കണ്ണൂരിൽ മൊബൈല്‍ ടവറുകളിലെ ബാറ്ററി അടിച്ചുമാറ്റിയിരുന്ന ചുമട്ടുതൊഴിലാളി പിടിയില്‍
കണ്ണൂര്‍: മൊബൈല്‍ ടവറുകളില്‍ നിന്നും ബാറ്ററി അടിച്ചുമാറ്റി വില്‍പന നടത്തി ജീവിച്ചിരുന്ന വിരുതന്‍ പൊലിസ് പിടിയിലായി. ഇയാള്‍ കവര്‍ച്ച പതിവാക്കിയതോടെയാണ് മൊബൈല്‍ കമ്പനികളുടെ സഹായത്തോടെ പൊലിസ് വലവിരിച്ചത്. ജില്ലയിലെ വിവിധയിടങ്ങളിലുള്ള മൊബൈല്‍ ടവറുകളിലെ ബാറ്ററിയാണ് ഇയാള്‍ മോഷ്ടിച്ചത്. ചുമട്ട് തൊഴിലാളിയായ ഇരിട്ടി ആനപ്പന്തിയിലെ കനകപ്പുലം വീട്ടില്‍ കെ.പി രാജനാ (59) ണ് അറസ്റ്റിലായത്. നാട്ടിലെങ്ങുമുള്ള മൊബൈല്‍ ടവറുകളില്‍ നിന്നും സുരക്ഷാ ജീവനക്കാരെ ഒഴിവാക്കിയതാണ് രാജന് സൗകര്യമായത്.
ഉന്നാവോ വാഹനാപകടം: ബിജെപി എംഎൽഎ സെങ്കാറിനെതിരെ കേസെടുത്തു, അപകടം ഗൂഡോലോചനയെന്ന്
ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിച്ച ടവറുകളെ ജനറേറ്ററുകളില്‍ നിന്നും ബാറ്ററിയും അനുബന്ധ സാമഗ്രികളും മോഷ്ടിക്കുകയാണ് ഇയാളുടെ രീതി. ഇത്തരം കേസുകള്‍ വര്‍ധിച്ചതോടെയാണ് പൊലിസ് പ്രതിക്കായി അന്വേഷണമാരംഭിച്ചത്. ടവറുകളില്‍ നിന്നും ബാറ്ററിയും മറ്റും മോഷണം പോയെന്ന പരാതിയില്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 12 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു വ്യാപകമായതോടെയാണ് മൊബൈല്‍ കമ്പിനികളുടെ സഹായത്തോടെ പൊലിസ് വലവിരിച്ന്തത്.
മൊബൈല്‍ ടവറിനടുത്തെത്തി ജനറേറ്ററില്‍ നിന്നും ബാറ്ററിയും മറ്റു സാധനങ്ങളും ഇളക്കിമാറ്റുമ്പോള്‍ അറിയാനായി അതിസൂക്ഷമമായ ക്യാമറസ്ഥാപിക്കുകയായിരുന്നു. കൊച്ചിയിലെ ഓഫിസില്‍ നിന്നും ഇതു പരിശോധിച്ചിരുന്നു. ഇതുപ്രകാരം രാജന്‍ കഴിഞ്ഞ ദിവസം ചക്കരക്കല്ലിനടുത്തെ ഒരു മൊബൈല്‍ ടവറിനടുത്തുവച്ചു കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ മൊബൈല്‍ കമ്പിനിയുടെ സാങ്കേതിക വിദഗ്ധരാണ് പോലീസിനെ തക്ക സമയത്ത് വിവരം അറിയിച്ചത്. തുടര്‍ന്ന് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ചക്കരക്കല്‍ പൊലിസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മറ്റു കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ താനല്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. ഏറെക്കാലമായി പ്രതി വീടും കുടുംബവും ഉപേക്ഷിച്ച് ജീവിക്കുന്നയാളാണ് രാജന്‍. പെട്രോള്‍ പമ്പുകളിലാണ് ഇയാളുടെ അന്തിയുറക്കം.