കൊവിഡിനെ പ്രതിരോധിച്ച് കണ്ണൂർ: രോഗമോചിതരുടെ എണ്ണം കൂടുന്നു, ജില്ലയിൽ പുതിയ രോഗികളില്ല
കണ്ണൂർ: കൊറോണ വൈറസ് പ്രതിരോധരംഗത്തും ചികിത്സാരംഗത്തും രാജ്യത്തിന് മാതൃകയായി കണ്ണൂർ ജില്ല. ഏറ്റവും കുറച്ച് മരണം റിപ്പോർട്ട് ചെയ്ത കണ്ണൂരിലാണ് ഏറ്റവും കൂടുതൽ രോഗമോചന നിരക്ക്. പ്രതിരോധിക്കാനാവാതെ അമേരിക്കയടക്കം വെറുങ്ങലിച്ചു നിൽക്കുമ്പോഴാണ് കണ്ണൂരിനെ ലോകത്തിന്റെ സ്റ്റാർ ഐക്കണാക്കി മാറ്റുന്നത്.
5 മണിവരെ ഭരണം, 7 മണിയ്ക്ക് ഐസിയുവില്... ശ്വാസം കിട്ടാതെ ബോറിസ് ജോണ്സണ്, കൊവിഡിന്റെ ഭീകരത
ജില്ലയിൽ കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച 53 പേരിൽ 20 ആളുകൾക്കും രോഗം ഭേദമായിട്ടുണ്ട്. സംസ്ഥാനത്ത് ഇത്രയും പേർ രോഗം മാറി വീട്ടിലേക്ക് മടങ്ങുന്ന ആദ്യത്തെ ജില്ലയാണ് കണ്ണൂർ. ഇവിടെ തിങ്കളാഴ്ച ആർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസമായി. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറുമായ കെ നാരായണ നായ്ക്, ജില്ലാ സർവെയലൻസ് ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറുമായ എം കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ കെ വി ലതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ജില്ലാ ടീമിന്റെ കാര്യക്ഷമമായ ഇടപെടലുകളും മെച്ചപ്പെട്ട രോഗീ പരിചരണവുമാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായകരമായത്. വീട്ടിലേക്ക് മടങ്ങിയാലും നിശ്ചിത ദിവസം വരെ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.
ജില്ലാ ആശുപത്രിയിൽ മൂന്ന് പേർക്കാണ് കോവിഡ് ഭേദമായത്. ഡോ. എൻ അഭിലാഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ഇവിടെ കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. മാർച്ച് 30ന് നാറാത്ത് സ്വദേശി, കണ്ണൂർ മരക്കാർകണ്ടി സ്വദേശി എന്നിവരും ഏപ്രിൽ ആറിന് ചെറുവാഞ്ചേരി സ്വദേശിയും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.
തലശേരി ജനറൽ ആശുപത്രിയിൽ ഏഴ് പേർക്കാണ് രോഗം മാറിയത്. ഡോ. കെ സി അനീഷ് , ഡോ. അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. പാനൂർ സ്വദേശി, കോട്ടയംപൊയിൽ സ്വദേശി, കതിരൂർ വേറ്റുമ്മൽ സ്വദേശി, പാനൂർ ചമ്പാട് സ്വദേശി, ഈസ്റ്റ് കതിരൂർ സ്വദേശി എന്നിവർ ഏപ്രിൽ രണ്ടിനും കതിരൂർ വേറ്റുമ്മൽ സ്വദേശി മൂന്നിനും കൂത്തുപറമ്പ് നിർമലഗിരി സ്വദേശി അഞ്ചിനും ആശുപത്രി വിട്ടു.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽനിന്ന് ഒമ്പത് പേർ കോവിഡ് ഭേദമായതിനെ തുടന്ന് വീട്ടിലേക്ക് മടങ്ങി. ഡോ. സി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. കണ്ണവം കോളയാട് സ്വദേശി, ചമ്പാട് സ്വദേശി, തലശേരി ടെമ്പിൾഗേറ്റ് സ്വദേശി, കൂത്തുപറമ്പ് മൂര്യാട് സ്വദേശികളായ രണ്ടു പേർ, മാനന്തേരി സ്വദേശി എന്നിവർ ഏപ്രിൽ മൂന്നിന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. തലശേരി ടെമ്പിൾഗേറ്റ് സ്വദേശി, ചൊക്ലി ഒളവിലം സ്വദേശി, കതിരൂർ ഉച്ചമ്പള്ളി സ്വദേശി എന്നിവർ അഞ്ചിനും ആശുപത്രി വിട്ടു.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജില്ലയിൽനിന്നുള്ള ഒരാളുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഡോ. സുദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. ജില്ലയിലെ ആദ്യത്തെ കൊറോണ ബാധിതനായ പെരിങ്ങോം സ്വദേശി മാർച്ച് 20ന് രോഗം മാറി വീട്ടിലേക്ക് മടങ്ങിയിരുന്നു.