കാസർഗോഡും കണ്ണൂരും വിവാഹത്തിൽ പങ്കെടുത്തവർക്ക് കൊവിഡ്: സാഹചര്യം അതീവ ഗുരുതരം
കാഞ്ഞങ്ങാട്: കണ്ണൂരും കാസർഗോഡും വിവാഹ ചടങ്ങിനെത്തിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. കാസർഗോഡ് ജില്ലയിലെ ചെങ്കളയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊ വിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ മഞ്ചേശ്വരത്ത് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാസർഗോഡ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 107 പേരിൽ 104 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെങ്കളയിൽ സ്ഥിതി ആശങ്കാജനകമാണെന്ന് മന്ത്രി എൻ ചന്ദ്രശേഖരൻ പറഞ്ഞു. ചെങ്കളയ്ക്കടുത്തെ മംഗൽപാടിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വധൂവരൻമാർ ഉൾപ്പെടെ മുഴുവനാളുകളോടും ക്വാറന്റിനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കാസർഗോഡ് 104 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ഇന്ന് ആകെ 107 പേർക്ക് രോഗം! 34 പേർക്ക് രോഗമുക്തി
ഇതിനു സമാനമായി കണ്ണൂരിലും കോവിഡ് പ്രതിരോധനിയമം ലംഘിച്ച് വിവാഹസൽക്കാരം നടത്തിയിരുന്നു. ഇതേത്തുടർന്ന് സൽക്കാരത്തിൽ പങ്കെടുത്ത മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംഭവത്തിൽ നവവരനെതിരേ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. മരക്കാർക്കണ്ടി സ്വദേശിയായ യുവാവിനെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ഒമ്പതിനാണ് മഞ്ചേശ്വരം സ്വദേശിനിയുമായുള്ള യുവാവിന്റെ വിവാഹം നടന്നത്. ഇതേത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമായവർക്കായി ഈ മാസം 11 ന് മരക്കാർക്കണ്ടിയിലെ വീട്ടിൽ സൽക്കാരവും നടത്തി. ചടങ്ങിൽ മഞ്ചേശ്വരത്തുനിന്നുള്ള പത്തുപേരും കോഴിക്കോട് നിന്നുള്ള മൂന്നു പേരുമടക്കം അമ്പതിലേറെ പേർ പങ്കെടുത്തിരുന്നു.
ഇതിൽ കോഴിക്കോടുനിന്ന് പങ്കെടുത്തവരിൽ ഒരാൾക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ വരന്റെ ബന്ധുവിനും സൽക്കാരത്തിൽ പങ്കെടുത്ത പുഴാതി സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ഇവരുമായി നേരിട്ടു ബന്ധപ്പെട്ട 55 പേർ ക്വാറന്റൈനിൽ പോയിരിക്കുകയാണ്. സമ്പർക്കത്തിലായ കൂടുതൽ പേരുടെ പട്ടിക തയാറാക്കിവരികയാണ്.
വിവാഹത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മരക്കാർക്കണ്ടി കണ്ടെയ്ൻമെന്റ് സോണാക്കി. ഇവിടെയുള്ള റോഡുകൾ അടച്ചു. വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. മരക്കാർക്കണ്ടി പോലീസ് സ്റ്റേഷനു സമീപ പ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സിറ്റിയിലും കടകൾ തുറക്കുന്നതിന് സമയക്രമം നിശ്ചയിച്ചു. പ്രധാന റോഡുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ജില്ലയിൽ കോവിഡ് ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കാസർകോട്, മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റായ കലക്ടർ ഡോ. ഡി സജിത്ത് ബാബുവാണ് സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഓട്ടോ, ടാക്‌സി, പൊതുഗതാഗത സംവിധാനങ്ങൾ നിരോധിച്ചു. പൊതു ഇടങ്ങളിലുള്ള കൂടിച്ചേരലും പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും നിരോധിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ പകൽ 11 മുതൽ വൈകിട്ട് അഞ്ചുവരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവൂ. സാനിറ്റൈസർ, മാസ്‌ക്, രണ്ട് മീറ്റർ ശരീരിക അകലം എന്നിവ കർശനമായി നടപ്പാക്കുമെന്ന് കലക്ടർ അറിയിച്ചു.