പാലത്തായി പീഡനക്കേസ്: മന്ത്രി കെ കെ ഷൈലജയ്ക്കെതിരെ ലതിക സുഭാഷ്
കണ്ണൂർ: പാലത്തായി പീഡന കേസിൽ മുസ് ലിം ലീഗിനു പിന്നാലെ മഹിളാ കോൺഗ്രസും സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജയ്ക്കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെയും രംഗത്തെത്തി. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവും നിയമസഭാകക്ഷി ഉപനേതാവുമായ ഡോ.എം.കെ മുനീറും പാലത്തായി പീഢനക്കേസിലെ ഇരയായ പെൺകുട്ടിയുടെ വീടു സന്ദർശിച്ചിരുന്നു. കേസ് അട്ടിമറിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ സമരം ചെയ്യുമെന്ന് ഡോക്ടർ എം.കെ മുനീർ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനിടെയാണ് പാലത്തായി പെൺകുട്ടിയുടെ കുടുംബത്തിന് പിൻതുണയുമായി മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് രംഗത്തെത്തിയിട്ടുണ്ട്.
കോട്ടയത്ത് 322 പേർക്ക് കൊവിഡ്: 60 വയസ്സിന് മുകളിലുള്ള 48 പേർക്ക് രോഗം, 193 പേർക്ക് രോഗമുക്തി!!
പാലത്തായി പെൺകുട്ടിക്ക് നീതി ലഭിക്കുന്ന കാര്യത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സമീപനം ദുരുഹമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ആരോപിച്ചു. പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലതികാ സുഭാഷ് സ്ഥലം എംഎൽഎ കൂടിയായ കെ.കെ.ശൈലജയ്ക്കെതിരെ വിമർശനമുന്നയിച്ചത്. ബിജെപി നേതാവായ പ്രതിക്കെതിരെ പോക്സോ ചുമത്താൻ ഇനിയും പോലീസ് തയ്യാറായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സംഘം പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കേസിൽ ഇടപെടാത്ത മന്ത്രി ശൈലജയുടെ നിലപാട് ദുരൂഹമാണെന്നും ലതികാ സുഭാഷ് ആരോപിച്ചു.
പാലത്തായി പീഡനക്കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായിച്ചത് സംസ്ഥാന ആഭ്യന്തര വകുപ്പ് തന്നെയാണ്. കേസിൽ പോക്സോ വകുപ്പ് ചേർക്കാതെ കുറ്റപത്രം സമർപ്പിച്ചത് വിവാദമായപ്പോൾ സമർപ്പിച്ച കുറ്റപത്രം ഭാഗികമാണെന്നും അനുബന്ധ കുറ്റപത്രത്തിൽ പോക്സോ ഉൾപ്പെടുത്തുമെന്നു പറഞ്ഞ പോലീസ് ഇപ്പോൾ മലക്കം മറിഞ്ഞ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്നും ലതികാ സുഭാഷ് പറഞ്ഞു.
സർക്കാരിന്റെ ഹിഡൻ രാഷ്ട്രീയ താൽപര്യം കാരണം പല കേസുകളിലും കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. പിഞ്ചു കുട്ടികളെ വേട്ടയാടുന്ന നരാധമൻമാർക്ക് സ്വൈര്യ വിഹാരം നടത്തുന്ന സാഹചര്യമൊരുക്കുന്നത് ഭരണകൂടത്തിന്റെ മന:സാക്ഷിയില്ലാത്ത സമീപനം കാരണമാണ് പോക്സോ കേസുകളിൽ സമഗ്രാന്വേഷണം നടത്തി വേട്ടക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിക്ക് ഇത്തരം സംഭവങ്ങൾക്കവർത്തിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നില്ല. സർക്കാർ സംവിധാനങ്ങളുടെ കൃത്യവിലോപം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിൽ വീഴ്ച്ച വരുത്തുന്നത് മഹിളാ കോൺഗ്രസ് ഒരിക്കലും കൈ കെട്ടി നിൽക്കില്ലെന്നും ലതികാ സുഭാഷ് മുന്നറിയിപ്പു നൽകി.