കണ്ണൂരിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവസുരക്ഷയൊരുക്കും: മാവോയിസ്റ്റ് സാന്നിധ്യബൂത്തുകള്‍കൂടി
കണ്ണൂര്‍: ജില്ലയിലെ പ്രശ്‌നബാധിത മേഖലകളില്‍ അതീവ സുരക്ഷ ഒരുക്കാന്‍ ജില്ലാഭരണകൂടം. പ്രശ്‌നബാധിതം, അതീവ പ്രശ്‌നബാധിതം, ഗുരുതര സ്ഥിതിയുള്ളത് (ക്രിട്ടിക്കല്‍), മാവോയിസ്റ്റ് സാന്നിധ്യമുള്ളത് എന്നീ വിഭാഗങ്ങളിലായി ബൂത്തുകളുടെ എണ്ണം തിരിച്ചാണ് പ്രത്യേക സുരക്ഷ ഒരുക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പു കാലത്തു രാഷ്ട്രീയ സംഘര്‍ഷമുണ്ടായിട്ടുണ്ടോ എന്നു കൂടി കണക്കിലെടുത്താണു ബൂത്തുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തുക.
വയനാട്ടിൽ ഏത് കുറ്റിച്ചൂൽ മത്സരിച്ചാലും ജയിക്കുമെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല! ട്രോളി ജയശങ്കർ
മാവോയിസ്റ്റ് സാന്നിധ്യമുള്ള 39 ബൂത്തുകളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15 ബൂത്തുകളാണു മാവോയിസ്റ്റ് സാന്നിധ്യമുള്ളവയുടെ പട്ടികയിലുണ്ടായിരുന്നത്. പ്രചാരണ ഘട്ടത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ മാറ്റം വരാം. പ്രശ്‌നങ്ങളുണ്ടാകാമെന്നു കണ്ടെത്തിയിരിക്കുന്ന ബൂത്തുകളില്‍ എന്തൊക്കെ കരുതല്‍ നടപടികള്‍ വേണമെന്നതു സംബന്ധിച്ച നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ല.
തിരഞ്ഞെടുപ്പു കമ്മീഷന്‍ കേരളത്തില്‍ നടത്തുന്ന സന്ദര്‍ശനത്തിനു ശേഷമാകും നിര്‍ദേശമെത്തുക. വെബ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ദേശിച്ചേക്കാം. തിരഞ്ഞെടുപ്പു നിരീക്ഷകരുടെ റിപ്പോര്‍ട്ടും പ്രധാനമാണ്. പ്രശ്‌നബാധിത മേഖലകളുടെ ലിസ്റ്റുകള്‍ അതീവ രഹസ്യമായാണ് അധികൃതര്‍ തയാറാക്കുന്നത്. ലിസ്റ്റിലെ ബൂത്തുകള്‍ മുന്‍കൂട്ടി നിരീക്ഷിച്ചു സുരക്ഷ ഉറപ്പാക്കാനും മറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 809ബൂത്തുകള്‍ പ്രശ്‌നബാധിതമേഖലയായും 182ബൂത്തുകള്‍ അതീവ പ്രശ്‌നബാധിത മേഖലയും 15 മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളുമായി തിരിച്ചാണു സുരക്ഷ ഒരുക്കിയത്. കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞടുപ്പില്‍ അതീവപ്രശ്‌നബാധിത ബൂത്തുകള്‍ കൂടുതലുണ്ടായത് പയ്യന്നൂരിലാണ്. 45 ബൂത്തുകളിലാണ് അതീവ സുരക്ഷ ലിസ്റ്റിലുള്‍പ്പെടുത്തിയത്. ഈ ബൂത്തുകളില്‍ നിന്നല്ലാതെ മറ്റു ബൂത്തുകളിലും പ്രശ്‌നമുണ്ടായതായുള്ള കണക്കുകളും നിരന്തരം പ്രശ്‌നം സൃഷ്ടിക്കുന്ന പ്രദേശങ്ങളുടെ കണക്കുകളും ഉള്‍പ്പെടുത്തി ഇത്തവണ സുരക്ഷ ഒരുക്കും. ഇവിടങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തും.
തിരഞ്ഞെടുപ്പു സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ജാഗ്രതപുലര്‍ത്തണമെന്ന് എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ബൂത്തുതല സുരക്ഷയ്ക്കു പുറമേ അഞ്ച് കമ്പനി ഡിജിപി സ്‌ട്രൈക്കിങ് ഫോഴ്‌സ്, രണ്ട് കമ്പനി സോണല്‍ ലെവല്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്, നാല് കമ്പനി റേഞ്ച് ലെവല്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവയെയും നിയോഗിച്ചിട്ടുണ്ട്. തല്‍ക്ഷണ നടപടി കൈക്കൊള്ളുന്നതിനായി വോട്ടെടുപ്പുദിവസങ്ങളില്‍ രണ്ടു ഘട്ടങ്ങളിലുമായി രണ്ടായിരത്തോളം ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളും തൊള്ളായിരത്തില്‍പ്പരം ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളും രംഗത്തുണ്ടാവും. ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ക്ക് വീഡിയോ കാമറകളും നല്‍കും. വോട്ടെടുപ്പ് കഴിഞ്ഞ് എല്ലാ കൗണ്ടിങ് സെന്ററുകള്‍ക്കും ത്രീടയര്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഡിജിപി അറിയിച്ചു.