കണ്ണൂർ ബൈപ്പാസ് നിർമാണം: അലൈൻമെന്റിനോട് സഹകരിക്കില്ലെന്ന് ഭൂവുടമകൾ
കണ്ണൂർ: കണ്ണൂര്‍ ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അശാസ്ത്രീയമായ അലൈന്മെന്റിനോട് സഹകരിക്കില്ലെന്ന് കോട്ടക്കുന്ന്, അത്താഴക്കുന്ന് ആക്ഷന്‍ കർമ്മസമിതി ഭാരവാഹികള്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ചിറക്കല്‍ കോട്ടക്കുന്ന്-കല്ലുകെട്ട് ചിറ-അത്താഴക്കുന്ന് പ്രദേശത്തെ ഭൂവുടമകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജില്ലാ കലക്ടറോട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഈ കാര്യം അറിയിച്ചത്.
21,246.16 കോടി രൂപയുടെ അധിക ചെലവിടലിന് അനുമതി തേടി നിര്‍മ്മല സീതാരാമന്
ജനവാസ മേഖലയിലൂടെ കണ്ണൂര്‍ ബൈപ്പാസിനു വേണ്ടി റോഡ് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ സംരക്ഷണത്തിനായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നിലപാട്. ബൈപാസ് നിര്‍മ്മാണത്തിനായി മുന്‍പ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച എയ്കോം എന്ന സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വേ പ്രകാരം റോഡ് നിര്‍മ്മിക്കണമെന്നാണ് ബദല്‍ പ്രൊപ്പോസലിന്റെ ഭാഗമായി എയ്കോം നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറോട് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടത്. ഭൂവുടമകളുടെ പുതിയ നിര്‍ദ്ദേശ പ്രകാരം ചുങ്കത്ത് നിന്നാരംഭിച്ച് അത്താഴക്കുന്ന് കല്ലുകെട്ട് ചിറ അവസാനിക്കുന്ന ഭാഗം വരെ 5.5 കിലോമീറ്ററില്‍ റോഡ് നിര്‍മ്മിക്കാനാകും.
ഇതില്‍ ചെറിയ 4 വളവുകള്‍ മാത്രമാണ് വരുന്നത്. കൂടാതെ പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി മേഖലയെ പൂര്‍ണ്ണമായും സംരക്ഷിച്ച് നിലനിര്‍ത്താനും സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ പ്രോജക്ട് പ്രകാരം വേളാപുരത്ത് നിന്നാരംഭിച്ച് അത്താഴക്കുന്ന് കല്ല് കെട്ട് ചിറ വരെ 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ 9 വളവുകളും ഉള്‍പ്പെടും. കോട്ടക്കുന്ന്-അത്താഴക്കുന്ന് പ്രദേശത്ത് മാത്രം 112 ഓളം കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണം, പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി മേഖലയെ പൂര്‍ണ്ണമായും, പട്ടികജാതിക്കാരുടെ വളരെ പഴക്കം ചെന്ന ആരാധനാലയവും സര്‍ക്കാര്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി പദ്ധതിയില്‍ നീക്കം ചെയ്യണം.
2007-ല്‍ തയ്യാറാക്കിയ വളപട്ടണം-ചാല ബൈപ്പാസ് അലൈന്‍മെന്റിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് 2016 ഡിസംബറില്‍ അലൈന്മെന്റ് മാറ്റി പുതിയ വിജ്ഞാപനം ഇറക്കിയിരുന്നു. ഈ വിജ്ഞാപന പ്രകാരമാണ് ഇപ്പോള്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനത്തിന്റെ ഭാഗമായി 3 ഡി നോട്ടിഫിക്കേഷന്‍ നല്കി ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അഞ്ചില്‍ കൂടുതല്‍ തവണ മാറിമാറി പുഴാതി-കോട്ടക്കുന്ന് മേഖലയില്‍ സര്‍വേ നടത്തിയിരുന്നു. സര്‍വ്വേയിലുള്ള അവ്യക്തത കാരണം പലരും കോട്ടക്കുന്ന്-അത്താഴകുന്ന്-കല്ലുകെട്ട് ചിറ മേഖലയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് പുതിയ വീടും, കെട്ടിടങ്ങളും നിര്‍മ്മിക്കുകയും, കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണിയും ചെയ്തിട്ടുണ്ട്. ഇത് ഭൂവുടമകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടത്തിനും, ബാധ്യതക്കും ഇടയാക്കുന്ന സാഹചര്യമാണുള്ളത്.