കുഞ്ഞാമിന വധക്കേസ്: പ്രതികള്‍ ഇപ്പോഴും കാണാമറയത്തു തന്നെ
ശ്രീകണ്ഠാപുരം: ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയെ നടുക്കിയ വയോധികയുടെ അരുംകൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇനിയും കണ്ടെത്താനാവാതെ പൊലിസ്. ഏഴുവര്‍ഷമായി തുടരുന്ന അന്വേഷണത്തിന്റെ കേസ് ഫയല്‍ അന്വേഷണസംഘം പൂര്‍ണമായും അവസാനിപ്പിച്ച സ്ഥിതിയാണുള്ളതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നു.
പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്ന സൂചന ലഭിച്ചിട്ടുണ്ടെങ്കിലും പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തിന് പുറത്തെക്കു കടന്നതാണെങ്കില്‍ ദേശീയ ഏജന്‍സികളുടെ സഹായം തേടേണ്ടിവരുമെന്നാണ് പൊലിസില്‍ നിന്നും ലഭിക്കുന്ന സൂചന. ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂര്‍ മൊയ്തിന്റെ ഭാര്യ സബീന മന്‍സിലില്‍ കുഞ്ഞാമിന കവര്‍ച്ചയ്ക്കിടെയാണ് കൊല്ലപ്പെടുന്നത്.

ഏപ്രില്‍ 30ന് ഏഴുവര്‍ഷം പിന്നിടുമ്പോഴും വിവിധ അന്വേഷണ ഏജന്‍സികള്‍ മാറി മാറി അന്വേഷിച്ചിട്ടും പ്രതികള്‍ ഇപ്പോഴും കാണാമറയത്തു തന്നെയാണ്. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുളള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന രണ്ടു സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ മൂന്നു പേരാണ് കേസിലെ പ്രതികള്‍. ആദ്യനാളുകളില്‍ ജില്ലാ പൊലിസ് ചീഫിന്റെ സ്‌ക്വാഡിന്റെ സഹായത്തോടെ അന്വേഷണം നടത്തി. പതിനാലു സംസ്ഥാനങ്ങളില്‍ പൊലിസ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയായതോടെ നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും പ്രക്ഷോഭമാരംഭിക്കുകയും കേസ് 2021- ജൂണില്‍ സംസ്ഥാനസര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിന് വീടുകയും ചെയ്തു. കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. ദേശീയ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയ്ക്ക് ഉള്‍പ്പെടെ പ്രതികളെ കുറിച്ചുളള വിവരങ്ങള്‍ കൈമാറിയെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല.
2016- ഏപ്രില്‍ 30 നാണ് കവര്‍ച്ചയ്ക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. വയറിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി 19 കുത്തുകളേറ്റിരുന്നു. കുഞ്ഞാമിനയുടെ ദേഹത്തുണ്ടായിരുന്ന പത്തുപവനോളം സ്വര്‍ണാഭരണങ്ങളും നഷടപ്പെട്ടിരുന്നു. ഇവരുടെ ക്്വാര്‍ട്ടേഴ്സില്‍ ഒരു മാസം മുന്‍പ് വാടകയ്ക്കു താമസിക്കാനെത്തിയ ഇതരസംസ്ഥാനക്കാരായ മൂവര്‍ സംഘം അന്ന് രാവിലെ ഒന്‍പതരയ്ക്ക് ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞു പോയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
രാവിലെ എട്ടുമണിക്കും ഒന്‍പതരയ്ക്കുമിടെയാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സ്ഥിരീകരിച്ചിരുന്നു. മൂവരും വ്യാജപേരും മേല്‍വിലാസവുമാണ് ഇവിടെ നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു.
കുഞ്ഞാമിന കൊല്ലപ്പെട്ട സ്ഥലത്തു നിന്നും ഇവര്‍ അപ്രത്യക്ഷമായതോടെ മൂവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് സ്ഥിരീകരിച്ചു. കൊലനടന്ന ദിവസം ഇരിക്കൂറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ രാവിലെ 10.45ന് എത്തിയ സംഘം ഇവിടെ പ്രകാശ് ജങ്ഷനില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.
കൊലപാതകത്തിനു ശേഷം സംഘം മഹാരാഷ്ട്രയിലേക്ക് പോയതെന്നായിരുന്നു ഇവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പൊലിസിന് വ്യക്തമായത്. തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തിലുമെത്തി. ഇവിടെ നിന്നും രാജസ്ഥാനിലെ അജ്മീറിലെത്തിയ പ്രതികള്‍, 21 മുതല്‍ വീണ്ടും റായ്ഗഡിലെ ഹോട്ടലില്‍ താമസിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷം ഇവര്‍ എങ്ങോട്ടു പോയതെന്നതിനെ കുറിച്ചു വ്യക്തമായ വിവരമൊന്നും പൊലിസിന് ലഭിച്ചിട്ടില്ല.












Click it and Unblock the Notifications