മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന ബൂത്തിലും യുഡിഎഫിന് വൻ മുന്നേറ്റം; പകച്ച് ഇടതുപക്ഷം
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും യുഡിഎഫ് ലീഡുയയര്‍ത്തിയത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു. ധര്‍മടം നിയോജക മണ്ഡലത്തിലെ വേങ്ങാട് പഞ്ചായത്തിലെ 12-വാര്‍ഡിലെ 68-ാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ 41- വോട്ടിന്റെ ലീഡ് നേടിയത്.
ഇവിടെ എല്‍ഡിഎഫ്(410) യുഡിഎഫ് (451) എന്‍ഡിഎ(47) എന്നിങ്ങനെയാണ് വോട്ടിങ് നില. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പിണറായി പാറപ്രത്തിനടുത്തെ എടക്കടവുള്ള പഴയ തറവാടു വീടിന്റെ വിലാസത്തിലാണ് വോട്ടു ചേര്‍ത്തിട്ടുള്ളത്. അതുകൊണ്ടു തന്നെ ആര്‍സി അമല യുപി സ്‌കൂളിലാണ് മുഖ്യമന്ത്രിക്ക് വോട്ട്. എന്നാല്‍ മുഖ്യമന്ത്രി പുതിയ വീടെടുത്തു താമസിക്കുന്നത് പിണറായി പാണ്ട്യാലമുക്കിലാണ്. ഈ പ്രദേശം വേങ്ങാട് ഗ്രാമപഞ്ചായത്തിലാണ്.
രാജ്യം മുഴുവന്‍ നേടിയിട്ടും ബിജെപി പച്ചതൊടാത്ത സംസ്ഥാനങ്ങളുണ്ട്... പത്തിടത്ത് ബിജെപിയില്ല
ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന വീടിന് തൊട്ടടുത്തുള്ള വാര്‍ഡിലും സ്ഥിതി ഇതുതന്നെയാണെന്ന് കണക്കുകള്‍ പറയുന്നു.66-ാം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ്(214) യുഡിഎഫ്(545) ബിജെപി(76) എന്നിങ്ങനെയും ഇതിനു തൊട്ടടുത്ത 67-ാം ബൂത്തില്‍ യുഡിഎഫ്(617) എല്‍ഡിഎഫ്(321) ബിജെപി(64) എന്നിങ്ങനെയാണ് കണക്ക്.
ഇവിടങ്ങളിലും യുഡിഎഫ് തന്നെയാണ് വോട്ടു നിലയില്‍ ബഹുദൂരം മുന്‍പില്‍. എന്നാല്‍ ഈ രണ്ടു ബൂത്തുകളും യുഡിഎഫ് സ്വാധീനകേന്ദ്രങ്ങളാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പത്തിനാലായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാല്‍ ഈ പാര്‍ലമെന്റ് തെരഞ്ഞെുപ്പില്‍ ഭൂരിപക്ഷം വെറും നാലായിരമായി ഒതുങ്ങി.
ധര്‍മടം മണ്ഡലത്തിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ബൂത്തുകളിലെല്ലാം കൂടി സിപിഎം പതിനായിരത്തിലേറെ കള്ളവോട്ടു പരമ്പരാഗതമായി ചെയ്യാറുണ്ടെന്നും ഇതില്ലാതാക്കാന്‍ ഇലക്ഷന്‍ കമ്മിഷന്‍ തയാറാവുകയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് അട്ടിമറി വിജയം പ്രതീക്ഷിക്കാമെന്നാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ആഴത്തിലുള്ള വോട്ടുചോര്‍ച്ചയാണ് സിപിഎമ്മിനുള്ളില്‍ നിന്നും സംഭവിച്ചത്. പരമ്പരാഗതമായി പാര്‍ട്ടി ചിഹ്‌നത്തില്‍ മാത്രം വോട്ടുകുത്തിയവര്‍ ഇക്കുറി മാറ്റികുത്തിയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ധര്‍മടത്തെ വോട്ടിങ് നില. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് ചോര്‍ച്ച പാര്‍ട്ടി അതീവഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ആഴത്തിലുള്ള പരിശോധന വരും ദിനങ്ങളില്‍ നടന്നേക്കും.