കണ്ണൂരിൽ സാന്ത്വന പരിചരണ രംഗത്ത് കുടുംബശ്രീയും രംഗത്തിറങ്ങുന്നു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സാന്ത്വന പരിചരണ രംഗത്തേക്ക് കുടുംബശ്രീയും ചുവടുവയ്ക്കുന്നു. കിടപ്പിലായവര്‍ക്ക് സാന്ത്വനമേകാനും വയോജനങ്ങള്‍ക്ക് ആവശ്യമായ ശുശ്രൂഷ നല്‍കാനും കുട്ടികളെ പരിചരിക്കാനുമാണ് കുടുംബശ്രീ രംഗത്തിറങ്ങുന്നത്. കുടുംബശ്രീയുടെ 26 പേരടങ്ങിയ ടീം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സജ്ജമായി. കെ ഫോര്‍ കെയര്‍ പദ്ധതി വഴിയാണ് കുടുംബശ്രീ ജറിയാട്രിക് കെയര്‍ ടീം രൂപീകരിച്ചത്.
സാന്ത്വന പരിചരണരംഗത്തെ തൊഴില്‍ സാധ്യതകള്‍ തേടിയാണ് ആദ്യ ടീം ഇറങ്ങുന്നത്. വയോജന പരിചരണം, രോഗി പരിചരണം, പാലിയേറ്റീവ് കെയര്‍, ഭിന്നശേഷി പരിചരണം തുടങ്ങിയ മേഖലകളില്‍ സേവനം നല്‍കുന്നതിന് 15 ദിവസത്തെ വിദഗ്ധ പരിശീലനം നേടിയാണ് രംഗത്തിറങ്ങുന്നത്. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രമോഷന്‍ ട്രസ്റ്റ്, കണ്ണൂര്‍ എകെജി സഹകരണ നഴ്‌സിങ് കോളേജ് എന്നിവരുടെ സഹായത്തോടെയാണ് പരിശീലനം നേടിയത്.

ബേസിക് നഴ്സിങ്, പേഷ്യന്റ് കെയര്‍ പൊസിഷന്‍, മുറിവുകള്‍ ഡ്രസ് ചെയ്യല്‍, കത്തീട്രല്‍ കെയര്‍, റൈന്‍സ് ട്യൂബ് ക്ലീനിങ്, ഫിസിയോ തെറാപ്പി, പള്‍സ് പരിശോധന, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍, പേഷ്യന്റ് ട്രാന്‍സ്ഫറിങ്, ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യല്‍, ബെഡ് മേക്കിങ്, പാദപരിചരണം തുടങ്ങി 32 മേഖലകളിലാണ് പരിശീലനം നേടിയത്. പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് നിര്‍വഹിച്ചു.
ചടങ്ങില്‍ എകെജി നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഷെല്ലി മാത്യു, എച്ച്എല്‍എഫ് പിപിടി ഫാക്കല്‍ട്ടി മോഹിഷ, ആര്‍ ആര്യശ്രീ, ടി റീന, സുമിത്ര എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം നാലു ബാച്ചുകളിലായി നൂറ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനാണ് ജില്ലാ മിഷന്റെ ലക്ഷ്യം. മുപ്പത് പേര്‍ അടങ്ങിയ രണ്ടാം ബാച്ചിന്റെ പരിശീലനം ജൂണ്‍ ആദ്യവാരം ആരംഭിക്കും. പരിശീലനം ലഭിച്ചവര്‍ സംരംഭ മാതൃകയിലായിരിക്കും പ്രവര്‍ത്തിക്കുക.
അതത് സിഡിഎസുകളില്‍ കുടുംബശ്രീ സംരംഭമായി രജിസ്റ്റര്‍ ചെയ്യുകയും ജില്ലാതലത്തില്‍ ഒരുസം രംഭ കൂട്ടായ്മയായി പ്രവര്‍ത്തിക്കുകയും ചെയ്യും. ഓരോ സേവനത്തിനുമുള്ള പ്രതിമാസ നിരക്ക് ജില്ലാ മിഷന്‍ തന്നെ നിശ്ചയിച്ചു നല്‍കും. സേവനത്തിനായി 04972702080 എന്ന നമ്പറില്‍ വിളിക്കാം. കണ്ണൂര്‍ ജില്ലയില്‍ ഐആര്‍പിസിയടക്കമുള്ള സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തുണ്ട്. കൊവിഡ് കാലത്ത് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications