കണ്ണൂർ കോർപറേഷനിൽ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ് മുന്നോട്ട്: തീരുമാനം ഇങ്ങനെ..
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഭരണം പിടിച്ചെടുക്കുന്നതിനായി എൽഡിഎഫ് അവിശ്വാസ പ്രമേയവുമായി മുൻപോട്ടെന്ന് പാർട്ടി. ലോക്ഡൗൺ കഴിഞ്ഞാൽ മെയ് മൂന്നിന് ശേഷം കലക്ടർ ടിവി സുഭാഷ് അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കാമെന്നു സമ്മതിച്ചിട്ടുള്ളതാണ്. ഡെപ്യൂട്ടി ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ സാഹചര്യത്തിൽ. യുഡിഎഫിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു.
കൊറോണ വൈറസിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം: കണ്ണൂരിൽ ഒൻപതു കേസുകൾ!!
എന്നാൽ മുസ്ലിം ലീഗ് നേതൃത്വവുമായുണ്ടായ അഭിപ്രായഭിന്നതയെത്തുടർന്ന് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത ലീഗ് കൗൺസിലർ കെപിഎ. സലിം നിലപാട് മാറ്റി യുഡിഎഫ് പക്ഷത്തു തന്നെ നിൽക്കാൻ തീരുമാനിച്ചത് എൽഡിഎഫിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
മേയർ സുമ ബാലകൃഷ്ണനെതിരേ എൽഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിൽ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് സലിം പറഞ്ഞിരുന്നു. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും സലിം പറഞ്ഞു. പാർട്ടി നേതൃത്വവുമായുണ്ടായ പ്രശ്നങ്ങൾ കെ.എം ഷാജി എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചു പരിഹരിച്ചതായും പാർട്ടിയിൽ ഉന്നയിച്ച എല്ലാ പരാതികൾക്കും തീർപ്പായതായും സലിം വ്യക്തമാക്കി.
കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർക്കെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം കെപിഎ സലിം കൂറുമാറി വോട്ട് ചെയ്തതിനെത്തുടർന്ന് പാസായിരുന്നു. ഇതോടെ പി കെ. രാഗേഷ് ഡപ്യൂട്ടി മേയർസ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. കൂറുമാറി വോട്ട് ചെയ്ത സലിമിനെ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെയും എൽഡിഎഫ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ ആനയിച്ച് പ്രകടനം നടത്തിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം മേയർക്കെതിരേ അവിശ്വാസപ്രമേയത്തിന് ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകിയത്.
ലോക്ക് ഡൗൺ കഴിഞ്ഞതിനുശേഷമേ അവിശ്വാസപ്രമേയം പരിഗണിക്കുകയുള്ളൂവെന്ന് കളക്ടർ അറിയിച്ചിരുന്നു. ഇതിനിടയിലാണ് വിമതനുമായി ലീഗ് അനുനയത്തിലായത്. 55 അംഗ കൗൺസിലിൽ പ്രതിപക്ഷത്തിന് 27 അംഗങ്ങളും ഭരണപക്ഷത്തിന് 28 അംഗങ്ങളുടെയും പിന്തുണയാണുള്ളത്. എന്നാൽ കെപിഎ സലിമിന് പകരം ഭരണപക്ഷബെഞ്ചിൽ മറുകണ്ടം ചാടാൻ സാധ്യതയുള്ള ഒട്ടേറെപ്പേരുണ്ടെന്നാണ് എൽഡിഎഫ് നിഗമനം.
കോൺഗ്രസ്, മുസ്ലിം ലീഗ് കൗൺസിലർമാരെ വീഴ്ത്താനുള്ള ശ്രമമാണ് എൽഡിഎഫ് ശ്രമിക്കുന്നത്. മുസ്ലിം ലീഗിലെ ഒരു വനിതാ അംഗത്തെ മറുകണ്ടം ചാടിക്കാൻ എൽഡിഎഫ് നീക്കങ്ങൾ നടത്തിവരികയാണ്. ഇതിനായി വൻ ഓഫറുകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ഏറെ നാളായി മുസ്ലിം ലീഗ് നേത്യത്വത്തിനോട് അകന്നു നിൽക്കുന്ന ഇവർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ വിമതയാകുമെന്നാണ് എൽഡിഎഫ് ക്യാംപിലെ പ്രതീക്ഷ.