മണിക്ക് തലശ്ശേരി ടൗൺ ഹാളിലേക്ക് മൃതദേഹം എത്തിക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ നാല് മണിയോടെ മാത്രമേ ഇവിടെ എത്തുമെന്നാണ് സൂചന. തുറന്നവാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയാണ് തലശ്ശേരിയിലേക്ക് വിലാപയാത്ര പോകുന്നത്. സംസ്‌കാരം നാളെ വൈകീട്ട് മൂന്നുമണിക്ക് പയ്യമ്പലത്താണ്.

രാവിലെ ഒമ്പതരയോടെ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത് . 11.20 ഓടെ ബംഗളൂരുവിൽ നിന്ന് എത്തിയ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു.ഭാര്യ വിനോദിനി , മകൻ ബിനോയ് കോടിയേരി , മരുമകൾ റനീറ്റ എന്നിവരും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
കണ്ണൂർ വിമാനത്താവളം മുതൽ തലശ്ശേരി ടൗൺഹാൾ വരെ വലിയ ജനക്കൂട്ടമാണ് മൃതദേഹം കാണാൻ റോഡരികിൽ കാത്തുനിന്നത്. 13 ഇടങ്ങളിൽ ജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖ നേതാക്കൾകണ്ണൂരിലെത്തിയിട്ടുണ്ട്.
ഒരുമാസത്തിലേറെയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോടിയേരി. അർബുദ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ നില ഇടയ്ക്ക് മെച്ചെപ്പെട്ടെരിന്നു. എന്നാൽ വീണ്ടും വഷളാവുകയായിരുന്നു.
നാളെ വൈകിട്ട് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം. ടൗൺഹാളിലും മാടപ്പീടികയിലെ വസതിയിലും പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പയ്യാമ്പലത്തെത്തിക്കുക. ആദരസൂചകമായി തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.
മട്ടന്നൂരിൽ നിന്ന് കൂത്തുപറമ്പും കടന്ന് തലശ്ശേരിയിൽ എത്തും. 14 ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാംമൈൽ, വേറ്റുമൽ, കതിരൂർ, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
മമുഖ്യമന്ത്രി അടക്കമുള്ളവർ തലശ്ശേരി ടൗൺ ഹാളിൽ അന്ത്യോപചാരമർപ്പിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും നാളെ രാവിലെ എത്തിച്ചേരും. അവർ കണ്ണൂരിൽ വച്ചായിരിക്കും അഭിവാദ്യം ചെയ്യുന്നതും പുഷ്പചക്രം അർപ്പിക്കുന്നതും. മറ്റ് സംസ്ഥാനങ്ങളിലുള്ള പാർട്ടി നേതാക്കളും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പയ്യാമ്പലത്ത് എകെജി, ഇകെ നായനാർ, ചടയൻ ഗോവിന്ദൻ, അഴീക്കോടൻ രാഘവൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ അടക്കം ചെയ്തതിന് സമീപത്ത് കോടിയേരിക്കും ചിതയൊരുക്കും.












Click it and Unblock the Notifications