വ്യാജഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകല്‍: മുഖ്യസൂത്രധാരന്‍ കണ്ണൂരിൽ പിടിയില്‍
കണ്ണൂര്‍: യുവതിയുടെ വ്യാജ പ്രൊഫൈലുപയോഗിച്ച് കയ്യൂര്‍സ്വദേശിയായ യുവാവിനെ പ്രലോഭിച്ചു തട്ടികൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ മുഖ്യസൂത്രധാരനെ പൊലിസ് അറസ്റ്റു ചെയ്തു. തെക്കി ബസാര്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിലെ ശ്രീരാഗി (20) നെയാണ് ടൗണ്‍ സി.ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
യുവാവിനെ തട്ടികൊണ്ട് പോകാനുള്ള പദ്ധതിയുടെ മുഖ്യ ആസൂത്രകനും സംഘത്തിന്റെ തലവനും ശ്രീരാഗാണെന്ന് സി. ഐ പറഞ്ഞു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ശ്രീരാഗ്. കേസില്‍ നേരിട്ട് പങ്കാളികളായ അലവില്‍ സുന്ദരാലയത്തില്‍ ജിതിന്‍ എന്ന മുഷു (31), ചാലാട് സ്മിത ക്വാര്‍ട്ടേഴ്‌സില്‍ പി.അരുണ്‍ (27), തയ്യില്‍ കുഞ്ഞാന്‍ ഹൗസില്‍ ജിതിന്‍ (22), ചാലാട് ജുമാഅത്ത് പള്ളിക്കു സമീപം അലിയാസദ് അഷ്‌റഫ് (22) എന്നിവരെ സംഭവത്തിനു തൊട്ടടുത്ത ദിവസങ്ങളിലായി അറസ്റ്റു ചെയ്തിരുന്നു.

കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയതായും പൊലിസ് വ്യക്തമാക്കി. മാര്‍ച്ച് രണ്ടിനാണ് ഫേസ്ബുക്കി വഴി പ്രണയം നടിച്ച് കയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടികൊണ്ടുപോയത്. വ്യാജ പ്രൊഫൈല്‍ വഴിയും സ്ത്രീ ശബ്ദത്തില്‍ സംസാരിച്ചുമാണ് കയ്യൂരിലുള്ള യുവാവിനെ കണ്ണൂരിലെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയോടെ കണ്ണൂര്‍ കവിത തീയേറ്ററിനു സമീപത്തു നിന്നാണ് രണ്ടു കാറുകളിലായി തട്ടിക്കൊണ്ടു പോയത്. പയ്യാമ്പലത്തെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവാവിന്റെ ബന്ധുക്കളെ വിളിച്ച് മോചന ദ്രവ്യമായി രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കളാണ് പൊലിസിനെ വിവരമറിയിച്ചത്.












Click it and Unblock the Notifications