ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച മുൻ സൈനികൻ അറസ്റ്റിൽ
മട്ടന്നൂര്‍:കണ്ണൂരില്‍ വഴി യാത്രക്കാരിയുടെ മാല പിടിച്ചു പറിച്ചോടിയ സംഭവത്തിൽ അഴീക്കല്‍കപ്പക്കടവ് സ്വദേശി എസ്.കപില്‍ ദേവിനെ(29) ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തതു. മുൻ സൈനികനാണ് ഇയാൾ. സൗഹൃദം നടിച്ച് 55 കാരിയുടെ പിറകെ കൂടിയാണ് ഇയാൾ മാലപൊട്ടിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. എളയാവൂര്‍ റോഡിലൂടെ പോകുകയായിരുന്ന മധ്യവയസ്കയായ സ്ത്രീയോട് ബൈക്ക് നിർത്തി തന്നെ പരിചയമുണ്ടോയെന്ന് ചോദിച്ച് സൗഹ്യദ ഭാവത്തില്‍ സംസാരിച്ച പ്രതി മാല പൊട്ടിക്കുകയായിരുന്നു. ആളെ മനസിലാകാതെ ആശയ കുഴപ്പത്തില്‍നിന്ന വയോധികയുടെ കഴുത്തിലണിഞ്ഞ മൂന്നര പവന്റ മാലയാണ് പൊട്ടിച്ചത. പിടിവലിക്കിടെ മാലയുടെ ഒരു ഭാഗം വയോധികയുടെ കയ്യില്‍ കിട്ടി. ഇവരെ തള്ളി മാറ്റിയതിനു ശേഷം കപില്‍ ബൈക്ക് ഓടിച്ചു അതിവേഗം കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് മാല നഷ്ടപ്പെട്ട മധ്യവയസ്‌ക്ക പൊലിസില്‍ പരാതി നൽകി.

ഇതിനിടെ കവര്‍ച്ച നടത്തിയ മാല വില്‍പന നടത്താന്‍ നഗരത്തിലെത്തിയപ്പോഴാണ് ഇയാളെ പൊലീസ് തൊണ്ടിമുതലുമായി പിടികൂടിയത്. കണ്ണൂര്‍ നഗരത്തിലെ പഴയ സ്വര്‍ണമെടുക്കുന്ന ജ്വല്ലറിയിലായിരുന്നു കപില്‍ ദേവ് കവര്‍ച്ച ചെയ്ത സ്വര്‍ണം വില്‍ക്കാനെത്തിയത്. ഇയാളെ കവര്‍ച്ച നടന്ന എളയാവൂരിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ പൊലിസ് തിരിച്ചറിഞ്ഞിരുന്നു.
നേരത്തെ ടെറിട്ടോറി ആര്‍മിയില്‍ താല്‍കാലികമായി ജോലി ചെയ്തിരുന്ന പ്രതി ഇപ്പോഴും പട്ടാളക്കാരനാണെന്ന് പറഞ്ഞാണത്രെ നാട്ടില്‍ അറിയപ്പെടുന്നത്. യുവതികളായ ഏതാനും സ്ത്രീകളെ ഇയാള്‍ പലവിധത്തിലായി വഞ്ചിച്ചതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഇതും അന്വേഷിച്ചുവരികയാണ്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ മാലകവര്‍ച്ചയും മഴക്കാല മോഷണവും പെരുകി വരുന്ന സാഹചര്യത്തില്‍ പൊലിസ് രാത്രികാല പട്രോളിങും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കവര്‍ച്ചക്കാരെ ഒതുക്കുന്നതിനായി ഷാഡോ പൊലിസും രംഗത്തിറങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications