ലോക്സഭ തിരഞ്ഞെടുപ്പ് 2019; കണ്ണൂരില്‍ ജാതിവോട്ടുകള്‍ തേടി പൊരിഞ്ഞ പോരാട്ടം, തന്ത്രവും മറുതന്ത്രവുമായി മുന്നണികള്‍
കണ്ണൂര്‍: രാഷ്ട്രീയ പ്രബുദ്ധതയുടെ നാടായി അറിയപ്പെടുന്ന കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരവെ മേല്‍ക്കകൈ നേടാന്‍ സര്‍വ തന്ത്രങ്ങളും പയറ്റി മുന്നണികള്‍. അവസാനലാപ്പില്‍ ജില്ലയില്‍ വേരോട്ടമുള്ള ചില പ്രബലസമുദായങ്ങളുടെ പിന്‍തുണ തേടിയാണ് മുന്നണികള്‍ നീങ്ങുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശ്രീമതി കണ്ണൂരിലെ നായര്‍, നമ്പ്യാര്‍ വോട്ടുകള്‍ കരസ്ഥമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
ഇതേ സമുദായ അംഗമായ ശ്രീമതിക്ക് കഴിഞ്ഞ തവണ പരമ്പരാഗത യു.ഡി. എഫ്് വോട്ടായ നായര്‍, നമ്പ്യാര്‍ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എന്ന എ.കെ.ജിക്കു ശേഷം പാര്‍ലമെന്റിലേക്ക് പോകുന്ന മറ്റൊരു നമ്പ്യാര്‍ എന്ന പ്രചരണമാണ് ഈ സമുദായക്കാരെ വീഴ്ത്താന്‍ പ്രയോഗിച്ചത്. മണ്ഡലത്തില്‍ വലിയ കുടുംബബന്ധമുള്ള പി.കെ ശ്രീമതി തന്റെ അകന്ന കുടുംബക്കാരെ വരെ ഇതിനായി ബന്ധപ്പെട്ടുകഴിഞ്ഞു. ഇക്കുറിയും സഹായിക്കണേയെന്നാണ് അഭ്യര്‍ഥന.
മുന്നോക്ക വിഭാഗ വോട്ടുകൾ
പ്രാദേശിക തലങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇത്തരം വീടുകളില്‍ പോവുകയും ആസമയത്ത് പി.കെ ശ്രീമതിയെ ഫോണില്‍ വിളിക്കുകയും ചെയ്യുന്നു. പിന്നെ സ്ഥാനാര്‍ഥി നേരിട്ടായി വോട്ടഭ്യര്‍ഥന. ഈ തന്ത്രം കഴിഞ്ഞ തവണ ഏറെ ഗുണം ചെയ്തുവെന്നാണ് സിപിഎം വിലയിരുത്തല്‍. എന്‍എസ്എസുമായി സിപി എം അകല്‍ച്ചയിലാണെങ്കിലും കണ്ണൂരിലെ മുന്നോക്കക്കാരില്‍ എന്‍. എസ്എസ് സംഘടനാസംവിധാനത്തിന് സ്വാധീനമില്ല.കരയോഗങ്ങള്‍ ഇവിടെ വളരെ കുറച്ചു മാത്രമെയുള്ളൂ. അവരാകട്ടെ പെരുന്നയിലെ രാഷ്ട്രീയ തിട്ടൂരങ്ങള്‍ അനുസരിക്കുന്നവരുമല്ല.
തീയ്യ വോട്ടുകൾക്ക് പിടിവലി
മുന്നോക്കകാരോടൊപ്പം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ ശക്തിയായ തീയ്യ സമുദായത്തിന്റെ വോട്ടുനേടാനും മുന്നണികള്‍ തമ്മില്‍ മത്സരമാണ്. എസ്. എന്‍.ഡി.പി എല്‍.ഡി. എഫിനോട് ചായ്‌വു പുലര്‍ത്തുമ്പോള്‍ അതിന്റെ രാഷ്ട്രീയരൂപമായ ബിഡിജെപി ബിജെപിയോടൊപ്പമാണ്. എന്നാല്‍ ഈ സമുദായത്തില്‍ നിര്‍ണായസ്വാധീനം സിപി എമ്മിനുണ്ട്. ഇതുകൂടാതെ ഗോകുലം ഗോപാലന്റെ ശ്രീനാരായണ ധര്‍മവേദി, ഭക്തി സംവര്‍ദ്ദിനി യോഗം തുടങ്ങിയവയും വ്യക്തമായ ഇടതു ചായ്‌വുള്ളവരാണ്.
