പ്രവാസികളുമായി വന്ന വിമാനത്തിൽ സ്വർണക്കടത്ത്: മലപ്പുറം സദേശി അറസ്റ്റിൽ
കണ്ണൂർ: കൊറോണ വൈറസ് പ്രതിസന്ധികൾക്കിടെ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണാഭരണ കടത്ത് വീണ്ടും സജിവമാകുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് വരുന്ന വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടിയിലായത്. പൊതു വിപണിയിൽ ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന 430 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ഉസ്മാനെയാണ് കസ്റ്റംസ് പിടികൂടിയത് ശനിയാഴ്ച്ച അർധരാത്രിയെത്തിയ ഫ്ളെ ദുബായ് വിമാനത്തിലാണ് സ്വർണ കടത്ത് നടത്തിയത്.
മുംബൈയ്ക്ക് കൈത്താങ്ങ്: 19 നില ഫ്ലാറ്റ് സമുച്ചയം കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി വ്യവസായി
രഹസ്യവിവരം ലഭിച്ചതു പ്രകാരം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ് കെ.സുകുമാരൻ വിമാനതാവളത്തിൽ നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശിയെ അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പിടികൂടിയത്.ദുബൈയിൽ പ്രവാസികളെയും കൊണ്ടെത്തിയ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
മൂന്നുദിവസം കൊണ്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് 3241 പ്രവാസികളാണ്. ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ വെള്ളിയാഴ്ച എട്ട് വിമാനങ്ങളിലായി 1459 പേരാണ് കണ്ണൂരിലിറങ്ങിയത്. മസ്കറ്റിൽനിന്ന് സലാം എയറിൽ 186, 183, 185 എന്നിങ്ങനെയും ദുബായിൽനിന്ന് ഗോ എയറിൽ 187, ദോഹയിൽനിന്ന് 181, ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ 180, കുവൈത്തിൽനിന്ന് ജസീറ എയർവൈസിൽ 163, ഫ്ലൈ ദുബായിയിൽ 194 എന്നിങ്ങനെയാണ് യാത്രക്കാരെത്തിയത്.
ശനിയാഴ്ച ആറ് വിമാനങ്ങളിലായി 1020 പ്രവാസികളാണെത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ്, സലാം എയർ, ഫ്ലൈ ദുബായ് എന്നീ വിമാനങ്ങൾ ഗൾഫിൽനിന്ന് രണ്ട് വീതം സർവീസാണ് നടത്തിയത്. വ്യാഴാഴ്ച അഞ്ച് വിമാനങ്ങളിലായി 762 പേരെത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവാസികളെ വീടുകളിലും സംസ്ഥാന സർക്കാർ ഏർപ്പാടാക്കിയ നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമെത്തിക്കാൻ കെഎസ്ആർടിസി ബസ്സുകളും പ്രീ പെയ്ഡ് ടാക്സികളും സജ്ജമാക്കിയിരുന്നു. സ്വന്തമായി ടാക്സിയിൽ പോകാമെന്ന് പറഞ്ഞവർക്കാണ് ടാക്സി നൽകിയത്. അല്ലാത്ത മുഴുവനാളുകളെയുമാണ് കെഎസ്ആർടിസി ബസ്സിൽ വിവിധ പ്രദേശങ്ങളിലെത്തിച്ചത്. ബസ് യാത്ര സൗജന്യമായിരുന്നു. കൂട്ടത്തോടെ പ്രവാസികളെത്തിയെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാതെയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാലും ജില്ലാ അധികൃതരും ചേർന്ന് മുഴുവനാളുകളെയും വിവിധ പ്രദേശങ്ങളിലെത്തിച്ചത്.