കണ്ണൂര്‍ കോര്‍പറേഷനില്‍ അനധികൃത നിയമനം: എല്‍ഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു
കണ്ണൂര്‍: ഭരണമാറ്റം നടന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ വര്‍ധിത വീര്യത്തോടെ പ്രതിഷേധവുമായി എല്‍ഡിഎഫ്. അനധികൃത നിയമനം നടക്കുന്നുവെന്നു ആരോപിച്ചു കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. കോര്‍പറേഷനില്‍ അനധികൃതമായി ഡ്രൈവര്‍മാരെ നിയമിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. ഓഫിസില്‍ ഡ്രൈവറായി നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 35-ാം അജണ്ട ചര്‍ച്ച ചെയ്യാനായി കൗണ്‍സിലര്‍ വിജി വിനീത എഴുന്നേറ്റപ്പോള്‍ അവസരം നല്‍കാതെ മേയര്‍ സുമാ ബാലകൃഷ്ണന്‍ മറ്റു അജണ്ടയിലേക്കു കടന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
മരടിലെ ഫ്ലാറ്റുകൾ തകർക്കാൻ വേണ്ടത് ആറ് മണിക്കൂർ; പ്രദേശവാസികളെ ഒഴിപ്പിക്കും, മുൻകരുതലുകൾ ഇങ്ങനെ
പിന്നീട് ഇടതു കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ബഹളം വയ്ക്കുകയും അവസരം നല്‍കാത്ത മേയറോട് പ്രതിഷേധം അറിയിച്ചു കൗണ്‍സിലില്‍ നിന്നു ഇറങ്ങിപോവുകയായിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ലാതെയാണ് നിയമനം നടത്തിയതെന്നും യാതൊരു പരസ്യമോ അഭിമുഖമോ നടത്താതെയാണ് രണ്ട് ഡ്രൈവര്‍മാരെ നിയമിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ഡ്രൈവര്‍മാരെ നിയമിക്കുന്നതിനായി ആറുപേരുടെ ലിസ്റ്റ് തയാറാക്കിയിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് ഇവരെ കണ്ടെത്തിയത്. എന്നാല്‍ ഈ ലിസ്റ്റ് പരിഗണിക്കാതെ പുറത്തു നിന്നും ഡ്രൈവര്‍മാരെ നിയമിച്ചിരിക്കുകയാണ്.
രണ്ടുപേരെ എന്തടിസ്ഥാനത്തിലാണ് നിയമിച്ചതെന്ന് യോഗത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ വിനീത ചോദ്യം ഉന്നയിച്ചു. ഇക്കാര്യം ചര്‍ച്ചയ്ക്കു വയ്ക്കാതെ മേയര്‍ അടുത്ത അജണ്ടകളിലേക്കു കടന്നതില്‍ കെപി സജിത്ത്, മുരളീധരന്‍ തൈക്കണ്ടി എന്നിവര്‍ ശക്തമായി എതിര്‍ത്തു. പലതവണ ഞാനും ഇതുപോലെ എഴുന്നേറ്റു നിന്നപ്പോള്‍ കഴിഞ്ഞ ഭരണകാലത്ത് എനിക്കും അവസരം നിഷേധിച്ചിട്ടുണ്ടെന്ന് മേയര്‍ പറഞ്ഞതോടെ യോഗം ബഹളത്തിലായി. ഇത്തരത്തില്‍ പ്രതികാര ബുദ്ധിയോടെയാണ് തുടര്‍ന്നു ഭരണം കൊണ്ടുപോകുന്നതെങ്കില്‍ അപമാനകരമാണെന്നും യോഗം ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷം അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് നേരത്തെ താല്‍ക്കാലിക മേയര്‍ ആയിരുന്നപ്പോഴാണ് ഇത്തരത്തില്‍ മൂന്നു പേരെ നിയമിച്ചതെന്ന് വിനീത അറിയിച്ചു. ഇതില്‍ ഒരു ഡ്രൈവര്‍ക്ക് 8500 രൂപ നല്‍കിയത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അറിഞ്ഞില്ലെന്നും അതിനിടെയാണ് വീണ്ടും ഡ്രൈവറെ നിയമിക്കാന്‍ തയാറായത്.
എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി തെരഞ്ഞെടുത്ത ആറു പേരുടെ ലിസ്റ്റ് ബന്ധപ്പെട്ട സെക്ഷനില്‍ ഉള്ളവര്‍ക്കു പോലും അറിയില്ലെന്നും കൗണ്‍സിലര്‍ ആരോപിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് പദ്ധതി തിരുവനന്തപുരം ഹൈലെവല്‍ കമ്മിറ്റിക്കു നല്‍കാമെന്നു മേയര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ ഒന്നരകോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നു എന്‍ ബാലകൃഷ്ണനും റീ ടെണ്ടര്‍ ചെയ്യണമെന്നു ഇപി ലതയും പറഞ്ഞതിനെ തുടര്‍ന്നാണ് കമ്മിറ്റിക്കു മാറ്റിയത്. സോണല്‍ ഓഫിസുകളില്‍ നിന്നു വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കു വേണ്ടി അപേക്ഷ സമര്‍പ്പിച്ച യഥാസമയം ക്ഷേമസ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് ലഭിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് അപേക്ഷകള്‍ എത്തിക്കാന്‍ സോണല്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും മേയര്‍ നിര്‍ദേശം നല്‍കി. ഷാജി എംഎല്‍എയുടെ കത്ത് അംഗീകരിച്ചു പുതുതായി എവിടെയെങ്കിലും ലൈറ്റ് ആവശ്യമുണ്ടെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ സ്ഥാപിക്കാമെന്ന് മേയര്‍ അറിയിച്ചു.