അഴീക്കലില്‍ തീപിടിച്ച കപ്പല്‍ തുറമുഖതീരത്തേക്ക് മാറ്റുന്നു: തെളിവുനശിപ്പിക്കാനെന്ന് നാട്ടുകാര്‍
അഴീക്കോട്: പൊതുമേഖലാ സ്ഥാപനമായ അഴീക്കല്‍ സില്‍ക്കില്‍ തീപിടിച്ച കപ്പല്‍ കെട്ടിവലിച്ചു നീക്കല്‍ തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച പൊളിക്കാന്‍ എത്തിച്ചപ്പോള്‍ തീ പിടിച്ച ഹൊറൈസോണ്‍ ഫിഷറീസ് കപ്പല്‍ പുഴയില്‍ നിന്ന് കിഴക്കോട്ട് തുറമുഖ തീരത്തേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തോടു ചേരുന്ന സ്ഥലത്ത് അല്പം അകലെ സില്‍ക്കിന് അഭിമുഖമായുള്ള വളപട്ടണം പുഴയില്‍ പൊളിക്കാന്‍ നിര്‍ത്തിയിട്ടപ്പോഴായിരുന്നു ഞായറാഴ്ച രാത്രി വൈകി തീപ്പിടിത്തമുണ്ടായത്.
മുരളീധരനെ പിന്തുണച്ചതിന് വിമർശനം; 'നന്ദിയുണ്ട്' ശാരദകുട്ടിക്ക് മറുപടിയുമായി വിടി ബല്‍റാം
ഒന്നാം നില പൂര്‍ണമായും കത്തിനശിച്ച കപ്പല്‍ ഇന്നു രാവിലെയാണ് പോര്‍ട്ടിനു മുമ്പിലുള്ള പൊയതുംകടവിനടുത്ത കിഴക്കന്‍ ഭാഗത്തേക്ക് മാറ്റാനുള്ള നീക്കം തുടങ്ങിയത്. പടിഞ്ഞാറു ഭാഗത്തു കടലിനടുത്തുള്ള തീ പിടിച്ച കപ്പല്‍ കെട്ടിവലിക്കാന്‍ അഴീക്കല്‍ പോര്‍ട്ടിന്റെ ടഗ്ഗാണ് ഉപയോഗിച്ചത്. രാവിലെ ഒമ്പതോടെ തീ പിടിച്ച കപ്പല്‍ കെട്ടിവലിച്ച് പൊയ്തുംകടവ് ലക്ഷ്യമാക്കി നീങ്ങവെ തുറമുഖത്തെ മണല്‍ത്തിട്ടയിലിടിച്ചു നിന്നു. വേലിയേറ്റ സമയമായതിനാല്‍ തിട്ടയിലിടിച്ചു കുടുങ്ങിയത് പൊല്ലാപ്പിലായി. വേലിയിറക്കം ഉച്ചയോടെ നടക്കുമ്പോള്‍ കപ്പല്‍ ഉദ്ദേശിച്ച ഭാഗത്തേക്ക് വീണ്ടും കെട്ടി വലിക്കാനാണ് നീക്കം.
അതിനിടെ തീ പിടിച്ച കപ്പല്‍ ധൃതിയില്‍ രാവിലെ മാറ്റുന്നതിനു പിന്നില്‍ ഗൂഢനീക്കമുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. തെളിവ് നശിപ്പിക്കാനുള്ള ബോധപൂര്‍വ ശ്രമമാണിതിനു പിന്നിലെന്ന സംശയം ബലപ്പെട്ടു. പൊളിക്കാന്‍ കൊണ്ടുവന്ന കപ്പല്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് എത്തിച്ചാല്‍ പിന്നെ മാറ്റാന്‍ അനുമതിയില്ല. മാത്രമല്ല ഈ കപ്പല്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് പൊളിക്കുന്ന കപ്പല്‍ വിട്ടുകൊടുക്കുന്നുണ്ടെങ്കില്‍ അത് നിയമ ലംഘനമാണ്. തീ പിടിച്ച കപ്പല്‍ പൊയ്ത്തുംകടവ് തുറമുഖ ഭാഗത്തേക്ക് എന്തിനു വേണ്ടിയാണ് ധൃതിപ്പെട്ട് മാറ്റുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.
അതേ സമയം തുറമുഖത്തെ ആവശ്യത്തിനു കൊണ്ടുവന്ന ടഗ്ഗ് തീപിടിച്ച കപ്പല്‍ മാറ്റാന്‍ ഉപയോഗിച്ചതും വിവാദമായിട്ടുണ്ട്. ഈ തുറമുഖ വകുപ്പിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ടഗ്ഗ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. അനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങളും കൊണ്ടു പിടിച്ചു നടക്കുന്നുണ്ട്. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് അഴീക്കലില്‍ കപ്പല്‍ പൊളി നടത്തുന്നതെന്ന് ആരോപിച്ച് കപ്പല്‍ പൊളി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം വീണ്ടും ശക്തിപ്പെടുന്നതിനിടെയാണ് തീപ്പിടിത്തത്തിലൂടെ വിഷപ്പുക പരിസരത്തെ ശ്വാസം മുട്ടിച്ചത്.
വിഷപ്പുക സൃഷ്ടിച്ച അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും പ്രദേശം പൂര്‍ണമായും വിമുക്തമായിട്ടില്ല. ദുര്‍ഗന്ധം തങ്ങി നില്‍ക്കുകയാണ്. രാസമാലിന്യങ്ങള്‍ പുഴ വഴിയും. തീ പിടിത്തം വഴിവിഷപ്പുക അന്തരീക്ഷം വഴിയും വന്‍ പാരസ്ഥിതിക ആഘാതമാണ് പ്രദേശത്ത് സൃഷ്ടിച്ചത്. വേനല്‍ച്ചൂടില്‍ ഉരുകുന്ന അഴീക്കലിന് വിഷപ്പുക ഇരുട്ടടിയായി.