പ്രളയ ദുരിതാശ്വാസത്തില്‍ നിന്നും യുഡിഎഫ് പഞ്ചായത്തുകളെ വെട്ടിനിരത്തി സര്‍ക്കാര്‍: നടപടി വിവാദത്തില്‍
ശ്രീകണ്ഠാപുരം: പ്രളയ ദുരിതാശ്വാസ ധനസഹായം അനുവദിക്കുന്നതിലും സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനം. യുഡിഎഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളെയും നഗരസഭകളെയും എല്‍ഡി.എഫ് അവഗണിക്കുന്നുവെന്നാണ് ആരോപണം. കണ്ണൂര്‍ ജില്ലയില്‍ 2018ലെയും 2019ലെയും പ്രളയക്കെടുതിയില്‍ ഒട്ടേറെ നാശനഷ്ടങ്ങളും ദുരിതങ്ങളും അനുഭവിച്ച യുഡിഎഫ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ചില്ലിക്കാശ് പോലും നല്‍കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ ആവശ്യത്തിന് സഹായം നല്‍കുന്നുണ്ട്.
2018ലെ പ്രളയം സാരമായി ബാധിച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക വിഹിതം നല്‍കുന്നതിനായി 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ 250 കോടി രൂപ പ്രാദേശിക ഭരണസമിതികള്‍ക്കുള്ള വികസന ഫണ്ടില്‍ വകയിരിത്തിയിരുന്നു. ഇതുപ്രകാരം 37 കോടി അമ്പത് ലക്ഷം രൂപ ഗ്രാമപഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കുമായി അനുവദിച്ചിരുന്നു. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന ഇരിക്കൂര്‍, ഗ്രാമപഞ്ചായത്ത്, ശ്രീകണ്ഠാപുരം നഗരസഭ എന്നിവയെ സര്‍ക്കാര്‍ ഒഴിവാക്കി.. അതേസമയം 2018ലെ പ്രളയത്തില്‍ താരതമ്യേന കുറഞ്ഞ നാശനഷ്ടങ്ങള്‍ ഉണ്ടായ മലപ്പട്ടം പോലുള്ള സിപിഎം പഞ്ചായത്തുകള്‍ക്ക് വാരിക്കോരി പണമനുവദിക്കുകയുണ്ടായി.
രണ്ട് പ്രളയത്തിലും വ്യാപക നാശനഷ്ടമുണ്ടായ ഇരിക്കൂര്‍ പഞ്ചായത്തിനെയും ശ്രീകണ്ഠാപുരം നഗരസഭയെയും ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലാണെന്ന് യു.ഡി.എഫ് ആരോപിക്കുന്ന. 102 ഗ്രാമപഞ്ചായത്തുകള്‍ക്കും നാല് നഗരസഭകള്‍ക്കുമായി ധനസഹായം അനുവദിച്ചപ്പോള്‍ തളിപ്പറമ്പ് നഗരസഭയെ ഒഴിവാക്കി സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. നേരത്തെ തന്നെ പൊതുമരാമത്ത് പ്രവൃത്തികളിലും ഇരിക്കൂര്‍ മണ്ഡലത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് യു.ഡി.എഫ് പറയുന്നു.
യുഡിഎഫ് സര്‍ക്കാര്‍, താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ ഇരിക്കൂര്‍ ഗവ. ആശുപത്രിയുടെ വികസന കാര്യത്തിലും സര്‍ക്കാരില്‍ നിന്ന് അവഗണനയാണ് നേരിട്ടത് ഇവര്‍ പറയുന്നു. ഇരിക്കൂര്‍ നിടുവള്ളൂര്‍ റോഡിന്റെ പുനരുദ്ധാരണത്തിന് പോലും ചില്ലിക്കാശ് അനുവദിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ യു.ഡി.എഫ് കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഇതിനിടെയാണ് പ്രളയ ദുരിതബാധിത മേഖലകളെയും സര്‍ക്കാര്‍ അവഗണിക്കുന്നതെന്ന് യുഡിഎഫ് പറഞ്ഞു.