കൂത്തുപറമ്പ് വെടിവയ്പ്പിന് കാൽ നൂറ്റാണ്ട്: ഡിവൈഎഫ്ഐയിൽ അതൃപ്തിയുടെ തിരയിളക്കം!!
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പു നടന്നിട്ട് ഈ വരുന്ന നവംബർ 25 ന് കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ ഡിവൈഎഫ്ഐ യിൽ അതൃപ്തിയുടെ തിരയിളക്കം. ഭരണകൂട ഭീകരതയുടെ ഇരകളായാണ് അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളായ അഞ്ചു പേരെയും ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെയും സംഘടന എന്നും വിശേഷിപ്പിക്കുന്നത്. അന്നത്തെ കരുണാകര സർക്കാരിലെ സഹകരണ വകുപ്പ് മന്ത്രിയായ എംവി രാഘവനെ തിരെ കരിങ്കൊടി കാണിച്ചവർക്കെതിരെയാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം വെടിയുതിർത്തത്.
ബിജെപിയോട് പക തീർക്കുകയാണ് ശിവസേന, ഉപമുഖ്യമന്ത്രി പദവി നൽകാതെ അപമാനിച്ചു, ഇന്ന് പ്രതികാരം!
കൂത്തുപറമ്പ് മുൻസിപ്പൽ ഹാളിൽ കൂത്തുപറമ്പ് അർബൻ ബാങ്ക് ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി രാഘവൻ. ആദ്യം മുൻസിപ്പൽ ഹാളിനു മുൻപിൽ തടിച്ചുകൂടിയവരക്കെതിരെ വെടിയുതിർത്ത പോലീസ് നഗരത്തിൽ പ്രകടനം നടത്തിയവർക്കെതിരെയും വെടിവച്ചു. ഡിവൈഎഫ്ഐ കമ്മിറ്റിയംഗം കെ കെ രാജീവൻ ഉൾപ്പെടെയുള്ള അഞ്ചു പേരാണ് തൽക്ഷണം വെടിയേറ്റു മരിച്ചത്. ശരീരത്തിൽ വെടിയുണ്ടകൾ പേറി ശയ്യാവലംബിയായി ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പൻ ഇപ്പോഴും ജീവിക്കുന്നു.
കുത്തുപറമ്പിൽ പോലീസ് നടത്തിയ നരനായാട്ടിൽ എംവി ജയരാജൻ ഉൾപ്പെടെയുള്ള ഒട്ടനവധി പേർക്ക് പരുക്കേറ്റു. കരിനിയമം ചുമത്തി പൊലിസ് നിരവധി പേരെ വേട്ടയാടി തുറുങ്കിലടച്ചു. ഡ്രാക്കുള രാഘവനെന്ന വിശേഷണവുമായി എം വി ആറിനെതിരെ ഡിവൈഎഫ്ഐ തെരുവുകൾ തോറും പ്രതിഷേധത്തിനിറങ്ങി. നിരവധി സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയായി. പോലീസ് സ്റ്റേഷനുകൾ വരെ അക്രമിക്കപ്പെട്ടു. ഡിവൈഎഫ്ഐ അന്നു നടത്തിയ ത്യാഗോജ്ജ്വല രക്തസാക്ഷിത്വത്തിന്റെ ഫലമായാണ് പിന്നീട് ഇ കെ നായനാർ സർക്കാർ അധികാരത്തിലെത്തിയത്.
എന്നാൽ ഇപ്പോൾ വീണ്ടുമൊരു വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചാരണം നടക്കുന്നത്. മാവോവാദികളുടെ കൂട്ടക്കൊലയിലും സ്വന്തം പാർട്ടി പ്രവർത്തകർക്കെതിരെയുള്ള യുഎപിഎ ചുമത്തലിലും പ്രതിസ്ഥാനത്ത് നിൽക്കുന്നത് മാത്യ സംഘടനയായ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ മുഖ്യമന്ത്രിയായ സർക്കാരിന്റെ പൊലിസാണ്. മാത്രമല്ല മാവോവാദികൾ ആട്ടിൻ കുട്ടികളല്ല വെടിവച്ചു കൊല്ലേണ്ടവർ തന്നെയാണെന്ന് ധ്വനിപ്പിക്കുന്ന പരസ്യ പ്രസ്താവന മുഖ്യമന്ത്രി നിയമസഭയിൽ നടത്തുകയും ചെയ്തു.
ഡിഫിയും സിപിഎമ്മും എന്നും എതിർത്തു പോന്ന യുഎപിഎ യെന്ന കരിനിയമം ഡിഫി പ്രവർത്തകർക്കെതിരെ ചുമത്തിയതോടെ സംഘടന പൂർണമായും വെട്ടിലായി. മാത്രമല്ല അഞ്ച് സമര സഖാക്കളെ വെടിവച്ചു കൊന്നുവെന്ന് സംഘടന ആരോപിച്ച എംവി രാഘവന്തയും സിഎം പിയെയും പൊക്കി പിടിച്ചു നടക്കേണ്ട ഗതികേടിലും സിപിഎം എത്തിചേർന്നു.പാർട്ടിയുടെ കാശ്മീരി നേതാവായ യൂസഫ് തരി ഗാമി ഇക്കുറി എം വി ആർ പുരസ്കാരം ഏറ്റുവാങ്ങിയതും ഡിഫി പ്രവർത്തകർക്കും നേതാക്കൾക്കും അതൃപ്തിയോടെ നോക്കി നിൽക്കേണ്ടി വന്നു മാത്രമല്ല. യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്വാശ്രയ വിദ്യാഭ്യാസകച്ചവടം വെള്ളം പോലും ചേർക്കാതെ എൽഡിഎഫ് സർക്കാർ പൂർവാധികം ശക്തമായി നടപ്പിലാക്കിയതും ഡിവൈഎഫ്ഐ ഉയർത്തിയ മുദ്രാവാക്യങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തി. ഈ പശ്ചാത്തലത്തിൽ വ്രണിത ഹൃദയരും അതൃപ്തിയുള്ളതുമായ അന്തരീക്ഷത്തിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൂത്തുപറമ്പ് വെടിവയ്പ്പിന്റെ ഇരുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനാചരണം ആചരിക്കുന്നത്.