ഭക്തജനങ്ങളില്ലാതെ കൊട്ടിയൂർ ഉത്സവം: വഴിയോര കച്ചവടക്കാർ ദുരിതത്തിൽ
കൊട്ടിയൂർ :കൊവിഡ് വ്യാപനം കടുത്തതോടെ ഈ വർഷവും ഉത്സവമില്ലാതായിരിക്കുകയാണ് കൊട്ടിയൂരുകാർക്ക് .ഇത്തവണ പേരിന് മാത്രം നടത്തുന്ന രേവതി മഹോത്സവത്തിന് ദക്ഷിണ കാശിയെന്ന അറിയപ്പെടുന്ന കൊട്ടിയുരിൽ പങ്കെടുക്കുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. കണ്ണുർ ജില്ലയിലെ ഏറ്റവും പിന്നോക്കക്കാരായ ആദിവാസികളും ദളിത് ജനവിഭാഗങ്ങളും താമസിക്കുന്ന കൊട്ടിയൂരിൽ ഇതോടെ ദുരിതകാലമാണ്.
ഉത്സവകാലങ്ങളിൽ കൊട്ടിയൂരപ്പന്റെ പ്രധാന പ്രസാദങ്ങളിലൊന്നായ ഓടപ്പൂവുണ്ടാക്കുന്ന ദളിത് ജനവിഭാഗങ്ങൾക്ക് ഇക്കുറിയും നിരാശ തന്നെയാണ് ഫലം. കഴിഞ്ഞ വർഷം കൊവിഡ് പിടിമുറുക്കിയപ്പോഴും ഇവരുടെ അവസ്ഥ ഇതു തന്നെയായിരുന്നു.ഇതിൻ്റെ കുടെ മുന്നാം പ്രളയവും കൂടിയായപ്പോൾ ബാവലി പുഴയുടെ തീരത്ത് ജീവിക്കുന്ന പാലുകാച്ചിമലയുടെ താഴ് വാരങ്ങളിലെ മനുഷ്യർ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്.
സാധാരണയായി ഉത്സവകാലങ്ങളിൽ ഓടപ്പൂ നിർമ്മിച്ച് ധാരാളം വിറ്റിരുന്ന സ്ഥാനത്ത് ഇത്തവണ ഒന്നു പോലും വാങ്ങാൻ ആരുമുണ്ടായിരുന്നില്ലെന്ന് ഓടപ്പൂ നിർമ്മിച്ച് വിൽക്കുന്ന പ്രഭാകരൻ - ശാന്ത ദമ്പതികൾ പറയുന്നു. കഴിഞ്ഞ നാൽപതു വർഷമായി ഇവർ കൊട്ടിയൂർ ഉത്സവത്തിന് ഓടപ്പൂവിൽക്കാൻ തുടങ്ങിയിട്ട്. ഒന്നുപോലും വിൽക്കാനാവാത്ത അവസ്ഥ ആദ്യമായാണെന്നും ഇവർ ഒരേ സ്വരത്തിൽ പറയുന്നു. വട്ടിയും പായയുമൊക്കെ നിർമ്മിച്ചാണ് ഈ പരമ്പരാഗത കരകൗശല പണിക്കാർ ജീവിച്ചിരുന്നത്. എന്നാൽ കൊ വിഡായതിനാൽ കടകൾ അടച്ചു പൂട്ടിയതോടെ ആ വഴിയും അടഞ്ഞു.കൂലി പണിയെടുത്തു ജീവിക്കാമെന്നു വെച്ചാൽ അതു പോലും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. സാധാരണയായി കൊട്ടിയൂർ ഉത്സവകാലത്ത് വിറ്റിരുന്ന ഓടപ്പൂവിൽ നിന്നും ലഭിക്കുന്നവരുമാനം കൊണ്ടാണ് ഇവർ മഴക്കാലം തള്ളി നീക്കിയിരുന്നത്. എന്നാൽ ഇക്കുറി അതുമില്ലാതായതോടെ ജീവിക്കാൻ എന്തു ചെയ്യണമെന്നറിയില്ലെന്നും ഇവർ പറയുന്നു. സാധാരണയായി ഉത്സവം തുടങ്ങിയാൽ ബാവലി പുഴയിൽ കുളിച്ചു തൊഴാനായി കൊടും മഴയിലും കേരളത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തുമായിരുന്നു. സുചി നിലത്തിട്ടാൽ വീഴാത്തത്ര പുരുഷാരം തടിച്ചുകൂടാറുള്ള കൊട്ടിയൂരിൽ
Recommended Video
ഇക്കുറി ക്ഷേത്രം സ്ഥാനികരും പുജാരിമാരും അടുത്ത ബന്ധമുള്ളവരുമായ വളരെ ചുരുക്കം പേരെ പങ്കെടുക്കുന്നു. കലക്ടറുടെ നിർദ്ദേൾ പ്രകാരമാണ് കൊവിഡ് നിയന്ത്രണങ്ങളോടെ ഉത്സവം ചടങ്ങുകളായി മാത്രം നടത്തുന്നത്. തിരുവേണാരാധനയും ശീവേലിയും ചടങ്ങുകൾ മാത്രമായാണ് നടത്തിയത്.വിവിധയിടങ്ങളിൽ നിന്നും ഇളനീരുമായെത്തുന്ന നെയ്യമൃതേത്ത് സംഘങ്ങളും പത്തിലൊന്നായി കുറഞ്ഞിട്ടുണ്ട്.