സുധാകരന്‍ കോണ്‍ഗ്രസിലെത്തിയത് താന്‍ കാരണം; സുധാകരനെതിരെ ആരോപണങ്ങളുമായി മമ്പറം ദിവാകരന്‍
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെസുധാകരന് നേരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരന്‍. സുധാകരന്‍ ഡിസിസി പ്രസിഡന്റായതിന് ശേഷമാണ് കണ്ണൂരില്‍ അക്രമ പരമ്പര അരങ്ങേറിയതെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചക്കിടെയാണ് സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകരന്‍ രംഗത്തെത്തിയത്.
കമ്യൂണിസ്റ്റ് വിരോധം വെച്ചുകൊണ്ട് കണ്ണൂരിലെ പ്രവര്‍ത്തകരെ ഇനിയും ബലിയാടാക്കരുതെന്നും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളതെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. കണ്ണൂരില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടിട്ടുള്ളത് അവരുടെ കുടുബത്തെ സംരക്ഷിക്കാനുള്ള ചുമതല കെപിസിസി പ്രസിഡന്റായ കെ സുധാകരനാണെന്നും എന്നാല്‍ സുധാകരന്‍ ഏത് കുടുംബത്തെയാണ് സാഹിച്ചതെന്നും ദിവാകരന്‍ ചോദിച്ചു.

1992ല്‍ സുധാകരന്‍ ഡിസിസി പ്രസിഡന്റാകുന്ന ഘട്ടത്തിലെ സംഘടനാ തെരഞ്ഞെടുപ്പില്‍ എ-ഐ ഗ്രൂപ്പുകളില്‍ പെടാതെ താനും കെ സുധാകരനും ഒപ്പിട്ട മൂന്നാം ഗ്രൂപ്പ് ഭരണം പിടിച്ചത് തികച്ചും ജനാധിപത്യ വിരുദ്ധമായ മാര്‍ഗത്തിലൂടെയാണെന്നും അന്ന് 22 വോട്ട് കെ സുധാകരന് കുറവായിരുന്നുവെന്നും. അന്ന് ജനാധിപത്യ വിരുദ്ധ അക്രമണത്തിലൂടെയാണ് സുധാകരന്‍ ഭരണം പിടിച്ച് കണ്ണൂരില്‍ ഡിസിസി പ്രസിഡന്റാകുന്നതെന്നും, താന്‍ സംഘടനാ ചുമതലയുള്ള സെക്രട്ടറി ആകുന്നതെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. അതിനു ശേഷമാണ് കണ്ണൂരില്‍ ക്രൂരമായ അക്രമ രാഷ്ട്രീയം അരങ്ങേറിയത്. നിരവധി പ്രവര്‍ത്തകരെയാണ് അന്ന് നഷ്ടമായത്. പേരുകള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു ദിവാകരന്റെ പ്രതികരണം. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം വെച്ചുകൊണ്ട് കണ്ണൂരിലെ പ്രവര്‍ത്തകരെ ഇനിയും ബലിയാടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍ ബൂത്ത് തലം മുതലുള്ള എല്ലാ പ്രവര്‍ത്തകര്‍ക്കും മെമ്പര്‍ഷിപ്പ് വിതരണം നടത്തണമെന്നും അതിനു ശേഷമുള്ള തെരഞ്ഞെടുപ്പാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എവിടെയാണ് കേഡര്‍ പാര്‍ട്ടിയെന്നും എവിടെയാണ് സെമി കേഡറെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസില്‍ ആളുകള്‍ വരികയും പോകുകയും ചെയ്യുമെന്നും വിശാലമായ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.ഇത് സത്യത്തിനും ധര്‍മ്മത്തിനു വേണ്ടിയുള്ള ഒരു യുദ്ധത്തിന്റെ ആരംഭമാണെന്നും കെ സുധാകരന്‍ ഇപ്പോള്‍ പറഞ്ഞത് പണ്ടും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നാണെന്നുമാണെന്നും അദ്ദേഹം പറഞ്ഞു. അത് സൂചിപ്പിക്കുന്നത് ഇപ്പോഴും ഗ്രൂപ്പ് ഉണ്ട് എന്നുതന്നെയാണെന്നും അന്നും ഇന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഉണ്ടായിരുന്നു എന്നു പറയാന്‍ കെ സുധാകരന് എന്താണ് അര്‍ഹതയെന്നും മമ്പറം ദിവാകരന്‍ ചോദിച്ചു.

ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം പയ്യാമ്പലത്ത് ഒഴുക്കിയാല്‍ കടല്‍ അശുദ്ധമാകുമെന്ന് പറഞ്ഞയാളാണ് കെസുധാകരനെന്നും അന്ന് ചിതാഭസ്മം പയ്യാമ്പലത്ത് ഒഴുക്കുമ്പോള്‍ താനുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി മരിച്ചതിനു ശേഷം 1987ലാണ് സുധാകരന്‍ കോണ്‍ഗ്രസിലെത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിക്കുമ്പോള്‍ സുധാകരന്റെ മയില്‍ ചിഹ്നം മാറ്റി കൈ ചിഹ്നം നല്‍കാന്‍ അന്ന് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്ന ആര്‍ രാമചന്ദ്രന്‍ നായരെ കണ്ടത് താനാണെന്നും അങ്ങനെയാണ് സുധാകരന്‍ കോണ്‍ഗ്രസിലേക്ക് എത്തിയതെന്നും ദിവാകരന്‍ പറഞ്ഞു. 1969ല്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ കെഎസ്‌യുവിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നുവെന്നും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ തന്നെയാണ് താന്‍ കടന്ന് വന്നതെന്നും അപ്പോഴൊക്കെ കെ സുധാകരന്‍ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇന്ദിരാ ഗാന്ധി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ താന്‍ കണ്ണൂര്‍ ജയിലിലെ ഒമ്പതാം ബ്ലോക്കിലെ അഞ്ചാം സെല്ലില്‍ തടവില്‍ കഴിഞ്ഞ ആളാണെന്നും ഒരിക്കല്‍ പോലും കോണ്‍ഗ്രസില്‍ നിന്നു പുറത്തു പോകുകയോ ഇന്ദിരാ ഗാന്ധിയെ തള്ളിപ്പറയുകയോ ചെയ്യാത്ത പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ കിടക്കാത്ത ജയിലുകളില്ലെന്നും കണ്ണൂര്‍, തലശേരി, മാനന്തവാടി ജയിലുകളില്‍ കിടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1973 മുതല്‍ 1986 വരെ തലശേരിയിലും കണ്ണൂരിലും മാനന്തവാടിയിലും കേസിനുപോയി ജയിലില്‍ കിടന്ന ആളാണ് താനെന്നും അപ്പോഴൊക്കെ കെ സുധാകരന്‍ എവിടെയായിരുന്നുവെന്നും മമ്പറം ദിവാകരന്‍ ചോദിച്ചു. 1969ല്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ഇന്ദിരാ കോണ്‍ഗ്രസ് ഉണ്ടാക്കിയപ്പോള്‍ വയലാര്‍ രവിയായിരുന്നു നേതാവെന്നും അന്നു മുതല്‍ അധികാരമൊന്നും നോക്കാതെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ആളാണ് താനെന്നും ഇന്ന് തനിക്ക് കോണ്‍ഗ്രസില്‍ ഒരു സ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മമ്പറം ദിവാകരനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മത്സരിക്കുന്നതിനെത്തുടര്‍ന്നാണ്് മമ്പറം ദിവാകരനെ പുറത്താക്കിയതെന്നാണ് പാര്‍ട്ടി നല്‍കിയ വിശദീകരണം. കണ്ണൂര്‍ ഡിസിസി അംഗീകരിച്ച പാനലിനെതിരെ ബദല്‍ പാനല്‍ രൂപീകരിച്ച് മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റുകൂടിയായ മമ്പറം ദിവാകരന്‍.

ഇതേത്തുടര്‍ന്നാണ് ദിവാകരനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കുന്നതെന്ന് ടിയു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും മമ്പറം ദിവാകരനും പ്രസ്താവനകളിലൂടെ നേരത്തെ ഏറ്റുമുട്ടലുകളുണ്ടായിരുന്നു. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുത്തയുടനെ ദിവാകരനെതിരെ സുധാകരന്‍ പ്രസ്താവന നടത്തിയിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തുമല്ല പുറത്തുമല്ല എന്ന അവസ്ഥയിലാണ്. പാര്‍ട്ടിക്ക് അകത്താണെങ്കില്‍ ചര്‍ച്ചചെയ്യുമെന്നാണ് സുധാകരന്‍ അന്ന് പ്രസ്താവനയില്‍ പറഞ്ഞത്.
Recommended Video

ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനാണ് സുധാകരന്റെ മറുപടി ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സുധാകരന്‍ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന തരത്തില്‍ ഒരു സംഭവം തന്റെ അറിവിലില്ലെന്നും താന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടില്ല എന്നായിരുന്നു മമ്പറം ദിവാകരന്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ വന്ന ശേഷം ഒരിക്കലും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയിട്ടില്ലെന്നും ഇന്ത്യന്‍ ദേശീയതയുമായി യോജിച്ചു പോകുന്ന പ്രസ്ഥാനമെന്ന നിലയില്‍ കോണ്‍ഗ്രസില്‍ നിന്നോ നെഹ്‌റു കുടുംബത്തില്‍ നിന്നോ താന്‍ അകന്നുപോയിട്ടില്ലെന്നും ദിവാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനു വേണ്ടി ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും കണ്ണൂരില്‍ രക്തസാക്ഷികളായവരെല്ലാം തന്റെ ഇടവും വലവും നിന്നു പ്രവര്‍ത്തിച്ചവരാണെന്നും അവരെ മറന്നുകൊണ്ട് കോണ്‍ഗ്രസിനെ ഒരിക്കലും ഒറ്റിക്കൊടുക്കാന്‍ സാധിക്കില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.












Click it and Unblock the Notifications