ചേലോറയിലെ മാലിന്യ സംസ്കരണ പ്ന്റിനുള്ള സ്ഥലമേറ്റെടുക്കൽ: തദ്ദേശ സ്വയംഭരണ വകുപ്പും കണ്ണൂർ കോർപറേഷനും
കണ്ണൂര്‍: മാലിന്യ സംസ്കരണ പ്ളാന്റിനായുള്ള ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ കണ്ണൂർ കോർപറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും വീണ്ടും കൊമ്പുകോർക്കുന്നു. കണ്ണൂർ കോർപ്പറേഷനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യം കേന്ദ്രീകൃതമായ രീതിയില്‍ സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മിക്കാന്‍ കണ്ണൂര്‍ കോര്‍പറേഷന്റെ ട്രഞ്ചിംഗ് ഗ്രൗണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് വിവാദമായിരിക്കുന്നത്. ചേലോറയിലുള്ള 9.7 ഏക്കർ ട്രഞ്ചിംഗ് ഗ്രൗണ്ട് ഏറ്റെടുത്ത് മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പദ്ധതി.
കാറില്ലാത്ത കോടീശ്വരന്!! ഉദ്ധവ് താക്കറെയുടെ ആസ്തി അറിയാം... ഭാര്യ രശ്മിക്കുമുണ്ട് കോടികളുടെ ആസ്തി
എന്നാൽ ഏറ്റെടുക്കുന്ന സ്ഥലം മാലിന്യ പ്ലാന്റ് നിര്‍മിക്കാനായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് കൈമാറിയാണ് പ്ലാന്റ് സ്ഥാപിക്കുക. പ്രതിദിനം 200 ടണ്‍ മുതല്‍ 300 ടണ്‍ വരെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് കോര്പറേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ നടപടികള്‍ ഉണ്ടായില്ലെന്നും ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് സര്‍ക്കാര്‍ വീണ്ടും കോര്പറേഷന് കത്തയച്ചിട്ടുണ്ട്.
അതേ സമയം ഇതുസംബന്ധിച്ച് കോര്പറേഷന് കൗണ്‍സില്‍ നേരത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും യോഗ നിര്‍ദേശ പ്രകാരമുള്ള നിബന്ധനകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും ഇതുവരെ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നുമാണ് കോര്പറേഷന് അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാണ് കോര്പറേഷന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്നും ഇത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍ ഡെപ്യൂട്ടി മേയറായ പി കെ രാഗേഷ് പറഞ്ഞു. സ്ഥലം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് കൈമാറിയാല്‍ കോര്പറേഷന് സ്ഥലം പണയം വയ്ക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നാണ് കോര്പറേഷന് മുന്നോട്ടുവച്ച പ്രധാന നിബന്ധന. സാധാരണഗതിയില്‍ ഒരു ടണ്‍ മാലിന്യം സംസ്കരിക്കുമ്പോള്‍ ചാരവും മറ്റുമായി 30 ശതമാനം ബോട്ടം വേസ്റ്റ് എന്ന രീതിയില്‍ പ്ലാന്റില്‍ ബാക്കിവരും.
ഇത്തരത്തില്‍ വരുന്ന മാലിന്യം എന്തു ചെയ്യുമെന്ന കോര്‍പറേഷന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതുവരെ സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ വരുന്ന ബോട്ടം വേസ്റ്റ് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ കൂടിക്കിടന്നാല്‍ അത് കോര്പറേഷന് ബാധ്യതയായി മാറുകയും ചെയ്യും. മാലിന്യം സംസ്കരിക്കാന്‍ എത്തിക്കുന്ന തദ്ദേശ സ്ഥപാനങ്ങള്‍ തന്നെ ഇതു കൊണ്ടുപോകണം. അല്ലാത്തപക്ഷം സമീപവാസികള്‍ക്ക് ദുരിതം വിതയ്ക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കണമെന്നു കോര്പറേഷന് സര്‍ക്കാരിനെ അറിയിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട മറുപടിയൊന്നും ലഭിച്ചിട്ടില്ല. കൂടാതെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന, മറ്റു നടപടികള്‍ എന്നിവയുടെ സാമ്പത്തിക ബാധ്യത കോര്‍പറേഷന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും യുഡിഎഫ് ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.