സിഒടി നസീര്‍ വധശ്രമം: മുഖ്യപ്രതി മിഥുന്‍ കോടതിയില്‍ കീഴടങ്ങി, നീക്കം ജാമ്യാപേക്ഷ തള്ളിയതോടെ!
കണ്ണൂര്‍: വടകര പാര്‍ലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാന സൂത്രധാരന്മാരില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. കൊളച്ചേരി സ്വദേശി മൊയ്തു എന്ന മിഥുനാ (30) ണ് ഇന്ന് രാവിലെ 11.30 ഓടെ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതയില്‍ കീഴടങ്ങിയത്. ഇയാള്‍ നേരത്തെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് കീഴടങ്ങല്‍. അഡ്വ. എം.ആര്‍ ഷാനവാസ് മുഖേനയാണ് പ്രതി കീഴടങ്ങിയത്.
കോൺഗ്രസിൽ വീണ്ടും രാജി; പഞ്ചാബിൽ നിന്നുള്ള എഐസിസി സെക്രട്ടറിയും രാജി സമർപ്പിച്ചു
തലശ്ശേരി താലൂക്കില്‍ നടന്ന ഒട്ടേറെ രാഷ്ട്രീയ അക്രമക്കേസുകളില്‍ പ്രതിയാണ് മൊയ്തുവെന്നു വിളിപേരുള്ള മിഥുന്‍. ഇതിനിടെ സിഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന സി ഐ പികെ വിശ്വംഭരനെയും എസ് ഐ ഹരീഷിനെയും തലശ്ശേരിയില്‍ നിന്നുംമാറ്റി. കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറ്റിയ സിഐ വികെ വിശ്വംഭരന്‍ കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞു. തലശ്ശേരിയില്‍ പുതിയ സി.ഐ ചുമതലയേറ്റു. എസ്ഐ ഹരീഷിനെയും മാറ്റാനുള്ള ഉത്തരവ് പുറത്തിറങ്ങി.
കേസിന്റെ നിര്‍ണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. കഴിഞ്ഞ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോള്‍, കേസില്‍ അന്വേഷണം പൂര്‍ത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡി.ജി.പി ഉറപ്പ് നല്‍കിയിരുന്നു. നസീര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്.
വിശ്വംഭരനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്കും ഹരീഷിനെ കോഴിക്കോട്ടേക്കും മാറ്റിയ ഉത്തരവാണ് നേരത്തെ വിവാദമായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് ഇരുവരും സ്ഥലംമാറി തലശ്ശേരിയില്‍ എത്തിയതെങ്കിലും ഇത്രയും പ്രമാദമായ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ അതിനെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം വലിയ വിവാദവും എതിര്‍പ്പുമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ഈ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനില്‍ക്കുന്നതിനാല്‍ സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. അതേസമയം, നസീറിനെ ആക്രമിക്കാന്‍ എം.എല്‍.എയുടെ മുന്‍ഡ്രൈവറടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയ ഇന്നോവകാര്‍കസ്റ്റഡിയിലെടുക്കാന്‍ ഇതുവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.