കൊവിഡിനെ അതിജീവിക്കാൻ നായ വളർത്തലുമായി സ്വർണപ്പണിക്കാരൻ:
കണ്ണൂർ: ആറുമാസക്കാലമായി തുടരുന്ന കൊവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയത് പരമ്പരാഗത തൊഴിലാളികളെയാണ്. എന്നാൽ ബഹുഭൂരിപക്ഷം നിരാശയിൽ തളർന്നിരിക്കുമ്പോഴും വരിഞ്ഞുമുറുക്കുന്ന പ്രതിസന്ധിയിൽ നിന്നും കരകയറാൻ പൊരുതുന്നവരുമുണ്ട്. ഇതിൽ ഒരാളായ സ്വർണപ്പണിക്കാരനായ കണ്ണപുരം വിനോദ്. പരമ്പരാഗതമായ തൊഴിലിനോടൊപ്പം ഇദ്ദേഹത്തിന് ഇഷ്ടം നായ വളർത്തലാണ്. വിനോദത്തിനല്ല, നല്ല വരുമാനം കിട്ടുന്ന അവസ്ഥയിൽ തൊഴിലിനെക്കാളും ഇതിനെ സ്നേഹിക്കുകയാണ് ഇദ്ദേഹം.
കൊവിഡിനെ പൊരുതി തോൽപ്പിച്ച് 90കാരി ജാനകിയമ്മ, വിശ്രമിക്കാൻ എസ് എസ് സമിതിയില് ഇടമായി
20 വർഷം മുമ്പ് കേവലം നേരമ്പോക്കിന് വേണ്ടി തുടങ്ങിയതാണ് നായ വളർത്തൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലകൾ നിശ്ചലമായപ്പോൾ വിനോദിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞത് ഇതിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്. കണ്ണപുരം പാലത്തിന് സമീപം പെറ്റ്സ് പാർക്ക് എന്ന നായകളുടെ ലോകം ആരെയും ആകർഷിക്കുന്നതാണ്. കേരളത്തിൽ അപൂർവ്വമായി മാത്രം വളർത്തുന്ന ടിബറ്റൻ സ്പാൻ എന്ന ഇനത്തിലുള്ള നായുടെ കുട്ടിയെ തേടി ദില്ലിയിൽ നിന്ന് പോലും വിളി എത്തിയിരുന്നു. വിമാന മാർഗമാണ് വിനോദ് ഇതിന്റെ കുട്ടിയെ ഡൽഹിയിൽ എത്തിച്ച് കൊടുത്തത്. ഷിവോവ, ഡാഷന്റ്, പഗ്ഗ്, പൊമറേനിയൻ തുടങ്ങി നിനരവധി ഇനം നായകൾ വിനോദിന്റെ പെറ്റ്സ് പാർക്കിലെ ശേഖരത്തിലുണ്ട്.
നേരത്തെ വീട്ടിൽതന്നെ ആയിരുന്നു നായ്ക്കളുടെ പരിചരണവും വിൽപ്പനയുമൊക്കെ നടന്നിരുന്നത്. കണ്ണപുരം പാലത്തിന് സമീപത്തേക്ക് മാറ്റി ഒന്നര വർഷം മാത്രമെ ആയുള്ളു. കൊറോണക്കാലം ഓമന മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും നല്ലകാലമാണ് സമ്മാനിച്ചതെന്ന് സ്വന്തം അനുഭവത്തിൽ വിനോദ് സാക്ഷ്യപ്പെടുത്തുന്നു. ലോക്ഡൗണിന് മുമ്പുണ്ടായിരുന്ന വിലയേക്കാൾ പതിന്മടങ്ങാണ് ഇപ്പോഴുള്ളത്. ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ആവശ്യത്തിന് നായക്കുഞ്ഞുങ്ങളെ നൽകാൻ കഴിയാത്ത പ്രയാസം മാത്രമെ ഉള്ളൂവെന്നാണ് വിനോദ് പറയുന്നത്. ലോക്ക് ഡൗൺ കാലത്ത് നായ്ക്കളുടെ ബ്രീഡിംഗ് കൃത്യമായി നടത്താൻ കഴിയാത്തതും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇവയുടെ കുട്ടികളെ കൊണ്ടുവരാൻ സാധിക്കാത്തതുമാണ് വില കൂടാൻ ഇടയാക്കിയത്. വീട്ടുകാർ കുടുംബത്തോടെ വീട് മാറിനിൽക്കുമ്പോൾ വളർത്തുനായ്ക്കളെ, ഉടമ പറയുന്ന ഭക്ഷണം നൽകി സംരക്ഷിക്കാനുള്ള സൗകര്യവും വിനോദിന്റെ പെറ്റ്സ് പാർക്കിലുണ്ട്.