കണ്ണൂരിൽ കള്ളവോട്ട് വിവാദം തുടരുന്നു; ഏഴ് പോളിങ് ഉദ്യോഗസ്ഥൻമാർക്കെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് വിവാദം തുടരുന്ന പശ്ചാത്തലത്തില്‍ ഏഴു പോളിങ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കല്യാശേരി നിയോജക മണ്ഡലത്തില്‍ അഞ്ചും കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടും പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മുഖ്യവരണാധികാരിയായ കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം പൊലിസ് കേസെടുത്തത്.
വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതില്‍ ക്രമക്കേടുണ്ടെന്നു ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്. ആള്‍മാറാട്ടം നടത്തി വോട്ടു ചെയ്യിച്ചെന്ന പരാതിയില്‍ പോളിങ് ഓഫീസര്‍ ജോസ്‌ന ജോസഫ്, ബിഎല്‍ഒ കെ. ഗീത എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തത്.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട 70-ാം നമ്പര്‍ കിഴുത്തള്ളിബൂത്തിലെ വീട്ടിലെത്തിയുള്ള വോട്ടിലാണ് ആള്‍മാറാട്ടം നടന്നത്. കെ. കമലാക്ഷിയുടെ വോട്ട് വി. കമലാക്ഷിയെ കൊണ്ടു ചെയ്യിച്ചത് യുഡിഎഫിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ നേരത്തെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു യുഡഎഫിന്റെ കള്ള വോട്ടാണ് ഇതിലൂടെ പുറത്തായതെന്നാണ് എല്‍ഡിഎഫ് ആരോപണം.
നേതാക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിനെ തുടര്‍ന്ന് കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പര്‍ ബൂത്തിലെ ഒരു വോട്ട് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തി ചെയ്തെന്ന പരാതി തെളിഞ്ഞതിനാല്‍ പോളിംഗ് ഓഫീസറെയും ബിഎല്‍ഒയെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ജില്ലാ വരണാധികാരിയായ കലക്ടരുടെ നിര്‍ദ്ദേശപ്രകാരം നിയമസഭാ മണ്ഡലം അസി. റിട്ടേണിങ്ങ് ഓഫീസര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ ലോ ഓഫീസര്‍ എ രാജ്, അസി. റിട്ടേണിങ്ങ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ ആര്‍) ആര്‍ ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.
24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടര്‍നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമം 1951 ലെ 134, ഇന്ത്യന്‍ ശിക്ഷാ നിയമം 171 എഫ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്കാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം കല്യാശേരിയില്‍ വീടുകയറിയുള്ള വോട്ടു ചെയ്യല്‍ പ്രക്രിയയില്‍ ഇടപെട്ട സിപിഎം പ്രാദേശിക നേതാവിനെതിരെയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കലക്ടറുടെ ഉത്തരവ് പ്രകാരം കണ്ണപുരം പൊലിസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications