കുടുംബശ്രീ ഹോട്ടല്‍ പൊളിച്ചു മാറ്റി; എല്‍ഡിഎഫ് കണ്ണൂര്‍ കോര്‍പറേഷനിലേക്ക് പ്രതിഷേധം നടത്തി
കണ്ണൂര്‍: കോര്‍പറേഷൻ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടലായ ടേസ്റ്റിഹട്ട് പൊളിച്ചു മാറ്റിയതിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫിസിലേക്ക് ബഹു ജനമാര്‍ച്ച് നടത്തി. ശേഷംസി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ധർണ ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തോന്ന്യവാസി ആണെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ഷാഹിന്‍ബാഗിലും ജഹാംഗീര്‍പൂരിലും നടത്തിയ ബുള്‍ഡോസര്‍രാജ് കണ്ണൂരിലും നടത്തുകയാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കുടുംബശ്രീക്കാരെ കോര്‍പറേഷന്‍ വളപ്പില്‍ നിന്നും കുടിയിറക്കാന്‍ കാരണം.

അദ്ദേഹത്തിന് കുടുംബശ്രീക്കാരോട് കലിപ്പാണ്. അതാണ് ബുള്‍ഡോസര്‍ കൊണ്ട് രാത്രുയുല്‍ ടേസ്റ്റി ഹട്ട് ഹോട്ടല്‍ തകര്‍ത്തത്. ഹോട്ടല്‍ പൊളിച്ചപ്പോള്‍ മേയര്‍ക്ക് കണ്ണുനീര് വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയുടെ കണ്ണ് നനഞ്ഞിട്ടുണ്ടാവുമെന്നുംജയരാജന്‍ പറഞ്ഞു. പൊളിച്ചു മാറ്റിയ ഭക്ഷണശാലയ്ക്കു പകരം മറ്റൊന്നിന് താല്‍ക്കാലിക സൗകര്യമൊരുക്കേണ്ടത് തൊഴില്‍ ഉടമയായ കോര്‍പറേഷന്റെ കടമയാണ്.
പുതിയ ആസ്ഥാനമന്ദിരം വന്നാല്‍ ഇപ്പോഴുള്ള കുടുംബശ്രീ ഹോട്ടലിനെ ഒഴിവാക്കാനുള്ള രാഷ്ട്രീയക്കളി നടക്കില്ലെന്നും സര്‍ക്കാര്‍ ഫണ്ടുകൊണ്ടാണ് പുതിയ ആസ്ഥാന മന്ദിരം പണിയുന്നതെന്ന് മേയര്‍ ഓര്‍ക്കണമെന്നും ജയരാജന്‍ മുന്നറിയിപ്പു നല്‍കി. ചൊവ്വാഴ്ച്ച രാവിലെ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസ്, പോലീസ് മൈതാനം, സറ്റേഡിയം കോര്‍ണര്‍, പഴയ ബസ്റ്റാന്റ് വഴി കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകള്‍ മാര്‍ച്ചില്‍ അണിനിരന്നു.
സംഘര്‍ഷാവസ്ഥ ഒഴിവാക്കുന്നതിനായി ടൗണ്‍ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.സി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം പ്രകാശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്‍, ജോയ് കൊന്നക്കല്‍, സജി കുറ്റിയാനിമറ്റം, കെ പി മോഹനന്‍, എന്‍.സുകന്യ എന്നിവര്‍ നേതൃത്വം നല്‍കി












Click it and Unblock the Notifications