പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ വിദ്യാലയങ്ങൾ; വിദഗ്ദ സമിതി റിപ്പോർട്ട് ഞെട്ടിക്കുന്നത്
കണ്ണൂര്‍: വിദ്യാഭ്യാസരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയിലെ വിദ്യാലയങ്ങള്‍ മിക്കതും അതീവശോച്യാവസ്ഥയില്‍. പലയിടങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ കൂട്ടപിരിവും ഊര്‍ജിതപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും പ്രാഥമിക സൗകര്യങ്ങള്‍ മതിയായ രീതിയില്‍ ഒരുക്കാതെയാണ് മിക്ക സ്‌കൂളിലും കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ പഠനമാരംഭിച്ചത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കൂടുതല്‍ നിയമനങ്ങള്‍ നടത്തി കോടികള്‍ പോക്കറ്റിലാക്കിയ എയ്ഡഡ് സ്‌കൂളുകളില്‍ മിക്കതിനും അതീവശോച്യാവസ്ഥയിലായ പ്രാഥമിക സൗകര്യങ്ങളാണുള്ളത്.
ദീപാവലി ദിനത്തിൽ ജെയ്ഷെ മുഹമ്മദ് ഭീഷണി; ദില്ലിയിൽ കനത്ത സുരക്ഷ, അതിർത്തി നഗരങ്ങളിലും ജാഗ്രത
പൊതുവിദ്യാഭ്യാസ പ്രചരണം വഴി ഡിവിഷന്‍ കൂട്ടി നിയമനങ്ങള്‍ നടത്തിയ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കിട്ടുന്നതില്‍ ഒരുഭാഗം രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ക്കു നല്‍കുകയല്ലാതെ ഒരു ചില്ലിക്കാശുപോലും ശൗചാലയങ്ങള്‍ക്കോ മറ്റു സൗകര്യങ്ങള്‍ക്കോ വിനിയോഗിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുപോലും പുതുക്കാതെയാണ് മിക്കതിന്റെയും പ്രവര്‍ത്തനം.
ജില്ലയിലെ സ്‌കൂളുകളിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥയില്‍ കടുത്ത ആശങ്ക പങ്കുവച്ച് വിദഗ്ധസമിതി യോഗം കഴിഞ്ഞ ദിവസം ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്നു.നേരത്തെ സ്‌കൂളുകളിലെ ശൗചാലയങ്ങളുടെ അവസ്ഥ പരിശോധിക്കുന്നതിനായി ജില്ലാപഞ്ചായത്ത് ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.
പല സ്‌കൂളുകളിലെയും ശൗചാലയങ്ങളുടെ അവസ്ഥ വളരെ ദയനീയമാണെന്നും കുട്ടികളുടെ ആരോഗ്യത്തെപ്പോലും ബാധിക്കുന്ന രീതിയില്‍ അശ്രദ്ധമായാണു ശൗചാലയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും സമിതി യോഗത്തെ അറിയിച്ചു. എഇഒമാരുടെ നേതൃത്വത്തില്‍ ബ്ലോക്കുതല എന്‍ജിനിയര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്നാണു സ്‌കൂളുകളിലെ ശുചിത്വ നിലവാരം പരിശോധിച്ച് ജില്ലാ പഞ്ചായത്തിന് റിപ്പോര്‍ട്ട് കൈമാറിയത്.
സന്ദര്‍ശനം നടത്തിയതില്‍ ഏതാനും സ്‌കൂളുകളില്‍ മാത്രമാണ് മാതൃകാപരമായ രീതിയിലുള്ള ശൗചാലയങ്ങള്‍ ഉള്ളത്. കുട്ടികളും അധ്യാപകരും പിടിഎയും ഒരുമിച്ച് ചേര്‍ന്നാണ് ഇവിടങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്. ചില സ്‌കൂളുകള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്‌കൂളുകളിലും ആവശ്യത്തിന് ശൗചാലയങ്ങളോ അത് വൃത്തിയാക്കാനാവശ്യമായ സംവിധാനങ്ങളോ ഇല്ല. ആണ്‍കുട്ടികള്‍ക്കു ശൗചാലയ സംവിധാനങ്ങളില്ലാത്ത സ്‌കൂളുകള്‍ വരെ ജില്ലയിലുണ്ടെന്നും വിദഗ്ധ സമിതി വ്യക്തമാക്കി. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷന്‍ കെപി ജയബാലന്‍, അംഗങ്ങളായ അജിത്ത് മാട്ടൂല്‍, പി ജാനകി, പി വിനിത, സെക്രട്ടറി വി ചന്ദ്രന്‍ എന്നിവർ പങ്കെടുത്തു.