പ്രായത്തെ മറികടന്ന് നൃത്തസപര്യയുമായി കൃഷ്‌ണൻ മാസ്‌റ്റർ; മൂന്ന് തലമുറയ്ക്കൊപ്പം വീണ്ടും അരങ്ങിലെത്തും
കണ്ണൂർ: പ്രായത്തെ തോൽപ്പിച്ച് തൻ്റെ എഴുപത്തിയാറാം വയസിലും നൃത്തത്തെ ജീവിതത്തോട് ചേർത്തു നിർത്തുകയാണ് കൃഷ്‌ണൻ മാഷ്. പയ്യന്നൂർ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച നടക്കുന്ന പരിപാടിയിൽ മൂന്ന് തലമുറകൾക്കൊപ്പം നൃത്തം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
സ്‌കൂൾ കലോത്സവങ്ങളിൽ കലാതിലകവും കലാപ്രതിഭ പട്ടവും നേടിയ നടി മഞ്ജു വാര്യർ, വിനീത് കുമാർ, അനുപമ കൃഷ്‌ണൻ, മുരളി എച്ച് ബട്ട്, എം കെ ഷിജിത്ത് കുമാർ, സി വിപിൻദാസ് തുടങ്ങി നിരവധി പ്രതിഭകളെ കലയുടെ വിവിധ ഭാവങ്ങൾ പകർന്ന് വിസ്മയം സൃഷ്ടിച്ച നൃത്ത ഗുരുവാണ് എൻ വി കൃഷ്‌ണൻ എന്ന കൃഷ്‌ണൻ മാസ്റ്റർ. ഷംനാ കാസിം, പാർവതി നമ്പ്യാർ, ഹീരാ നമ്പൂതിരി, സയനോര, ഫിലിപ്പ് ചിത്ര അയ്യർ തുടങ്ങി അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങളുടെ പട്ടിക വളരെ വലുതാണ്.

ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും കഥകളിയിലും കേരളനടനത്തിലുമെല്ലാം വിദ്യാർത്ഥികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉന്നതിയിലെത്തിച്ചിട്ടുണ്ട് ഈ മഹാ ഗുരു..ഇന്ത്യക്കകത്തും പുറത്തും നിരവധി തവണ ഭരതനാട്യവും കഥകളിയും അവതരിപ്പിച്ച ഇദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1949 മേയ് 10-ന് കണ്ണൂർ മാതമംഗലം എരമത്താണ് കൃഷ്‌ണൻ മാസ്റ്ററുടെ ജനനം. എട്ടാം വയസ്സില്‍ കളരിപരിശീലനത്തിലൂടെയാണ് തുടക്കം. ഇരുപതാം വയസ്സില്‍ ചെന്നൈയിലെ ലോകപ്രശസ്തയായ രുഗ്മണിദേവി അരുണ്ഡേലിന്റെ അഡയാര്‍ കലാക്ഷേത്രത്തിലെ വിദ്യാര്‍ഥിയായി. നൃത്ത പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് അവിടെ അധ്യാപകനുമായി. 1984-85 വര്‍ഷം പയ്യന്നൂരില്‍ തിരിച്ചെത്തി.
മഹാദേവഗ്രാമത്തിലെ നൃത്തപ്രതിഭ വിപി ധനഞ്ജയനൊപ്പമായിരുന്നു പിന്നീട് കലാസപര്യ. ഭരതാഞ്ജലി എന്ന നൃത്തവിദ്യാലയം പയ്യന്നൂരിലും കണ്ണൂരിലും തുടങ്ങി. ഇപ്പോള്‍ 38 വര്‍ഷമായി പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലാണ് താമസം. ഭാര്യ ഗീത കലാരംഗത്തില്ലെങ്കിലും മക്കളായ സംഘമിത്രയും മഹേന്ദ്രനും അംബരീഷും നൃത്തരംഗത്ത് അച്ഛന്റെ ശിഷ്യരായി. സംഘമിത്രയും കൊച്ചുമകള്‍ വൈഗയും നൃത്തരംഗത്ത് സജീവമാണ്.












Click it and Unblock the Notifications