കണ്ണൂർ കോർപ്പറേഷനറിയാതെ സമ്പൂർണ്ണ അടച്ചിടൽ: ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഡെപ്യൂട്ടി മേയർ!!
കണ്ണൂർ: കൊവിഡ് സമുഹ വ്യാപന സാധ്യതയെ തുടർന്ന് കണ്ണൂർ നഗരത്തിലെ കടകളും സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സമ്പൂർണമായി അടച്ചിട്ടു. എന്നാൽ ഈ വിഷയം തങ്ങളറിഞ്ഞില്ലെന്ന വാദവുമായി കോർപറേഷൻ അധികൃതർ രംഗത്തെത്തി. കണ്ണുർ കോർപറേഷനോട് ഈ വിഷയം നേരത്തെ ജില്ലാ ഭരണകൂടം ചർച്ച ചെയ്തിട്ടില്ല. നഗരത്തിലെ മുഴുവൻ വാർഡുകളും അടച്ചിടാനാണ് കലക്ടർ തുടക്കത്തിൽ ഉത്തരവിട്ടത്. എന്നാൽ പിന്നീട് വിളിച്ചു ചോദിച്ചപ്പോഴാണ് മൂന്ന് വാർഡുകളിലാക്കി ചുരുക്കിയതെന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് പറഞ്ഞു.
വിളിച്ചിട്ട് ആംബുലന്‍സുകള്‍ വന്നില്ല; മൃതദേഹം ചുമന്ന് പോലീസുകാര്‍ റോഡിലൂടെ നടന്നത് അരകിലോമീറ്റര്‍
കണ്ണൂർ കോർപറേഷനിലെ മൂന്ന് ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്. ഇതിനുപുറമെ കണ്ണൂർ പഴയ ബസ്റ്റാൻഡും പരിസരങ്ങളും പൂർണമായും അടച്ചു. അവശ്യ സർവീസിലുള്ളവരെ മാത്രമേ നഗരത്തിലേക്ക് കടത്തിവിടുന്നൂള്ളൂ. നഗരത്തിലേക്കുള്ള ചെറുറോഡുകൾ മുഴുവനായും അടച്ചിട്ടു. മുഴുവൻ റോഡുകളിലും ശക്തമായ പോലീസ് പരിശോധനയുണ്ട്. താളിക്കാവ്, കാനത്തൂർ, പയ്യാമ്പലം വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഈ പ്രദേശങ്ങളിലുള്ളവരെ പുറത്തുപോകാനോ മറ്റുള്ളവരെ ഇവിടേക്ക് കടക്കാനോ അനുവദിക്കുന്നില്ല. നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വൈകീട്ടോടെ നിയന്ത്രണം വ്യാപിപ്പിക്കാനും പോലീസ് നിർദേശമുണ്ട്.
ഇതിനിടെ കോർപറേഷൻ അറിയാതെ കോർപറേഷൻ അടച്ചിടാൻ പോലീസും കളക്ടറും തീരുമാനിച്ചത് വിവാദമായി. എന്നാൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അറിഞ്ഞപ്പോൾ ഉത്തരവ് തിരുത്തി. കണ്ണൂർ കോർപറേഷൻ പരിധിയിൽ പതിനാലുകാരന് സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോർപറേഷൻ മുഴുവൻ അടച്ചിടുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കുയായിരുന്നു. ഉത്തരവ് വന്നപ്പോൾ മുതൽ പോലീസ് മൈക്കും കെട്ടി അനൗൺസും ചെയ്തു. കണ്ണൂർ നഗരത്തിലെ കടകളും സ്ഥാപനങ്ങളും എല്ലാം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഡിവിഷനോ വാർഡോ കണ്ടെയ്ൻമെന്റ് സോണുകൾ ആക്കണമെങ്കിൽ തദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയും വേണം. എന്നാൽ, കഴിഞ്ഞ ദിവസം കളക്ടറും പോലീസും കോർപറേഷൻ മുഴുവൻ അടച്ചിടാൻ തീരുമാനിച്ച വിവരം കോർപറേഷൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തുടർന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ. രാഗേഷ് ജില്ലാ കളക്ടർ ടി വി സുഭാഷുമായി ബന്ധപ്പെടുകയും അടച്ചിടൽ മൂന്നു വാർഡുകളാക്കി ചുരുക്കുകയുമായിരുന്നു.