നാടൻ തോക്കിലെ തിരകളുമായി ഇരിട്ടിയിൽ യുവാവ് പിടിയിൽ: അറസ്റ്റ് വാഹനപരിശോധനക്കിടെ!!
ഇരിട്ടി: നാടൻ തോക്കിൽ ഉപയോഗിക്കാവുന്ന തിരകളുമായി നായാട്ട് സംഘത്തിലേതെന്ന് സംശയിക്കുന്ന യുവാവ് അറസ്റ്റിൽ. കർണാടകയിലെ വീരാജ്പേട്ടയിൽ നിന്നും കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന നാടൻ തോക്കിൽ ഉപയോഗിക്കുന്ന 60 തിരകളുമായി തില്ലങ്കേരി സ്വദേശിയെയാ ണ് കിളിയന്തറ എക്സൈസ് സംഘം പിടികൂടിയത്. തില്ലങ്കേരി മച്ചൂർ മലയിലെ കെ പ്രമോദി (42 ) നെയാണ് കിളിയന്തറ എക്സൈസ് ഇൻസ്‌പെക്ടർ ബി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പതിവ് വാഹന പരിശോധനയ്ക്കിടെ പിടിക്കൂടിയത്.
കരിപ്പൂർ വിമാനത്താവളം സ്വർണ്ണക്കടത്ത് കേന്ദ്രമാകുന്നു; 2 വർഷത്തിനുള്ളിൽ പിടിച്ചത് 316 കിലോ സ്വർണ്ണം!
ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ആൾട്ടോ കാറിൽ കടത്തുകയായിരുന്ന തിരകൾ കണ്ടെത്തുന്നത്. കാറിന്റെ ഡിക്കിക്കടിയിൽ ഒളിപ്പിച്ചുവെച്ചനിലയിലായിരുന്നു തിരകൾ. ഒരുപെട്ടിയിൽ പത്തെണ്ണമെന്ന നിലയിൽ 60 തിരകളാണ് ഉണ്ടായിരുന്നത്. എക്സൈസ് സംഘത്തിന്റെ പ്രാഥമികാന്വേഷണത്തിൽ കൃഷി നശിപ്പിക്കുന്ന പന്നികളെയും , കുരങ്ങന്മാരെയും തുരത്തുന്നതിനു വേണ്ടിയാണ് ഇവ കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. എന്നാൽ ഇയാൾക്ക് നായാട്ടുസംഘവുമായി ബന്ധമുണ്ടോയെന്നു അന്വേഷിക്കുന്നതായി പൊലിസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി തിരകളും , കാറും, പ്രതിയേയും ഇരിട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്.
എക്സൈസ് ഇൻപസ്പെക്ടർ വിഷ്ണുവിനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ കെ. മുഹമ്മദ്, പി എം കെ സജിത്കുമാർ, സി ഇ ഒ മാരായ ഹാരിസ്, പ്രവീൺ എന്നിവരും തിരകൾ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ ലഹരിക്കടത്ത് വ്യാപകമാണെന്ന പരാതിയുയർന്നതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് -പൊലിസ് പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്.