കണ്ണൂര്‍ വിമാനത്താവള റണ്‍വേ ഭൂമിയേറ്റെടുക്കല്‍ നീളുന്നു: ത്രിശങ്കുവിലായി 250-ലേറെ കുടുംബങ്ങള്‍
കണ്ണൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിലെ അനിശ്ചിതത്വം 250 -ലേറെ കുടുംബങ്ങളെ പെരുവഴിയിലാക്കുന്നു. വിമാനത്താവളത്തിന് താഴെ ഭാഗത്തുളള കാനാട് ,കൂളിപ്പാലം മേഖലയിലെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ ഭാഗമായ കീഴല്ലൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്കു ഇതുകാരണം സ്വന്തം കിടപ്പാടവും ഭൂമിയും ഇഷ്ടാനുസരണം വിനിയോഗിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. കിയാല്‍ ഭൂമി ഏറ്റെടുക്കുന്നത് പൂര്‍ത്തിയാകാത്തതിനാല്‍ പുനരധിവാസവും നടന്നിട്ടില്ല.
കണ്ണൂരില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്: 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ!!
നിലവിലുളള 3050 മീറ്റര്‍ റണ്‍വേ നാലായിരം മീറ്ററാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും വിമാനത്താവള കമ്പനിയായ കിയാലും ആറ് വര്‍ഷം മുന്‍പ് ജനവാസ മേഖലയിലെ വീടുകളടക്കം ഏറ്റെടുക്കാനും തീരുമാനമെടുക്കുകയും വിഞ്ജാപനം ഇറക്കുകയുമായിരുന്നു. നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അടയാളപ്പെടുത്തിയ ഭൂമികള്‍ ക്രയവിക്രയം നടത്താനോ നിര്‍മ്മാണ പ്രവര്‍ത്തി നടത്താനോ പാടില്ലെന്ന് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ സര്‍വ്വേ നടത്തി ഏറ്റെടുക്കേണ്ട ഭൂമി നിശ്ചയിച്ചതല്ലാതെ യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല. നിലവിലുളള റണ്‍വേയ്ക്ക് താഴെയുളള പത്ത് പതിനഞ്ച് കുടുംബങ്ങള്‍ക്ക് മണ്ണിടിച്ചിലും വെളളത്തിന്റെ കുത്തൊഴുക്കും മറ്റും കാരണം ഒഴിഞ്ഞ് പോവേണ്ടിയും വന്നിരുന്നു. ഇത്തരത്തില്‍ ഒഴിഞ്ഞു പോയവര്‍ക്ക് വീട് വാടക നല്‍കുമെന്നും മറ്റും പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നാളിതുവരെയായി ഒരു രൂപ സഹായം ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
സ്വന്തം പേരിലുളള ഭൂമി ബാങ്കില്‍ പണയപ്പെടുത്താനോ വില്‍ക്കാനോ വീടുള്‍പ്പെടെയുളള നിര്‍മ്മാണ പ്രവൃത്തിയോ നടത്താനാവാതെ ജനം വലയുകയാണ്. വിവാഹം, വീട് നവീകരണം,കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കു വായ്പയെടുക്കാന്‍ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചാല്‍ റണ്‍വേ വികസനത്തിനേറ്റെടുക്കുന്ന ഭൂമിയെന്ന് ചൂണ്ടിക്കാട്ടി വായപ ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്ന് ഇവര്‍ പറയുന്നു.
ഇതിനിടെ ടൂറിസം വികസനവും വിമാനത്താവളത്തിലേക്കുളള റോഡ് വികസനവുമായി ബന്ധപ്പെട്ട് മണക്കായി, കീഴല്ലൂര്‍, കാനാട്, തെരൂര്‍, പാലയോട് വഴി നിര്‍ദ്ദിഷ്ട നായിക്കാലി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് റണ്‍വേയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന പ്രദേശത്തിന് മധ്യത്തിലൂടെ വീതിയേറിയ റോഡ് നിര്‍മ്മിക്കാനുളള നീക്കങ്ങള്‍ നടക്കുന്നതും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഭൂമി നഷ്ടപ്പെടുന്നവരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി കര്‍മസമിതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാരോ, കിയാലോ ഇവരുടെ ആവശ്യങ്ങള്‍ക്കു ചെവികൊടുക്കുന്നില്ലെന്നാണ് പരാതി.
ഇതിനിടെ കണ്ണൂര്‍ വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയഅഞ്ചൂറ് മീറ്ററോളമുണ്ടെങ്കിലും ഇവയുടെ പ്രതലത്തിനു ബലമില്ലാത്തതിനാല്‍ ആശങ്ക ശക്തമാണ്. കഴിഞ്ഞ ദിവസം 18 ടണ്ണോളം ഭാ്‌രമുള്ള വിമാനതാവളത്തിലെ പുല്ലുവെട്ട് യന്ത്രം സേഫ്റ്റി ഏരിയയില്‍ താഴ്ന്നു പോയിരുു. ഇത്തരത്തിലാണ് പ്രതലത്തിന്റെ സ്ഥിതിയെങ്കില്‍ 35 ടണ്ണിലേറെ ഭാരം വരുന്ന വിമാനതാവളത്തിലെ ഫയര്‍ എന്‍ജിനുകള്‍ എങ്ങനെ ഇതുവഴി കൊണ്ടുപോകാന്‍ കഴിയുമെന്നതാണ് പ്രശ്‌നം. ടെര്‍മിനല്‍ കെട്ടിടത്തില്‍ കഴിഞ്ഞദിവസം കുരങ്ങിനെ കണ്ടിരുന്നു. റണ്‍വേ ഭാഗങ്ങളില്‍ കുറുക്കന്റെയും നായയുടെയും ശല്യം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇതും സുരക്ഷാഭീഷണിയാണ്. പക്ഷി ഇടിച്ചതിനെ തുടര്‍ന്നു നേരത്തെ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കിയിരുന്നു. ടേബിള്‍ ടോപ് റണ്‍വേയുള്ള വിമാനത്താവളത്തില്‍ മംഗളൂരു വിമാനദുരന്തത്തിനു ശേഷം റാപിഡ് ഇന്റര്‍വെന്‍ഷന്‍ വെഹിക്കളുകള്‍ വേണമെന്നു ഡിജിസിഎ നിര്‍ദേശിച്ചിരുന്നു. കരിപ്പൂരിലും മംഗളൂരിലും എയര്‍പോര്‍ട്ട് അതോറിറ്റി ആര്‍ഐവികള്‍ എത്തിച്ചിട്ടുണ്ട്. കണ്ണൂരിലും റണ്‍വേ വിപുലീകരിക്കുന്നതിനു മുന്‍പെ ആര്‍. ഐ.വി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.