Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം യാഥാര്‍ഥ്യമാവുന്നു; ആദ്യപ്രവൃത്തിയുടെ ഉദ്ഘാടനം 30ന്

കണ്ണൂര്‍: ഉത്തര കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും ടൂറിസ്റ്റ് സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയും നടപ്പാക്കാനുദ്ദേശിക്കുന്ന മെഗാ ടൂറിസം പദ്ധതിയുടെ ആദ്യ പ്രവൃത്തി ഉദ്ഘാടനം ജൂണ്‍ 30ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറശ്ശിനിക്കടവില്‍ നിര്‍വഹിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ സംയുക്താഭിമുഖ്യത്തിലാണ് 325 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.

തീരഗ്രാമങ്ങള്‍ ടൂറിസം വില്ലേജുകളാക്കും

തീരഗ്രാമങ്ങള്‍ ടൂറിസം വില്ലേജുകളാക്കും

കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ നീണ്ടുകിടക്കുന്ന പുഴകളെ കോര്‍ത്തിണക്കി നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി പുഴകളുടെ തീരഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം വില്ലേജുകള്‍ ഒരുക്കും. പെരുമ്പ നദിയുടെ തീരപ്രദേശങ്ങളില്‍ മ്യൂസിക് ക്രൂയിസ് ടൂറിസം, കുപ്പം, പട്ടുവം ഭാഗങ്ങളില്‍ കണ്ടല്‍ ക്രൂയിസ് ടൂറിസം, വളപട്ടണം, തെക്കുമ്പാട് ഭാഗങ്ങളില്‍ തെയ്യം ടൂറിസം, വളപട്ടണം, എ.കെ.ജി അയലന്റ്, സി.എച്ച് അയലന്റ് തുടങ്ങിയ പ്രദേശങ്ങളില്‍ മലബാരി ഭക്ഷ്യവിഭവ ടൂറിസം, ധര്‍മടം, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി മേഖലകളില്‍ പഴശ്ശിരാജ ക്രൂയിസ് ടൂറിസം, മാഹി, പെരിങ്ങത്തൂര്‍ ഭാഗങ്ങളില്‍ കളരി, മറ്റ് ആയോധനകലകള്‍ തുടങ്ങിയവുയമായി ബന്ധപ്പെട്ട ടൂറിസം ഗ്രാമങ്ങളാണ് പദ്ധതിയുടെ ഭാഗമായി പ്രത്യേക രൂപകല്‍പ്പന ചെയ്യുക. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികള്‍ക്ക് ഓരോ വിഷയവുമായി ബന്ധപ്പെട്ട കാഴ്ചകളും അനുഭവങ്ങളും വിവരങ്ങളും ഈ ഗ്രാമങ്ങളില്‍ സജ്ജമാക്കും. പാരമ്പര്യ കലകളെയും തൊഴിലുകളെയും പുനസൃഷ്ടിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുക.

കേന്ദ്രസര്‍ക്കാര്‍ 84 കോടി രൂപ അനുവദിച്ചു

കേന്ദ്രസര്‍ക്കാര്‍ 84 കോടി രൂപ അനുവദിച്ചു

മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് ക്രൂയിസുകള്‍ക്കായി സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ 84 കോടി രൂപ ഇതിനകം അനുവദിച്ചുകഴിഞ്ഞു. വളപട്ടണം പുഴയില്‍ നിന്നാരംഭിച്ച് പറശ്ശിനിക്കടവ് വഴി മലപ്പട്ടം മുനമ്പം കടവ് വരെയുള്ള മുത്തപ്പന്‍ ആന്റ് മലബാറി ക്യുസീന്‍ ക്രൂയിസ്, വളപട്ടണത്തു നിന്നും തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടി മുതല്‍ കുപ്പം വരെയുള്ള കണ്ടല്‍ ക്രൂയിസ് എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ 53.7 കോടി നല്‍കി

സംസ്ഥാന സര്‍ക്കാര്‍ 53.7 കോടി നല്‍കി

ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ബോട്ട് ജെട്ടികള്‍, ടെര്‍മിനലുകള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 53.7 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പറശ്ശിനിക്കടവ്, പഴയങ്ങാടി, ധര്‍മടം, പാറപ്രം, കമ്പനിമെട്ട, കരിയാട്, ന്യൂമാഹി, കവ്വായി മുക്കുവച്ചേരി, ചമ്പാട്, മോന്താല്‍, പെരിങ്ങത്തൂര്‍, കക്കടവ്, പാത്തിക്കല്‍, പുന്നക്കടവ് എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടികളും ടെര്‍മിനലുകളും നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഈ തുക ചെലവഴിക്കുക. ഇവയുടെ നിര്‍മാണച്ചുമതല ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന് സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. പലയിടങ്ങളിലും ഇതിനകം പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ ഏജന്‍സികളുമായി സഹകരിക്കും

സ്വകാര്യ ഏജന്‍സികളുമായി സഹകരിക്കും

ക്രൂയിസ് പദ്ധതിയുടെ ഭാഗമായി 200 കിലോമീറ്ററോളം ബോട്ട് യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിന് മുസിരിസ് പദ്ധതി മാതൃകയിലുള്ള ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ടുകള്‍ വിനോദസഞ്ചാര വകുപ്പ് അനുവദിക്കും. അവയുടെ നടത്തിപ്പ് പ്രാദേശിക ടൂറിസം സൊസൈറ്റികളെയാണ് ഏല്‍പ്പിക്കുക. സഹകരണ ബാങ്കുകളെയും സ്വകാര്യ ഏജന്‍സികളെയും പദ്ധതിയുമായി സഹകരിപ്പിക്കും. പുഴകളൊഴുകുന്ന പ്രദേശങ്ങളുടെ സവിശേഷതകള്‍ ഉപയോഗപ്പെടുത്തി ടൂറിസ്റ്റ് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ പ്രാദേശിക മോല്‍നോട്ടച്ചുമതല എം എല്‍ എ ചെയര്‍മാനായി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്കായിരിക്കും.

വിമാനത്താവളം വരുന്നതോടെ ടൂറിസം വളരും

വിമാനത്താവളം വരുന്നതോടെ ടൂറിസം വളരും

ഉത്തര കേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രയ്‌ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്‌കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, ആയോധന കലകള്‍, കരകൗശല വസ്തുക്കള്‍, പ്രകൃതി ഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ഥ്യമാവുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസ്റ്റ്-വ്യാപാര വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രദേശത്തിന്റെ ടൂറിസ്റ്റ് വികസനത്തിനൊപ്പം വിവിധ മേഖലകളിലെ ആയിരങ്ങള്‍ക്ക് തൊഴില്‍ നേടാനും പദ്ധതി സഹായകമാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+