മനു തോമസിന്റെ ആരോപണങ്ങൾ കോടതി കയറുന്നു: പി ജയരാജന്റെ മകൻ മാനനഷ്‌ട കേസ് ഫയൽ ചെയ്‌തു
തലശേരി: സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ സിപിഎം നേതാവ് പി ജയരാജൻ്റെ മകൻ ജയിൻ രാജ് മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തു. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അനുപ് ബാലചന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് ലോയേഴ്‌സ് യുനിയൻ നേതാവ് കൂടിയായ അഡ്വ. കെ. വിശ്വൻ മുഖാന്തിരം തലശേരി അഡീഷനൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്‌തത്. ഭാരതീയ ന്യായ സംഹിത 354 വകുപ്പ് പ്രകാരമുള്ള തലശേരി കോടതിയിൽ സമർപ്പിക്കപ്പെട്ട ആദ്യ മാനനഷ്‌ടക്കേസ് കൂടിയാണിത്.
ജയിൻ രാജിനെതിരെ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോർഡിനേറ്റർ, ജയരാജൻ്റെ മകന് ക്വട്ടേഷൻ സംഘവുമായ ബന്ധം, റെഡ് ആർമിക്ക് പിന്നിൽ പി.ജയരാജന്റെ മകൻ, ഇവർക്ക് വഴിവിട്ട ബന്ധം എന്നീ ആരോപണങ്ങളാണ് മനു തോമസ് ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവത്തിൽ കുറ്റകരമായ ഗുഡാലോചന നടന്നിട്ടുണ്ടെന്നും ജയിൻ രാജ് നൽകിയ പരാതിയിൽ പറയുന്നു.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ ജെയിൻ്റെ പിതാവിനോടുള്ള വിരോധം തീർക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുന്നയാളാണ് താനെന്നും ജയിൻ രാജ് ഹരജിയിൽ ചൂണ്ടിക്കാട്ടി. തൻ്റെ ജീവിതത്തിൻ്റെ താളം തെറ്റിക്കുന്ന വിധത്തിൽ ആരോപണങ്ങൾ പ്രക്ഷേപണം ചെയ്യുകയും ചാനലിൽ എഴുതി കാണിക്കുകയും ചെയ്‌തതായി ഹരജിയിൽ പറയുന്നു. തന്നെക്കുറിച്ചു വന്ന വാർത്തയുടെ ശബ്ദരേഖ, സ്ക്രീൻ ഷോട്ട്, തുടങ്ങിയവയും ഹരജിക്കൊപ്പം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വാർത്ത പിൻവലിച്ച് എതിർ കക്ഷികളായ മുന്നുപേരും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കാണിച്ച് ജെയിൻ രാജ് പ്രതികൾക്ക് രജിസ്ട്രേഡായി നോട്ടീസ് നൽകുകയും ഇ-മെയിൽ അയക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്യുന്നതെന്നും പ്രതികൾക്കെതിരെ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ താൻ നിയമ നടപടിയെ ഭയക്കുന്നില്ലെന്നും വ്യക്തമായ തെളിവുകളോടു കൂടിയാണ് ആരോപണം ഉന്നയിച്ചതെന്നു മനു തോമസ് പ്രതികരിച്ചു.












Click it and Unblock the Notifications