ശബരിമല ഇഫ്ക്ട് ഇടതിന് തിരിച്ചടിയാകുമോ...
ശബരിമല വിഷയം ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിജെപിയും കാല്‍ലക്ഷത്തിലേറെ വോട്ടുള്ള നമ്പ്യാര്‍ മഹാസഭ ഇക്കുറി കെ.സുധാകരന് വോട്ടുചെയ്യുമെന്ന നിലപാടിലാണെന്നാണ് സൂചന. ഇതുകൂടാതെ ഈഴവമഹാസഭ, എന്‍. എസ്. എസ് എന്നിവയുടെ വോട്ടും യു. ഡി. എഫിന്റെ പെട്ടിയില്‍ വീണേക്കാം.ജില്ലയിലെ എന്‍. എസ്. എസുമായി സുധാകരന്‍ നല്ല ബന്ധം തുടരുന്നുണ്ട്.ചങ്ങനാശേരിയില്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ഭാര്യ മരണമടഞ്ഞപ്പോള്‍ ആദ്യം ഓടിയെത്തിയ നേതാക്കളിലൊരാളാണ് കെ.സുധാകരന്‍. ഇതുകൂടാതെ ശബരിമല വിഷയത്തില്‍ ഈഴവസമുദായത്തിനകത്തെ അതൃപ്തി തനിക്കു ഗുണം ചെയ്യുമെന്നാണ് സുധാകരന്റെ പ്രതീക്ഷ. ഇതേ സമുദായത്തില്‍പ്പെട്ട സുധാകരന്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാരിനെയും കോടതിവിധിയെയും കഠിനമായി എതിര്‍ത്ത നേതാക്കളിലൊരാളാണ്.
കലക്കവെള്ളില്‍ മീന്‍പിടിക്കാന്‍ എന്‍ഡിഎ
ഇക്കുറു തങ്ങളുടെ വോട്ടിങ് ഒന്നേ കാല്‍ ലക്ഷമാക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതുകൊണ്ടു തന്നെയാണ് കണ്ണൂരിലെ കരുത്തനായ നേതാക്കളിലൊരാളായ സി.കെ.പത്മനാഭനെ തന്നെ പാര്‍ട്ടി കളത്തിലിറക്കിയിരിക്കുകയാണ്.ശബരിമല വിഷയം തന്നെയാണ് ബി.ജെ.പിയുടെയും പ്രതീക്ഷ. ഇതുകൂടാതെ കണ്ണൂരിലെ വിവിധ മേഖലകളില്‍ നല്ല സ്വാധീനമുള്ള ബി.ഡി.ജെ. എസിന്റെ വോട്ടും തങ്ങളിലേക്ക് വരുമെന്നു പ്രതീക്ഷിക്കുന്നു. എന്‍. എസ്. എസ മോദിയോടും ബി.ജെ.പിയോടും പുലര്‍ത്തുന്ന മമത ഇക്കുറി തങ്ങളെ സഹായിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
കൂടാതെ സി.പി. എമ്മിന്റെ അക്രമരാഷ്ട്രീയം, ഭരണപരാജയം, പ്രാദേശിക പരിസ്ഥിതിവിഷയങ്ങള്‍ എന്നിവ പ്രചരണമാക്കിയാല്‍ കൂടുതല്‍ വോട്ടിങ് ശതമാനത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് എന്‍. ഡി. എ മുന്നണിയുടെ പ്രതീക്ഷ. ത്രകോണ മത്സരം നടക്കുന്നുവെന്ന പ്രതീതിസൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇക്കുറി ബി.ജെ.പി.കഴിഞ്ഞ തവണത്തെ അന്‍പത്തിയാറായിരത്തില്‍ നിന്നും ഇക്കുറി ഒരുലക്ഷം കടന്ന് എ.ക്ലാസ് മണ്ഡലമെന്ന ഖ്യാതി നേടാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. ആര്‍. എസ്. എസ് മുന്‍കൈയെടുത്തുള്ള ചിട്ടയായ പ്രചരണമാണ് ഇക്കുറി കണ്ണൂരില്‍ നടക്കുന്നത് ഫണ്ട് കൈക്കാര്യം ചെയ്യുന്നതും അവര്‍ തന്നെയാണ്.
തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