കണ്ണൂർ കോർപറേഷനില്‍ അങ്കം തുടരുന്നു: പികെ രാഗേഷിനെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ്
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരെ എല്‍ ഡി എഫ് വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. ജില്ലാ കലക്ടര്‍ ടി വി സുഭാഷിനാണ് ശനിയാഴ്ച്ച രാവിലെ കണ്ണൂര്‍ കോര്പറേഷന് സി പി എം കൗണ്‍സിലേഴ്സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്‍ ബാലകൃഷ്ണന് , എല്‍ ഡി എഫ് കോർപറേഷൻ കൗണ്‍സില്‍ അംഗം തൈക്കണ്ടി മുരളീധരന് എന്നിവര്‍ നോട്ടീസ് നല്‍കിയത്.
കൊറോണ ഭീതി: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട വരെ തിരിച്ചിറക്കി!!
കോർപറേഷൻ ഭരണ സമിതിനെതിരെ ഏകാധിപത്യ ഭരണം, ജനാധിപത്യവിരുദ്ധ തീരുമാനങ്ങള്‍, എല്‍ ഡി എഫ് കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളുടെ അവഗണന തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനകം അവിശ്വാസപ്രമേയം കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എല്‍ ഡി എഫിന്റെ 27 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് കലക്ടര്‍ക്ക് നല്‍കിയിട്ടുള്ളത്. മൂന്ന് ദിവസത്തിനകം അവിശ്വാസ പ്രമേയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ യോഗത്തിന്റെ തീയ്യതി ജില്ലാ കലക്ടര്‍ പ്രഖ്യാപിക്കും. കോര്പറേഷന് ഭരണം അവസാനിക്കാന്‍ ഇനി ആറ് മാസം മാത്രമേ ബാക്കിയുള്ളൂ. അവസാനഘട്ടത്തില്‍ വന്ന ഈ അവിശ്വാസ പ്രമേയം പാസ്സാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് കൗണ്‍സില്‍ അംഗങ്ങള്‍.
ഇതിനിടെ ഗുരുതരമായ സാമ്പത്തിക ആരോപണവും എല്‍ഡിഎഫ് പി കെ രാഗേഷിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. രാഗേഷിന്റെ ബന്ധുക്കള്‍ ജോലി ചെയ്യുന്ന സഹകരണ ബാങ്കില്‍ കോർപറേഷൻ ഫണ്ടായ ലക്ഷങ്ങള്‍ നിക്ഷേപിച്ചതാണ് വിഷയം. ഇത് സംബന്ധിച്ച് എല്‍ ഡി എഫ് കൗണ്‍സിലറായ എന്‍ ബാലകൃഷ്ണന് ഏതാനും മാസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിലെ സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം ഇന്ന് തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. കോര്പറേഷന് കൗണ്‍സിലര്‍മാരോ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോ അറിയാതെയാണ് പൊതുഫണ്ട് ബാങ്കിലേക്ക് നിക്ഷേപിച്ചതെന്ന് ബാലകൃഷ്ണന് കൊടുത്ത പരാതിയില്‍ പറയുന്നത്.