ടിപി കേസ് തെരഞ്ഞെടുപ്പ് പ്രചരണവിഷയമാക്കുന്നത് യുഡിഎഫിന് തിരിച്ചടിയാകും;എംവി ജയരാജന്‍
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി. എം നേതാക്കളെ വേട്ടയാടുകയാണെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വിജയരാജന്‍ . അന്നത്തെ യു.ഡി. എഫ് സര്‍ക്കാര്‍ കേസിനെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുകയായിരുന്നു. ടി.പി വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു അന്നേ പറഞ്ഞതാണ്. ഹൈക്കോടതി വിധിയില്‍ തന്നെ ഈക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാര്‍ട്ടി അന്നേ പറഞ്ഞത് ശരിവെച്ചിരിക്കുകയാണ് നീതിന്യായ പീഠവുമെന്നും ജയരാജൻ പറഞ്ഞു.കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി വിധിയില്‍ ഒരു പാരഗ്രാഫ് കേസ് അന്വേഷണത്തിനായി കളളത്തെളിവുണ്ടാക്കിയെന്നാണ്. അന്വേഷണം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തുന്നതിന് പകരം ചിലരെ പ്രതികളായി ബോധപൂര്‍വ്വം അന്വേഷണ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പൂക്കടയില്‍ നടന്നുവെന്ന വധഗൂഡാലോചന കുറ്റം ചുമത്തി കളളക്കേസ് ചുമത്തിയതിനെ കുറിച്ചു അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞിട്ടുളളത്. മോഹനന്‍ മാഷെയും കെ.കെ കൃഷ്ണനെയും രാമചന്ദ്രനെയുമൊക്കെ പ്രതി ചേര്‍ത്തത് ഈ സാക്ഷി മൊഴിയിലാണ്. എന്നാല്‍ മോഹനന്‍ മാഷെ ഈകേസില്‍ നിരപരാധിയാണെന്നു കണ്ടു കോടതി വെറുതെ വിട്ടപ്പോള്‍ തന്നെ ഈ കുറ്റം പൊളിഞ്ഞു.

പി.കെ കുഞ്ഞനന്തന്‍ ജയിലില്‍വെച്ചാണ് മരിച്ചത്. യു.ഡി. എഫ് സര്‍ക്കാര്‍ മതിയായ ചികിത്‌സ നല്‍കാത്തതാണ് ആ പാവം മനുഷ്യന്‍ മരിക്കാന്‍ കാരണമെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വന്ന ഹൈക്കോടതി വിധിയിലും കുഞ്ഞനന്തന്റെ കുറ്റമെന്തെന്ന് പറഞ്ഞിട്ടില്ല. ആ പാവം മനുഷ്യനെതിരെയുളള ഒരു തെളിവുകളും കോടതി വിശ്വസിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.
ടി.പി വധക്കേസ് ഇനിയും വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണമാക്കുന്നത് ജനങ്ങള്‍ വിശ്വസിക്കില്ല. യു. ഡി. എഫും ചില തല്‍പരകക്ഷികളും ഇതിനായി തന്നെയാണ് ശ്രമിക്കുന്നത്. അതു അവരുടെ അധ:പതനത്തിന് വഴിവയ്ക്കുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.2019-ല്‍ കോണ്‍ഗ്രസ് ജയിച്ച സാഹചര്യം ഇപ്പോഴില്ല. കാസര്‍കോടും കണ്ണൂരും വടകരയും സി.പി. എം വന്‍ഭൂരിപക്ഷത്തോടെ വിജയിക്കും. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന മൃദു ഹിന്ദുത്വം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാജ്യത്ത് മതനിരപേക്ഷ ശക്തിയാവാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും കേന്ദ്രഭരണത്തില്‍ നിന്നും ബി.ജെ.പിയെ പുറത്താക്കാന്‍ സി.പി. എം ശക്തി പ്രാപിക്കണമെന്ന് ചരിത്രം തെളിയിച്ചതാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications