കൊവിഡ് കെണിയിൽ കുരുങ്ങി കൊട്ടിയൂര്‍ ഉത്സവവും: നെയ്യാട്ടം മൂന്നിന് ചടങ്ങ് മാത്രമായി നടത്തും
കണ്ണൂര്‍: കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവം കൊവിഡ് 19 രോഗ നിര്‍വ്യാപന/പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന മാര്‍ഗ നിര്‍ദേശമനുസരിച്ച് ഭക്തജനങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രവേശനമില്ലാതെ ചടങ്ങുകള്‍ മാത്രമായി നടക്കും. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണിതെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിന് നെയ്യ് എഴുന്നെള്ളിക്കുന്നതിനും ഇളനീര്‍വെപ്പിന് ഇളനീര് സമര്‍പ്പിക്കുന്നതിനും നിശ്ചിത സംഘങ്ങള്‍ക്ക് മാത്രമേ അനുവാദമുണ്ടായിരിക്കുകയുള്ളൂ.
കൊവിഡ് നിരീക്ഷണത്തിലുളള കോഴിക്കോടുകാരൻ മരിച്ചു, നിരീക്ഷണത്തിലെന്ന് ബന്ധുക്കൾ മറച്ചു വെച്ചു!
ജൂണ്‍ 3 ന് നെയ്യാട്ടം വില്ലിപ്പാലന്‍ കുറുപ്പും സംഘവും നാല് ആളുകള്‍ മാത്രം, തമ്മേങ്ങാടന്‍ നമ്പ്യാരും സംഘവും നാല് ആളുകള്‍ മാത്രം, തൃക്കപാലം മഠം രണ്ട് ആളുകള്‍ മാത്രം. 12ന് ഇളനീര്‍വെപ്പ്, എളനീര് സമര്‍പ്പണം: എരുവട്ടി തണ്ടയാനും വീരഭദ്രസ്വാമിയും സംഘവും ആറ് ആളുകള്‍ മാത്രം, മേക്കിലേരി തണ്ടയാനും സംഘവും അഞ്ച് ആളുകള്‍ മാത്രം, കുറ്റിയാടി കത്തിതണ്ടയാനും (നാദാപുരം) സംഘവും അഞ്ച് ആളുകള്‍ മാത്രം, കുറ്റിയാടി എണ്ണത്തണ്ടയാനും സംഘവും അഞ്ച് ആളുകള്‍ മാത്രം, കുറ്റിപ്പുറം തണ്ടയാനും സംഘവും അഞ്ച് ആളുകള്‍ മാത്രം.
ഈ സംഘാംഗങ്ങള്‍ ഒഴികെ മറ്റാരും നെയ്യാട്ടം, ഇളനീര്‍വെപ്പ് ചടങ്ങുകള്‍ക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരേണ്ടതില്ല. ഇത്തവണത്തെ ഉത്സവം ചടങ്ങുകള്‍ മാത്രമായതിനാല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലെന്നും കോവിഡ് 19 മഹാമാരി വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും ദേവസ്വം സ്പെഷ്യല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
തൃശൂർ പൂരത്തിന്റെ പിന്നാലെയാണ്. ആളും അനക്കവുമില്ലാതെ കൊട്ടിയൂർ വൈശാഖ മഹോത്സവവും തുടങ്ങിയത്. ത്യശൂർ പൂരം പോലെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉത്സവങ്ങളിലൊന്നാണ് കൊട്ടിയൂരിലേത്. എന്നാൽ കൊ വിഡ് സമൂഹ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് തൃശൂർ പൂരം കേവലം ചടങ്ങുകളിൽ മാത്രമൊതുക്കി നടത്തിയിരുന്നു. ഇതിനു സമാനമായാണ് കൊട്ടിയൂരിലും ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവങ്ങൾക്ക് തുടക്കമായത്.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് ഇന്നലെ നടന്നത് വളരെ ലളിതമായിട്ടാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെയാണ് ചടങ്ങുകള്‍ നടന്നത്. പതിനൊന്നു മാസത്തോളം മനുഷ്യര്‍ക്ക് പ്രവേശനമില്ലാതിരുന്ന അക്കരെ സന്നിധിയിലേക്ക് ആദ്യമായി സ്ഥാനികരും ആചാര്യന്മാരും അടിയന്തിരക്കാരും പ്രവേശിക്കുന്ന ദിവസം കൂടിയാണ് ഇടവമാസത്തിലെ മകം നാളില്‍ നടക്കുന്ന നീരെഴുന്നള്ളത്ത്.
ഒറ്റപ്പിലാന് കുറിച്യ സ്ഥാനികന്റെ നേതൃത്വത്തില്‍ ഇക്കരെ ക്ഷേത്രനടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കേനടയായ മന്ദംചേരിയില്‍ ബാവലിക്കരയില്‍ വച്ചും തണ്ണീര്‍ കുടി ചടങ്ങ് നടത്തി.തുടര്‍ന്ന് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തില്‍ പുറപ്പെടുന്ന സംഘം കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരിയിലെ കൂവപ്പാടത്ത് എത്തി കൂവയില പറിച്ചെടുത്ത് ബാവലി തീര്‍ത്ഥം ശേഖരിച്ച് തിരുവഞ്ചിറയിലേക്ക് പ്രവേശിച്ചു.മണിത്തറയിലെ സ്വയംഭൂവില്‍ ആദ്യം ഒറ്റപ്പിലാന് സ്ഥാനികനും തുടര്‍ന്ന് പടിഞ്ഞീറ്റിയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തി.
തുടര്‍ന്ന് തിടപ്പള്ളി അടുപ്പില്‍ നിന്ന് ഭസ്മം സ്വീകരിച്ച് പടിഞ്ഞാറെ നടവഴി സംഘം ഇക്കരെ കടന്നു . രാത്രിയില്‍ പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിതില്‍ ആയില്യാര്‍ക്കാവില്‍ നിഗൂഢ പൂജ നടക്കും. വിശിഷ്ടമായ അപ്പട നിവേദിക്കുകയും ചെയ്യും. ഈ പൂജയ്ക്ക് ശേഷം ആയില്യാര്‍ക്കാവിലേക്കുള്ള വഴി അടയ്ക്കും.പിന്നെ അടുത്ത വര്‍ഷത്തെ പ്രക്കൂഴം ചടങ്ങിനാണ് തുറക്കുക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് ദേവസ്വം സ്പെഷ്യല്‍ ഓഫീസര്‍ വിജയി പറഞ്ഞു.