വൃദ്ധ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച: പണവും സ്വര്‍ണവുമായി മുങ്ങിയ വീട്ടുവേലക്കാരി അറസ്റ്റില്‍
കണ്ണൂര്‍: പള്ളിക്കുന്ന് മൂകാംബിക റോഡില്‍ വിന് ഷെയറില്‍ വൃദ്ധ ദമ്പതികളെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കൊള്ളയടിച്ച സംഭവത്തില്‍ മുഖ്യ പ്രതിയായ വീട്ടു വേലക്കാരിയും അറസ്റ്റില്‍. തമിഴ്നാട് സേലം സ്വദേശി കോകില (35) യാണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ സാഹസികമായ അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായത്. തമിഴ്നാട് കര്‍ണാടക ബോര്ഡറില് സത്യമംഗലം കാടിനടുത്തുള്ള തിരുട്ടു ഗ്രാമത്തില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റ്.
പിഎംസി ബാങ്ക് തട്ടിപ്പ്; എച്ച്ഡിഐഎൽ കമ്പനി മേധാവികൾ അറസ്റ്റിൽ, 3500 കോടിയുടെ ആസ്തി മരവിപ്പിച്ചു
റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ഷെറിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് അന്വേഷണം നടത്തിയത്. 2018 സപ്തംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിന്റെ സൂത്രധാരനായ തമിഴ്നാട് സ്വദേശി കെവിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇരുവരും ചേര്‍ന്ന് വൃദ്ധ ദമ്പതികളെ വീട്ടിനകത്ത് കെട്ടിയിട്ട് 30 പവനും 30,000 രൂപയും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട്ടിലെ ഈറോഡ് കോവി ചെട്ടിപ്പാളയം സത്യമംഗലം സ്റ്റേഷന് പരിധിയില്‍ നടത്തിയ തിരച്ചിലാണ് പ്രതിയുടെ ഒളിത്താവളം പോലീസ് കണ്ടെത്തിയത്.
കോകില ആദ്യം താമസിച്ച വീട് വാങ്ങാനെന്ന വ്യാജേന റിയല്‍ എസ്റ്റേറ്റ് ഏജന്റായി പോലീസ് പ്രതിയെ സമീപിച്ചെങ്കിലും ഇടനിലക്കാര്‍ മാത്രമെ വില്പന നടത്തുകയുള്ളൂ എന്നറിയിച്ചതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ഗ്രാമത്തിലെ സംശയമുള്ള നൂറോളം വീടുകളില്‍ തമിഴ്നാട് എന്‍ ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ ബൂത്ത് ലെവല്‍ ഓഫീസറായി ചമഞ്ഞ് കണ്ണൂര്‍ പോലീസ് കണക്കെടുക്കുകയായിരുന്നു.
അതിലെ 10 വീടുകളില്‍ നടത്തിയ പരിശോധനയിലാണ് വാടക വീടെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ എഎസ്പി ഡി ശില്പയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘാങ്ങളായ കണ്ണുര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പ്രദീപന് കണ്ണിപ്പൊയില്‍ എസ്സ്ഐ ബിഎസ് ബാവിഷ്, സിപിഒമാരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, സുജിത്ത്, വിജേഷ്, വിജിനേഷ്, വനിതാ സിവില്‍ ഓഫിസര്‍ പുഷ്പവല്ലി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.