കൃഷ്ണ ജ്വല്ലറിയിലെ കോടികളുടെ തിരിമറി; മുന്‍ ചീഫ് അക്കൗണ്ടിനെ കസ്റ്റംസ് ചോദ്യം ചെയ്തു
കണ്ണൂര്‍: താവക്കരയിലെ കൃഷ്ണ ജ്വല്ലറിയിലെ ചീഫ് അക്കൗണ്ടന്റൊയിരുന്ന ചിറക്കല്‍ നീലാമഞ്ജനത്തില്‍ കെ.സിന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ജ്വല്ലറിയില്‍ നിന്നും വെട്ടിച്ച കോടികള്‍ ഉപയോഗിച്ചു അനധികൃത സ്വര്‍ണമിടപാട് നടത്തിയെന്ന സിന്ധുവിന്റെ മൊഴിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തത്. ഇതുസംബന്ധിച്ചുളള വിവരം കണ്ണൂര്‍ ടൗണ്‍ പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ചിരുന്നു.
ഇതിന്റെ വിശദമായ വിവരങ്ങള്‍ അറിയാനാണ് ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തത്. കണ്ണൂര്‍ നഗരത്തിലെ കുഴിക്കുന്നിലെ കസ്റ്റംസ് ഓഫീസില്‍ വെച്ചാണ് സിന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണിവരെയാണ് ഇവരെ ചോദ്യം ചെയ്തത്. ജ്വല്ലറി തട്ടിപ്പുകേസില്‍ കസ്റ്റംസ് അന്വേഷണത്തിന് പുറമെ എന്‍ഫോഴ്സ് ഡയറക്ടറേറ്റും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ജ്വല്ലറി തട്ടിപ്പിനു പിന്നില്‍ കെ.സിന്ധുവിന് മാത്രമല്ല മറ്റു ചിലര്‍ക്കും ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്. ഇവരെ സഹായിച്ചതിനു പിന്നില്‍ വന്‍സംഘം തന്നെ പ്രവര്‍ത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. കണ്ണൂര്‍ നഗരത്തിലെ പ്രശസ്തമായ ജ്വല്ലറിയായ കൃഷ്ണയില്‍ നിന്നും മുന്‍ചീഫ് അക്കൗണ്ടന്റായ കെ. സിന്ധു ഏഴരകോടിയോളം രൂപ 2014-മുതല്‍ 2023 നവംബര്‍ വരെയുളള കാലയളവില്‍ തട്ടിയെടുത്തുവെന്നാണ് എം.ഡി സി.വി രവീന്ദ്രനാഥ് നല്‍കിയ പരാതി.
ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇവര്‍ക്കെതിരെ വിശ്വാസ വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്. എന്നാല്‍ ഇതിനു ശേഷം ദുബായിയിലേക്ക് മുങ്ങിയ ഇവര്‍ പൊലിസിനു മുന്‍പില്‍ ഹാജരാകാതെ കോടതി വഴി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതി ജാമ്യഹരജി തളളിയതോടെയാണ് കഴിഞ്ഞ ഡിസംബര്‍ 12-മുതല്‍ മൂന്ന് ദിവസം ഇവര്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ പി. എ ബിനു മോഹനന് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരായത്.
ഹൈക്കോടതി അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരായ ഇവരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ പി. എ ബിനുമോഹന്‍ പിന്നീട് ചോദ്യം ചെയ്യലിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ജിഎസ്ടി ഉള്‍പ്പെടെയുളള ബില്ലിംഗില്‍ നിന്നും വകമാറ്റി മൂന്ന് കോടിയോളം രൂപ ഇവര്‍ തന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications